Showing posts with label ആഘോഷവേള. Show all posts
Showing posts with label ആഘോഷവേള. Show all posts

Saturday, 12 February 2011

`ഫ്രം യുവര്‍ വാലന്‍ന്റൈന്‍'

റ്റിജോ ജോര്‍ജ്‌
സ്‌നേഹിക്കുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയത്തെ സ്‌നേഹിക്കുന്നവര്‍ക്കുമായി വീണ്ടുമൊരു ദിനം. മധുരമൂറുന്ന അനുഭൂതിയായി ഹൃദയങ്ങളില്‍ നിന്ന്‌ സിരകളിലേക്കും അവിടെ നിന്ന്‌ ഹൃദയങ്ങളിലേക്കും കത്തിക്കയറുന്ന അനുരാഗത്തിന്‌ അര്‍ഥം പകരാനൊരു ദിവസം. വാലന്റൈന്‍സ്‌ ഡേ. ഈ ദിനം കടന്ന്‌ വരാന്‍ അക്ഷമരായി കാത്തിരിക്കുന്നവരാണ്‌ പാശ്ചാത്യര്‍. അവരെപ്പോലെയാകാനും അവര്‍ക്കൊപ്പമെത്താനും കിതക്കുകയാണ്‌ നമ്മളും.





ഇലക്‌ട്രോണിക്‌ യുഗത്തില്‍ ആശംസാകാര്‍ഡുകളിലേറെയും മൂലയ്‌ക്കായപ്പോള്‍ സ്‌ക്രാപ്പുകളും ഇ-സന്ദേശങ്ങളും ടെക്‌സ്റ്റ്‌ മെസേജുകളും ഹൃദയങ്ങളില്‍ നിന്ന്‌ ഹൃദയങ്ങളിലേക്ക്‌ പറന്നിറങ്ങുന്നു. ദിവ്യാനുരാഗത്തിന്റെ ഓര്‍മയ്‌ക്കായി എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാലിന്‌, ലോകമൊട്ടുക്ക്‌ പ്രണയജോഡികള്‍ മെഴുകുതിരികളും പൂക്കളും സമ്മാനങ്ങളും പരസ്‌പരം കൈമാറുന്നു.



ഭാരതത്തില്‍
ഭാരതത്തിലെ പ്രണയദിനാഘോഷത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍ 2009 ജനുവരിയില്‍ കര്‍ണാടകത്തിലുണ്ടായ പൊല്ലാപ്പുകളൊന്നും ആരും മറക്കുകയില്ല. ശ്രീരാമസേനയെന്ന സംഘടന മംഗലാപുരത്തെ പബുകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ആക്രമണമഴിച്ചുവിടുകയായിരുന്നു. വാലന്റൈന്‍സ്‌ ദിനം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന്‌ ശ്രീരാമസേന തലവന്‍ പ്രമോദ്‌ മുത്തലിക്ക്‌ പ്രഖ്യാപിച്ചു. അംനേഷ്യ ദ ലോഞ്ച്‌ എന്ന പബ്ബിലാണ്‌ പ്രവര്‍ത്തകര്‍ ആദ്യം ആക്രമണം നടത്തിയത്‌. പബ്ബില്‍ കടന്നുകയറിയ നാല്‍പ്പതോളം പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ മര്‍ദ്ദിച്ച്‌ പുറത്തേക്ക്‌ ഓടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ പബ്ബില്‍ പോകുന്നത്‌ ഭാരതീയ സംസ്‌കാരത്തിന്‌ യോജിക്കുന്നതല്ല എന്ന്‌ പറഞ്ഞായിരുന്നു ആക്രമണം. പ്രണയദിനത്തില്‍ റോഡിലും, പാര്‍ക്കിലും, റസ്‌റ്റോറന്റിലും സംസാരിച്ചിരിക്കുന്ന കമിതാക്കളെ പിടികൂടി വിവാഹം കഴിപ്പിക്കുമെന്ന്‌ മുത്തലിക്‌ മുന്നറിയിപ്പ്‌ നല്‌കി.





പിന്നീട്‌ ഹാവേരിയില്‍ വാലന്‍ൈറന്‍സ്‌ ദിനം ആഘോഷിക്കുകയായിരുന്ന യുവതീയുവാക്കളുടെ കൈയില്‍ ശ്രീരാമസേനാപ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ രാഖി കെട്ടി. ഹാവേരിയിലെ പുരസിദ്ധേശ്വര ക്ഷേത്രോദ്യാനത്തില്‍ നടന്ന നിര്‍ബന്ധിത രാഖിബന്ധനത്തിന്‌ രണ്ടു ജോഡി യുവതീയുവാക്കള്‍ക്ക്‌ വഴങ്ങേണ്ടി വന്നു. എട്ടു ജോഡി യുവതീയുവാക്കള്‍ ഉദ്യാനത്തില്‍ പ്രണയദിനാശംസകള്‍ കൈമാറവേയാണ്‌ ഇരുപതോളം സേനാപ്രവര്‍ത്തകര്‍ എത്തിയത്‌.ആറു ജോഡി യുവതീയുവാക്കള്‍ ഓടി രക്ഷപ്പെട്ടു. സേനാപ്രവര്‍ത്തകര്‍ അക്രമം കാണിക്കാനുള്ള സാധ്യത കണക്കിലെടുത്ത്‌ വിന്യസിച്ചിരുന്ന പോലീസുകാരുടെ സാന്നിധ്യത്തിലാണു സംഭവം. പോലീസുകാര്‍ പ്രശ്‌നത്തില്‍ ഇടപെടാതെ നോക്കിനില്‌ക്കുകയായിരുന്നത്രെ.
ബെല്ലാരിയില്‍ ഒരു ഹോട്ടലില്‍ നടന്ന വാലന്‍ൈറന്‍സ്‌ ദിനാഘോഷം സേനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി. ഹോട്ടലിലെ ആഘോഷവേദിയിലേക്ക്‌പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയാണുണ്ടായത്‌. പോലീസ്‌ ഇടപെട്ടിട്ടും രംഗം ശാന്തമായില്ല. പരിപാടി റദ്ദാക്കാമെന്ന്‌ ഹോട്ടലുടമ ഉറപ്പുനല്‌കിയശേഷമാണ്‌ സേനാപ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്‌. അതേസമയം, ആനേക്കലില്‍ വളരെ നാളായി പ്രണയത്തിലായിരുന്ന ഒരു യുവതിയും യുവാവും സേനാ പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന്‌ വിവാഹിതരായി.





ഈ സംഭവങ്ങളെത്തുടര്‍ന്ന്‌ ശ്രീരാമസേനക്കെതിരെ ശക്തമായ വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. ചില വനിതാസംഘടനകള്‍ പിങ്ക്‌ നിറമുള്ള അടിവസ്‌ത്രങ്ങള്‍ മുത്തലിക്കിന്‌ അയച്ച്‌ കൊടുത്തു. അന്‍പതിനായിരത്തിലധികം അടിവസ്‌ത്രങ്ങള്‍ ഇങ്ങനെ മുത്തലിക്കിന്‌ ലഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.
വാലന്റൈന്‍ ദിനാഘോഷത്തെ കുറിച്ച്‌ ഒരു പ്രാദേശിക ചാനല്‍ നടത്തിയ സംവാദത്തില്‍ പങ്കെടുക്കുമ്പോള്‍ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ മുത്താലിക്കിനെ കരി ഓയില്‍ അഭിഷേകം നടത്തി. നേതാവിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ശ്രീരാമസേന ആഹ്വാനം ചെയ്‌ത ബന്ദില്‍ വ്യാപകഅക്രമം അരങ്ങേറി. ഗുല്‍ബര്‍ക്ഷയില്‍ അക്രമാസക്തരായ ശ്രീരാമസേന പ്രവര്‍ത്തകര്‍ ഡി.സി.സി ഓഫീസ്‌ കത്തിച്ചു. ജിംകണ്‌ഠിയിലും കോണ്‍ഗ്രസ്‌ ഓഫീസിനു നേരെ അക്രമം ഉണ്ടായി. മംഗലാപുരത്ത്‌ എട്ടു ബസുകള്‍ക്കു നേരെ കല്ലെറിഞ്ഞു ചില്ലുകള്‍ തകര്‍ത്തു. ബണ്ട്വാളില്‍ ബസ്‌ തടഞ്ഞു നിര്‍ത്തി യാത്രക്കാരായ രണ്ടുപേരെ ഏഴംഗസംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു.





ദേശീയ അന്തര്‍ദേശീയ തലത്തില്‍ വാര്‍ത്താ പ്രാധാന്യം നേടിയ മുത്താലിക്കിന്‌ നാണക്കേടുണ്ടാക്കുന്ന വെളിപ്പെടുത്തലുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്ത്‌ വന്നു. പണം നല്‍കിയാല്‍ കലാപം നടത്താന്‍ തയ്യറാണെന്ന്‌ മുത്താലിക്‌ ഉറപ്പുനല്‍കുന്ന വീഡിയോ രംഗങ്ങള്‍ പുറത്തായി. തെഹല്‍ഹക്കയും ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ്‌ ടുഡേയും സംയുക്തമായി നടത്തിയ രഹസ്യകാമറ ഓപ്പറേഷനിലാണ്‌ മുത്താലിക്ക്‌ കുടുങ്ങിയത്‌. പണം നല്‍കിയാല്‍ എവിടെ വേണമെങ്കിലും കലാപം നടത്താമെന്ന്‌ മുത്താലിക്ക്‌ സമ്മതിക്കുന്ന രംഗങ്ങള്‍ ഇവര്‍ പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നു.





അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രകാരന്റെ വേഷത്തിലാണ്‌ തെഹല്‍ക്ക ഹെഡ്‌ലൈന്‍സ്‌ ടുഡേ പത്രപ്രവര്‍ത്തകന്‍ മുത്താലിക്കിനെ സമീപിച്ചത്‌. ചിത്രപ്രദര്‍ശനം നടത്തുന്ന സ്ഥലത്ത്‌ മുത്താലിക്കിന്റെ നേതൃത്വത്തിലുള്ള ആളുകള്‍ വന്ന്‌ പ്രശ്‌നമുണ്ടാക്കുന്നതോടെ താന്‍ പ്രസിദ്ധനാകുമെന്നാണ്‌ ചിത്രകാരന്‍ മുത്താലിക്കിനോട്‌ പറഞ്ഞത്‌. കലാപമുണ്ടാക്കണമെങ്കില്‍ മുസ്ലിം ?ഭൂരിപക്ഷ സ്ഥലത്തായിരിക്കണം ചിത്രപ്രദര്‍ശനം നടത്തേണ്ടതെന്നും അങ്ങനെയെങ്കില്‍ അതിനെ ഒരു വര്‍ഗീയ കലാപമാക്കി മാറ്റാന്‍ എളുപ്പമാണെന്നും മുത്താലിക്ക്‌ വ്യക്തമാക്കി.




കലാപം
നടത്തുന്നതിന്‌ അറുപത്‌ ലക്ഷം രൂപയാണ്‌ മുത്താലിക്ക്‌ ആവശ്യപ്പെട്ടത്‌. ചിത്രകാരന്‍ മുത്താലിക്കിനോട്‌ സംസാരിക്കുന്നതും മുത്താലിക്ക്‌ പണം ആവശ്യപ്പെടുന്നതുമെല്ലാം വീഡിയോയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. മുത്താലിക്കിനു പുറമേ ശ്രീരാമസേന ദേശീയ വൈസ്‌ പ്രസിഡന്റ്‌ പ്രസാദ്‌ അട്ടാവര്‍, സേനയുടെ ബാംഗ്ലൂര്‍ വിഭാഗം തലവന്‍ ബസന്ത്‌ കുമാര്‍ ?വാനി എന്നിവരും തെഹല്‍ക്ക ഹെഡ്‌ലൈന്‍ ടുഡേ ടീമിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയിരുന്നു. ബാംഗ്ലൂരോ, മംഗലാപുരത്തോ എവിടെ വേണമെങ്കിലും കലാപം നടത്താമെന്ന്‌ മുത്താലിക്ക്‌ വീഡിയോയില്‍ സമ്മതിക്കുന്നു.





എന്തായാലും മംഗലാപുരത്ത്‌ പബ്ബില്‍ പെണ്‍കുട്ടികള്‍ക്ക്‌ നേരെ ആക്രമണം നടത്തിയത്‌ തെറ്റായിപ്പോയെന്നാണ്‌ മുത്താലിക്‌ ഇപ്പോള്‍ പറയുന്നത്‌. ആക്രമണത്തെ കുറിച്ച്‌ തനിക്ക്‌ അറിവില്ലായിരുന്നു എന്നും ആ സമയത്ത്‌ പൂനെയില്‍ ആയിരുന്ന തന്റെ മൊബൈല്‍ പ്രവര്‍ത്തനരഹിതമായിരുന്നു എന്നും ബല്‍ഗാമില്‍ എത്തിയപ്പോള്‍ മാത്രമാണ്‌ സംഭവത്തെ കുറിച്ച്‌ അറിഞ്ഞതെന്ന്‌ സ്വയം ന്യായീകരിക്കുന്നതിനും മുത്താലിക്‌ ശ്രമം നടത്തി. പബ്‌ ആക്രമണവും ഒരു ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ റിപ്പോര്‍ട്ടിംഗും ശ്രീരാമസേനയുടെ പ്രതിച്ഛായ തകര്‍ത്തു. പബ്‌ ആക്രമണം ശ്രീരാമസേനയെ സംബന്ധിച്ച്‌ ഒരു ദുരന്തമായി മാറി എന്ന്‌ പറയുന്ന മുത്താലിക്‌ ഇപ്പോള്‍ സംഘടനയ്‌ക്ക്‌ ഒരു ഓഫീസ്‌ മുറി ലഭിക്കുന്നതിനു പോലും ബുദ്ധിമുട്ടാണെന്ന കാര്യവും വെളിപ്പെടുത്തി.




അല്‌പം ചരിത്രം
വാലന്റൈന്‍ എന്ന്‌ പേരുള്ള ഒരു ബിഷപ്പുമായി ബന്ധപ്പെട്ടാണ്‌ വാലന്റൈന്‍ ദിനാഘോഷം ആരംഭിച്ചതെന്ന്‌ കരുതാം. ഇത്‌ സംബന്ധിച്ച്‌ സാമ്യമുള്ള നിരവധി അഭ്യൂഹങ്ങളുണ്ട്‌. അതിലൊന്ന്‌ കേള്‍ക്കൂ. ക്ലോഡിയസ്‌ ചക്രവര്‍ത്തിയുടെ കാലത്ത്‌ റോമിലെ ബിഷപ്പായിരുന്നു വാലന്റൈന്‍. സൈനികരായ പുരുഷന്മാര്‍ വിവാഹം കഴിക്കുന്നത്‌ ചക്രവര്‍ത്തി കര്‍ശനമായി വിലക്കി. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക്‌ കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നുമുള്ള തോന്നലാണ്‌ ചക്രവര്‍ത്തിയെ ഇതിന്‌ പ്രേരിപ്പിച്ചത്‌. പക്ഷേ, ബിഷപ്പ്‌ വാലന്റൈന്‍, പരസ്‌പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി.




വിവരമറിഞ്ഞ
ക്ലോഡിയസ്‌ ചക്രവര്‍ത്തി വാലന്‍ന്റൈനെ തടവിലാക്കി. ബിഷപ്പ്‌ വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി പ്രണയത്തിലായി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക്‌ പിന്നീട്‌ കാഴ്‌ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈനെ തല വെട്ടി വധിക്കാന്‍ ആജ്ഞ നല്‍കി. ശിരഛേദം ചെയ്യാന്‍ കൊണ്ടുപോകുന്നതിനുമുന്‍പ്‌ വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക്‌ `ഫ്രം യുവര്‍ വാലന്റൈന്‍'? എന്നെഴുതി ഒരു കുറിപ്പ്‌ വെച്ചു. വാലന്റൈന്‍ പ്രണയിനിക്കെഴുതിയെന്നു പറയുന്ന ആ പ്രേമലേഖനമാണത്രെ ആദ്യത്തെ വാലന്റൈന്‍ പ്രണയസന്ദേശം. ഇന്നുപയോഗിക്കുന്ന `നിന്‍െറ വാലന്റൈനില്‍ നിന്ന്‌'?? എന്ന പ്രയോഗം ആ പ്രണയലേഖനത്തില്‍ നിന്നും കടമെടുത്തതാണ്‌. അതിനു ശേഷമാണ്‌ ബിഷപ്പ്‌ വാലന്‍ന്റൈന്റെ ഓര്‍മ്മയ്‌ക്കായി ഫെബ്രുവരി 14 ന്‌ വാലന്‍ന്റൈന്‍ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്‌.




പ്രണയം ആകാം പ്രണയദിനം വേണ്ട
ഈ വാദമുയര്‍ത്തുന്നവരും ഏറെയാണ്‌. പ്രണയം വേണ്ടെന്ന യാഥാസ്ഥിതിക വിലക്കിന്‌ താലിബാനില്‍ പോലും മാര്‍ക്കറ്റിടിയുന്ന കാലത്ത്‌ പ്രണയദിനത്തിനെതിരായ വാദവും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌.





രണ്ട്‌ പേരെ മാറി മാറി പ്രണയിച്ച്‌ അവരെ ഒഴിവാക്കി ഇപ്പോള്‍ മൂന്നാമതൊരാളെ പ്രണയിക്കുന്ന പ്രശസ്‌ത ഹോളിവുഡ്‌ നടി പോലും പ്രണയദിനത്തിനെതിരാണെന്നത്‌ കൗതുകമുണര്‍ത്തിയേക്കാം. പ്രശസ്‌തനടി പെനിവോപ്‌ ക്രൂസാണ്‌ കഥാനായിക. ടോം ക്രൂസ്‌, മാത്യു മക്കൊണാഗേ എന്നിവരുടെയൊക്കെ കാമുകിയായിരുന്നു ഇവള്‍. ഇപ്പോള്‍ അവരെയൊക്കെ വിട്ട്‌ സ്‌പാനിഷ്‌ നടന്‍ ജാവിയര്‍ ബാര്‍ഡെമാണുമായാണ്‌ പെനിവോപിന്‌ ചങ്ങാത്തം. വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ താല്‍പ്പര്യമില്ലെന്നു പറയുന്നു ഈ താരം. ജീവിതത്തില്‍ ഇതുവരെ വാലന്റൈന്‍ ദിന കാര്‍ഡുകള്‍ അയയ്‌ക്കുകയോ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. പ്രേമത്തെക്കുറിച്ചു വാതോരാതെ സംസാരിക്കാനും ആഗ്രഹമില്ല. എന്റെ പ്രണയദിനങ്ങള്‍ ഒരുപാടു നല്ല ഓര്‍മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. അത്‌ ആരുമായും പങ്കുവയ്‌ക്കാന്‍ എനിക്ക്‌ ഇഷ്ടമല്ല. പ്രേമം ഒരു നല്ല അനുഭവമാണ്‌. പക്ഷേ, അതെല്ലാവരേയും അറിയിക്കുന്നത്‌ ശരിയല്ല. രണ്ടുപേര്‍ തമ്മിലുള്ള പ്രത്യേക അനുഭവമാണത്‌. അതു പരസ്യമാക്കുന്നതെന്തിന്‌? തെരുവില്‍ ആഘോഷിക്കുന്നതെന്തിന്‌ ? പെനിലോപിന്റെ ഈ ചോദ്യങ്ങള്‍ കുറച്ച്‌ പേരെയെങ്കിലും ചിന്തിപ്പിക്കുന്നുണ്ടാവണം. എന്നാല്‍ കാമുകന്‍ ജാവിയറിന്റെ ഒരു ചിത്രത്തിനായി ഇന്റര്‍നെറ്റില്‍ പരതിയാല്‍ കിട്ടുന്നതില്‍ ഏറെയും ബീച്ചില്‍ പെനിലോപുമൊത്തുള്ള ചൂടന്‍ രംഗങ്ങളാണെന്നത്‌ അവള്‍ അറിയുന്നില്ലായിരിക്കും.





പ്രണയദിനം സാഹോദര്യദിനമായി ആചരിച്ചാണ്‌ നോയിഡയിലെ ഇഷാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ കഴിഞ്ഞ വര്‍ഷം പ്രണയദിനവാദികള്‍ക്ക്‌ മറുപടി കൊടുത്തത്‌. അധ്യാപകരുടെ നിര്‍ദേശമനുസരിച്ച്‌ ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ പെണ്‍കുട്ടികള്‍ കഴിഞ്ഞ ഫെബ്രുവരി 14-ന്‌ ആണ്‍കുട്ടികളെ സഹോദരതുല്യം കണ്ട്‌ ഭക്ഷണമുണ്ടാക്കി വിളമ്പി.





കലണ്ടര്‍ ദിനങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുന്നതില്‍ നേട്ടം കച്ചവട, പരസ്യലോബികള്‍ക്ക്‌ മാത്രമാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. എങ്കിലും രാജ്യാതിര്‍ത്തികളെയും ഭാഷാവരമ്പുകളെയും ഭേദിച്ച്‌ പ്രണയദിനം ലോകമെങ്ങും പരന്നൊഴുകി കടല്‍ പോലെ ഇരമ്പുകയാണ്‌.

Saturday, 25 December 2010

ക്രിസ്മസ്‌ -ഇനിയെങ്കിലും സത്യം അംഗീകരിക്കുക

ടൈറ്റസ്‌ കെ.വിളയില്‍

വീണ്ടും ക്രിസ്മസ്‌.
ക്രിസ്തു ജയന്തി.
പതിവ്‌ കോമളപദങ്ങളും ഭക്തിവാക്യങ്ങളും നമുക്കൊഴിവാക്കാം.
എന്നിട്ട്‌ നേരിന്റെ പരുക്കന്‍ പദങ്ങളാല്‍ ചില വാസ്തവങ്ങള്‍ പറയാം.
ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമായിട്ടാണ്‌ കൊണ്ടാടുന്നത്‌.ദൈവപുത്രനാണ്‌ ക്രിസ്തു.കന്യകയില്‍, പുരുഷന്‍ തൊടാതെ, പരിശുദ്ധാത്മാവിനാല്‍ ഉരുവം കൊണ്ടവന്‍.ആദി മനുഷ്യനാല്‍ ലോകത്തിലെത്തിയ പാപം തീര്‍ക്കാന്‍ യഹോവ അയച്ച ദൈവപുത്രന്‍.പച്ച വെള്ളം വീഞ്ഞാക്കിയും,അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ പോഷിപ്പിച്ചും കുരുടന്‌ കാഴ്ച നല്‍കിയും, കുഷ്ഠരോഗിയെ സൗഖ്യമാക്കിയും, മരിച്ചവനെ ഉയിര്‍പ്പിച്ചും തന്നിലെ ദൈവീകത്വം തെളിയിച്ചും, അന്നത്തെ യഹൂദാ പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാരഗര്‍വിനെ ബാല്യത്തില്‍ തന്നെ ചോദ്യം ചെയ്തും,തന്റെ പരസ്യ ശുശ്രൂഷാക്കാലത്ത്‌ സ്നേഹത്തിന്റെ സുവിശെഷത്താല്‍ നിലംപരിശാക്കിയും,കുരിശില്‍ തറച്ച്‌ കൊല്ലപ്പെട്ടെങ്കിലും മുന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ മരണത്തിനു മേല്‍ ജയം കൊണ്ടും ഭൂമിയിലെ ദൈവീക ശുശ്രൂഷ തികച്ച്‌ സ്വര്‍ഗത്തിലേയ്ക്ക്‌ കരേറിപ്പൊയെന്നും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള ക്രിസ്തുവിന്റെ ജന്മദിന കാര്യത്തില്‍ എന്തിനാണ്‌ ക്രൈസ്തവ സമൂഹമടക്കമുള്ളവര്‍ പെരും കള്ളം വിശ്വസിക്കുന്നതും പ്രചരിപ്പികുന്നതും കൊണ്ടാടുന്നതും..?
അറിയുക ക്രിസ്തുവിന്റെ ജന്മദിനമല്ല ഡിസംബര്‍ 25.




ബൈബിളിലെ കാല സൂചനകള്‍ ഒരിക്കലും അങ്ങനെ അവകാശപ്പെടുന്നുമില്ല.
എന്നിട്ടും എന്തിനാണ്‌ ക്രൈസ്തവര്‍ ബൈബിള്‍ വിരുദ്ധമായ ഒരു കള്ളത്തരം നൂറ്റാണ്ടുകളായി, തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നത്‌?, കൊണ്ടാടുന്നത്‌? അതിലൂടെ എന്തിനാണ്‌ ലോകത്തെ മുഴുവന്‍ വഞ്ചിക്കുന്നത്‌?
യഹൂദരുടെ ഏറ്റവും വിശിദ്ധാലയമായ യെരുശലേം ദേവലായത്തെ പുരോഹിതരും വാണിക്കുകളുമടങ്ങുന്ന അധോലോകസംഘം തങ്ങളുടെ കച്ചവട താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതു കണ്ട്‌ ചാട്ടവാറുകൊണ്ട്‌ കമ്പോളാധിനിവേശ ശക്തികള്‍ക്കെതിരെ ഒറ്റയ്ക്കു പോരാടി ദേവാലയത്തിന്റെ വിശുദ്ധിക്കും ദൈവ വചനങ്ങളുടെ നിവൃത്തിക്കും ഹേതുവായവന്റെ പേരില്‍ എന്തിനാണ്‌ എന്തു കൊണ്ടാണ്‌ നൂറ്റാണ്ടുകളായി ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇത്തരത്തിലൊരു പെരുംകള്ളം പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്‌..?




സത്യം തിരയുന്നവനെ ക്ഷുഭിതനാക്കുന്ന മറ്റൊരു വാസ്തവമുണ്ട്‌.അവതാര പുരുഷന്മാരായും മഹാ പ്രവാചകന്മാരായും വാഴ്ത്തപ്പെടുന്ന എല്ലാവരുടേയും ജീവിത കാലഘട്ടം കഴിഞ്ഞ്‌ ദശാബ്ധങ്ങള്‍ക്കും നൂറ്റാണ്ടുകള്‍ക്കും ശേഷമാണ്‌ അവരുടെ ജന്മദിനം ഭക്തിപൂര്‍വം കൊണ്ടാടപ്പെട്ടു തുടങ്ങിയത്‌ എന്നതാണത്‌.ക്രിസ്തുവും കൃഷ്ണനും നബിയുമെല്ലാം ഇങ്ങനെ ഹൈജാക്ക്‌ ചെയ്യപ്പെട്ടവരാണ്‌.ഇവരാരും ജീവിച്ചിരുന്നപ്പാള്‍ ഇവരുടെയാരുടേയും ജന്മദിനം കൊണ്ടാടിയതായി ഇവരുമായി ബന്ധമുള്ള ഒരു (മത)ഗ്രന്ഥവും തെളിവു നല്‍കുന്നില്ല.ഇതിന്‌ നല്‍കുന്ന വ്യാഖ്യാനങ്ങള്‍ എന്തായാലും ഇത്തരം കൊണ്ടാടലുകള്‍ക്കും ആഘോഷങ്ങള്‍ക്കും പിന്നില്‍ സംഘടിത മതത്തിന്റെ മുതലെടുപ്പുകളും പ്രചാരണങ്ങളും മാത്രമാണുള്ളതെന്ന്‌ നിഷേധിക്കാനാവാത്ത സത്യമാണ്‌.പുണ്യപുരുഷന്മാരുടെ ജന്മ-സമാധി ദിനങ്ങള്‍ ഇത്തരത്തില്‍ വഞ്ചനാത്മകമായ സ്വകാര്യ നേട്ടങ്ങള്‍ക്കായി അവിശുദ്ധമാക്കിയതായിക്കണാം.





നമുക്ക്‌ ക്രിസ്തുവിലേയ്ക്ക്‌ വരാം.
ഡിസംബര്‍ 25 ന്‌ പിന്നിലെ വഞ്ചനകള്‍ തിരയാം.
ബൈബബിളില്‍ പുതിയ നിയമത്തില്‍ ക്രിസ്തുവിന്റെ ജനനം മത്തായിയും ലൂക്കോസുമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.എന്തു കൊണ്ട്‌ മറ്റു രണ്ട്‌ സുവിശേഷകാരന്മാരായ മര്‍കോസും യോഹന്നാനും ഇക്കാര്യം പരാമര്‍സിക്കുന്നില്ല എന്നിടത്തു നിന്നു തന്നെ ക്രിസ്തു ജയന്തിയുമായ ബന്ധപ്പെട്റ്റുള്ള ആഘോഷങ്ങളുടെ കള്ളത്തരം വ്യക്തമാകും.. ലൂക്കോസിന്റെ സുവിശേഷത്തില്‍ ക്രിസ്തുവിന്റെ ജനനം വിവരിക്കുമ്പോള്‍ (ലൂക്കോ 28:16 ) അന്ന്‌ രാത്രി ആട്ടിന്‍ പറ്റത്തെ കാത്ത്‌ കാവല്‍ നില്‍ക്കുന്ന ആട്ടിടയന്‍മാരെ പരാമര്‍ശിക്കുന്നുണ്ട്‌. ആട്ടിടയന്‍മാര്‍ ഡിസംബറിന്റെ കൊടും തണുപ്പില്‍ കാവല്‍ കിടക്കാറില്ല എന്നത്‌ തൊഴില്‍ പരവും കാലാവസ്ഥാപരവുമായ വാസ്തവമാണ്‌.ഡിസംബര്‍ തണുപ്പിന്റെ കാലമാണ്‌. രാത്രി തണുപ്പ്‌ കഠിനമാവുകയും ചെയ്യും. അപ്പോള്‍ ആട്ടിടയന്മാര്‍ ആലയ്ക്ക്‌ പുറത്ത്‌ കാവല്‍ കിടാക്കുകയില്ല. ഈ സാമാന്യ കാലാവസ്ഥായുക്തിയില്‍ തന്നെ ഡിസംബര്‍ 25 ന്റെ പൂച്ച്‌ പുറത്താകുന്നുണ്ട്‌.




അപ്പോള്‍ പിന്നെ ഡിസംബര്‍ 25 ന്റെ കടന്നു വരവ്‌ എങ്ങനെയായിരിക്കണം.അല്‍പം ചരിത്രബോധവും മതങ്ങളുടെ പരിണാമരീതികളെക്കുറിച്ചുള്ള അറിവും ഉണ്ടെങ്കില്‍ ലോകം നൂറ്റാണ്ടുകളായി കൊണ്ടാടുന്ന ഒരു വലിയ കള്ളത്തരത്തിന്റെ ഉള്ളുകള്ളികള്‍ ബോദ്ധ്യമാകും.
ചരിതറം രേഖപ്പെടുത്തുന്നത്‌ ക്രിസ്തുവിന്‌ 300 വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ക്രിസ്തുജയന്തി ആഘോഷം തുടങ്ങിയത്‌ എന്നണ്‌. . എ.ഡി.313 ലെ മിലാന്‍ വിളംബരത്തോടെ ക്രിസ്തുമതം റോമിന്റെ ഔദ്യോഗിക മതമായി അന്നത്തെ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. എ.ഡി 325 ലെ നിഖ്യാകൗസിലില്‍ ചക്രവര്‍ത്തി ദൈവത്തിന്റെ ദിവ്യത്വം അംഗീകരിച്ചപ്പോള്‍ ഏകദൈവവാദികളായ അരിയൂസിനെയും കൂട്ടരെയും എതിര്‍ക്കുന്ന ത്രിത്വവാദികളായ അതനാസയസും കൂട്ടരും ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ അന്നത്തെ പല നിയമങ്ങളും അംഗീകരിച്ചു. അതിലൊന്നാണ്‌ ഡിസംബര്‍ 25 ക്രിസ്തജന്മദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്‌.





എന്തായിരിക്കാം ഡിസംബര്‍ 25ന്റെ സവിശേഷത? . എ.ഡി. 5ാ‍ം നൂറ്റാണ്ട്‌ വരെ റോമാസാമ്രാജ്യത്തിന്റെ നിലനിന്നിരുന്ന മതമാണ്‌ മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടാണ്‌ മിത്രദേവന്‍ വാഴ്ത്തപ്പെട്ടിരുന്നത്‌. ഡിസംബര്‍ 25ാ‍ മിത്രമതക്കാര്‍ മിത്രദേവന്റെ ജന്മദിനമായിട്ടാണ്‌ ആഘോഷിച്ചു വന്നിരുന്നത്‌. മിത്രമതവിശ്വാസികളുമായി സഹവസിച്ചിരുന്ന ക്രൈസ്തവര്‍ തങ്ങളുടെ രക്ഷകന്റെ ജന്മദിന വിഷയത്തിലും അവരോടൊത്ത്‌ സഹകരിച്ചിരുന്നു. അങ്ങനെ എ.ഡി 336ല്‍ ക്രൈസ്തവര്‍ ഒരു മഹാ പ്രവാചകന്റെ ജന്‍മദിനാഘോഷത്തിന്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ എ.ഡി 1100 ആയപ്പോഴേക്കും ക്രിസ്മസ്‌ യൂറോപ്പിലെ ഏവും വലിയ മതാഘോഷമായി മാറി. എന്നാല്‍ ക്രൈസ്തവരിലെ പരിഷ്കരണ പ്രസ്ഥാനമായി കടന്ന്‌വന്ന പ്രോട്ടസ്ന്റ്‌ വിഭാഗം ഇത്തരം പ്രവണതകളെ ശക്തമായി ചോദ്യം ചെയ്തു. തത്ഫലമായി 1600 ല്‍ ഇംഗ്ലണ്ടിലും അമേരിക്കയിലെ ബ്രിട്ടീഷ്‌ കോളനി ഭാഗങ്ങളിലും പ്രസ്തുത ആഘോഷത്തിന്‌ ക്രൈസ്തവര്‍ തന്നെ വിലക്കേര്‍പ്പെടുത്തി.





ഇവിടെ നാം വലിയൊരു വാസ്തവത്തിന്‌ മുഖാമുഖം നില്‍ക്കേണ്ടതുണ്ട്‌. മതങ്ങളുമായും അതിന്റെ വിശുദ്ധ നേതാക്കളുമായും ബന്ധപ്പെട്ട ഏതൊരു ആചാരവും ആരാധനയും ദിവ്യപ്രോക്തമാകണമെങ്കില്‍ അത്‌ സംബന്ധിച്ച്‌ അതത്‌ വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കണം. അല്ലാത്തപക്ഷം അവ പില്‍കാലത്ത്‌ കടന്ന്‌ വന്ന ആചാരങ്ങളായിരിക്കും .ക്രിസ്മസും അത്തരത്തില്‍ കടം കൊണ്ട്‌ ഒരാഘോഷമാകുന്നു.
മിത്രദേവന്റെ- സൂര്യന്റെ- ദിനമായ കീഴടക്കന്നവാത്ത സൂര്യന്റെ ദിനമാണ്‌-സോള്‍ ഇന്‍വിക്റ്റസ്‌- ക്രിസ്മസയത്‌.ക്രിസ്തുവിനെ നീതി സൂര്യനായി വാഴ്ത്തപ്പെടുത്തിക്കൊണ്ടാണ്‌ സൂര്യ ദേവന്റെ ആഘോഷദിനത്തിന്‌ അര്‍ഹനാക്കിയതെന്ന്‌ സാരം.മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റോമില്‍ നിന്ന്‌ ക്രൈസ്തവര്‍ കടമെടുത്ത അന്യ ആചാരമാണ്‌ ഡിസംബര്‍ 25ലെ ക്രിസ്ത്തുജന്മദിനാഘോഷം.
ഇവിടെ മറ്റൊരു രസകരമായ വസ്തുതയും നാം തിരിച്ചറിയുന്നുണ്ട്‌. അതായത്‌ ആദ്യമായി ക്രിസ്തുജയന്തി ആഘോഷിച്ചതായി കാണപ്പെടുന്നത്‌. അക്രൈസ്തവരായ റോമക്കാരായ പാഗന്‍ മതവിശ്വാസികളുടെ ആഘോഷത്തിന്റെ സ്വാധീനം മൂലമാണെന്നണ്‌. റോമക്കാര്‍ അവരുടെ സൂര്യദേവനായ മിത്രദേവന്റെ അനുസ്മരണം ശൈത്യകാലത്താണ്‌ കൊണ്ടാടിയിരുന്നത്‌. മിത്രദേവന്റെ ജന്മദിനത്തെ തങ്ങളുടെ രക്ഷകന്റെ ജന്മദിനമായി ആഘോഷിക്കാന്‍ റോമിലെ മാര്‍പ്പാപ്പയും അനുയായികളും ക്രിസ്ത്യാനികള്‍ക്കനുവാദം നല്‍കിയതായും ചരിത്രം പറയുന്നു.





. അതായത്‌ ദൈവപുത്രനായ ക്രിസ്തുവിന്റെ ജന്‍മദിനം ഡിസംബര്‍ 25 ആണ്‌ എന്ന്‌ പറയാവുന്ന ഒരു പ്രാമാണിക തെളിവും ചരിത്രത്താളുകളിലില്ല. മാത്രമല്ല, തെളിയിക്കാന്‍ സാധ്യവുമല്ല എന്നതാണ്‌ സത്യം. ബൈബിള്‍ നിഘണ്ടു പറയുന്നു " ഈശോയുടെ ജന്മദിനം ഏതെന്ന്‌ വിശുദ്ധഗ്രന്ഥത്തില്‍ കൃത്യമായി സൂചിപ്പിക്കാത്തതു കൊണ്ട്‌ ആദ്യ നൂറ്റാണ്ടുകളില്‍ പൗരസ്ത്യസഭകളില്‍ ജനുവരി 6ങ്ക്രിസ്തു ജയന്തി ആഘോഷിക്കുന്നതായി കാണുന്നു?? അലക്സണ്ട്രിയയിലെ വി. ക്ലമന്റ്‌ വി. അപ്രേം തുടങ്ങിയവര്‍ ഈശോയുടെ തിരുപ്പിറവി ജനുവരി ആറിനാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു." എന്നു തന്നെയല്ല നാലാം നൂറ്റാണ്ട്‌ വരെ ക്രിസ്തുവിന്റെ ജന്‍മദിവസമായി അംഗീകരിക്കപ്പെട്ടിരുന്നത്‌ മാര്‍ച്ച്‌ 28 ഏപ്രില്‍ 19, മെയ്‌ 29 തിയതികളായിരുന്നു. .




അതായത്‌ അന്ന്‌ റോമില്‍ വളരെ ന്യൂനപക്ഷമായിരുന്ന ക്രൈസ്തവര്‍ അക്രൈസ്തവരായ റോമക്കാരുമൊത്ത്‌ ക്രൈസ്തവോചിതമായി ആനന്ദിക്കാന്‍ വേണ്ടി അവരുടെ ആഘോഷദിനമായ ഡിസം25 സൂര്യോത്സവ ദിനം ക്രിസ്തു ജയന്തിയായി ആചരിക്കാന്‍ പാശ്ചാത്യ ക്രൈസ്തവസഭ നിശ്ചയിക്കുകയും പൗരസ്ത്യ ക്രൈസ്തവ സഭകള്‍ ഇതിനെ സ്വാഗതം ചെയ്യുകയുമാണുണ്ടായത്‌.
എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക പറയുന്നു: " ക്രൈസ്തവര്‍ എന്തുകൊണ്ടാണ്‌ ഡിസംബര്‍ 25 ക്രിസ്മസായി ആഘോഷിക്കുന്നതെന്നുള്ളത്‌ അനിശ്ചിതത്വത്തില്‍ നിലനില്‍ക്കുന്ന കാര്യമാണ്‌. എന്നാല്‍ മുന്‍കാല ക്രിസ്ത്യാനികള്‍ റോമിലെ മിത്ര മതക്കാരോടൊത്ത്‌ യോജിച്ചതിന്റെ ഫലമാണിത്‌. സൂര്യദേവന്റെ ഉത്സവം ഈ ദിവസങ്ങളിലാണ്‌ കൊണ്ടാടിയിരുന്നത്‌ "





അതായത്‌ കടംകൊണ്ട ഒരാചാരത്തില്‍ നിന്നാണ്‌ ഡിസംബര്‍ 25 ക്രിസ്മസായി വിശുദ്ധീകരിച്ചതെന്ന്‌ സാരം.ഈ സത്യം എല്ലാ സെമിനാരികളിലും പഠിപ്പിക്കുന്നതാണ്‌.എന്നാല്‍ സെമിനാരി പഠനം കഴിഞ്ഞിറങ്ങി പുരോഹിതരായിത്തീരുന്നവര്‍ സത്യത്തെ തമസ്ക്കരിച്ച്‌ കള്ളത്തരത്തെ ശാശ്വതീകരിക്കുകയാണ്‌
അപ്പോള്‍ നാം ഒരു ചോദ്യം ചോദിക്കാന്‍ നിര്‍ബന്ധിതരാകും: ദൈവപുത്രന്റെ ജന്മദിനം ഇത്തരത്തില്‍ വ്യാജ മേല്‍വിലാസത്തില്‍ കൊണ്ടാടുമ്പോള്‍ തകര്‍ക്കപ്പെടുന്നത്‌ ദൈവപുത്രന്റെ വിശ്വാസ്യതയല്ലേ..?

Wednesday, 22 December 2010

തിരുവാതിര മലയാളി അറിയാതെ പോകുന്ന വാലന്റൈന്‍സ്‌ ഡേ ...

ബി. അമ്പിളി

മലയാളിക്ക്‌ സ്വന്തമായി ഒരു സംസ്‌കാരമുണ്ട്‌, ഭക്ഷണത്തിലും, വസ്‌ത്രത്തിലും, ഭാഷയിലും, ജീവിതരീതിയിലും വേറിട്ടു നില്‍ക്കുന്ന ഒരു സംസ്‌കാരം. ഇന്ന്‌ നമ്മുക്ക്‌ അന്യം നിന്നു പോകുന്നു എന്ന്‌ സഹതപിക്കുന്ന സംസ്‌കാരം. ഇതിനൊപ്പം നമ്മുക്ക്‌ നഷ്‌ടപ്പെട്ടുപോകുന്ന ഒരു അനുഷ്‌ഠാനമാണ്‌ തിരുവാതിര. ആധുനികതയെ പുണരാന്‍ വെമ്പുന്ന മലയാളിക്ക്‌ നഷ്‌ടമാവുന്ന കേരളതനിമയാണ്‌ തിരുവാതിര. സത്രീക്ക്‌ സമൂഹത്തില്‍ എന്നും പ്രഥമസ്ഥാനം നല്‍കിയിരുന്ന കേരള സമൂഹം അവര്‍ക്കായിമാത്രം ആഘോഷിക്കുന്ന ഒരു ദിനം.



കലാരൂപം എന്ന രീതിയിലും അനുഷ്‌ഠാനം എന്ന രീതിയിലും തിരുവാതിര മലയാളിയുടെ ജീവിതചര്യയുമായി വളരെ താതമ്യം പ്രാപിച്ചിട്ടുള്ള ഒന്നാണ്‌. ധനുമാസത്തിലെ തിരുവാതിരയാണ്‌ അനുഷ്‌ഠാനമെന്നപോലെ നമ്മള്‍ ആചരിച്ചു പോരുന്നത്‌. അത്‌ തന്നെ ഓണത്തിനും മറ്റ്‌ വിശേഷാവസരങ്ങളിലും അവതരിപ്പിക്കുമ്പോള്‍ കലാരൂപമായി. അതിന്റെ ചിട്ടകളും, വട്ടങ്ങളും, വസ്‌ത്രധാരണ രീതിയുമെല്ലാം ഒരു മലയാളിയുടെ ദൈനദിന പ്രവര്‍ത്തിയുമായി യോജിച്ചു കിടക്കുന്നു. അടുക്കളയില്‍ ഒതുങ്ങിയിരുന്ന സ്‌ത്രീകള്‍ക്ക്‌ സ്വതന്ത്രമായും, സന്തോഷമായും ആഘോഷിക്കാന്‍ കിട്ടിയുരുന്ന ദിവസമാണ്‌ തിരുവാതിര.




അപമാനിതയായ പരമശിവന്റെ പത്‌നി സതിദേവിയുടെ വിയോഗത്തില്‍ കോപിഷ്‌ഠനായി ശിവതാണ്‌ഡവമാടിയശേഷം ഹിമാലത്തില്‍ തപസ്സനുഷ്‌ഠിച്ചു പരമശിവന്‍. യോഗനിഷ്‌ഠയില്‍ കഴിഞ്ഞ പരമശിവനെ തപസ്സിലൂടെ ഭര്‍ത്താവായി നേടിയ ഹിമവല്‍ പുത്രി ശ്രീ പാര്‍വ്വതി എന്ന പതിവ്രതാ രത്‌നത്തെ മാതൃകയാക്കി മലയാളി മങ്കമാര്‍ വ്രതശുദ്ധിയോടെ ആചരിക്കുന്ന അനുഷ്‌ഠാനമാണ്‌ തിരുവാതിര എന്ന ചൊല്ലുണ്ട്‌.




സ്‌ത്രീകള്‍ മംഗല്യ സൗഭാഗ്യത്തിനു വേണ്ടിയും ഭര്‍ത്താവിന്‌ തന്നോടുള്ള സ്‌നേഹവും വിശ്വാസവും നിലനിര്‍ത്തുന്നതിനു വേണ്ടിയുമാണ്‌ തിരുവാതിര ആചരിക്കുന്നത്‌. സഹാനുഭൂതിയുടെയും, സഹിഷ്‌ണുതയുടെയും പ്രതീകമായ സ്‌ത്രീയ്‌ക്ക്‌ ഇവിടെയുമുണ്ട്‌ ആ മുഖം. തിരുവാതിര ദിവസം സ്‌ത്രീകള്‍ നോമ്പ്‌ നോറ്റ്‌ രാത്രിയില്‍ ഉറക്കമിളച്ച്‌ തിരുവാതിര കളിക്കുകയും ദശപുഷ്‌പം ചൂടുകയും ചെയ്യുന്നു. കല്യാണത്തിനു ശേഷം ആദ്യം വരുന്ന ധനുമാസത്തിലെ തിരുവാതിര പൂത്തിരുവാതിരയായി ആഘോഷിക്കുന്നു. ഈ ചടങ്ങുകളിലെ പ്രധാനി ആ പെണ്‍കുട്ടിയായിരിക്കും. കല്യാണം കഴിയാത്തവര്‍ക്കും തിരുവാതിര ആഘോഷമുണ്ട്‌. നല്ല ഭര്‍ത്താവിനെ കിട്ടാനാണത്‌!! എട്ടങ്ങാടി എന്ന പ്രത്യേക ഭക്ഷണം, കരിക്കിന്‍ വെള്ളം, ഉപ്പേരി ഇവയെല്ലാം ഈ നോമ്പിന്‌ കഴിക്കാമെന്നത്‌ മറ്റ്‌ നോമ്പുകളില്‍ നിന്ന്‌ ഇതിനെ വ്യത്യസ്‌തമാക്കുന്നു. നിറഞ്ഞ്‌ നില്‍ക്കുന്ന ആതിര നിലവിലുള്ള തുടിച്ചുകുളിയും, തിരുവാതിര കളിയും സ്‌ത്രീകളുടെ മാത്രം ഈ കൂട്ടായ്‌മയുടെ രസങ്ങളാണ്‌.






ഏതായാലും സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഒരു ആഘോഷം ഈ ലോകത്തുണ്ടെങ്കില്‍ അത്‌ തിരുവാതിര മാത്രമായിരിക്കും. ആധുനിക തലമുറ കാത്തിരുന്ന്‌ ആഘോഷിക്കുന്ന വാലന്റൈന്‍സ്‌ ഡേയോട്‌ വേണമെങ്കില്‍ ഈ ആഘോഷത്തെ കൂട്ടിചേര്‍ക്കാം. വാലന്റൈന്‍സ്‌ ഡേയില്‍ ഉള്ളതുപോലെ തന്നെ പൂ കൊടുക്കലും ചൂടിക്കലും ഇതിലുമുണ്ട്‌. തിരുവാതിര ദിവസം വീട്ടുപടിക്കല്‍ തയ്യാറാക്കി വച്ചിരിക്കുന്ന ദശപുഷ്‌പം പറിച്ചെടുത്ത്‌ ആദ്യം ഭര്‍ത്താവിനെയും പിന്നെ സ്വയവും ചൂടുന്നത്‌ പാശ്ചാത്യമായാലും പൗരസ്‌ത്യമായാലും സ്‌നേഹത്തിന്റെ പ്രതീകം പൂവായതുകൊണ്ടല്ലെ? ആചാരങ്ങള്‍ അനുഷ്‌ഠിക്കുന്നത്‌ കുറച്ചിലായി കരുതതുന്ന പരിഷ്‌കൃത സമൂഹത്തിന്‌ ഈ ചടങ്ങ്‌ കാമുകീ കാമുകന്‍മാരിലേക്ക്‌ മാറ്റാം...അങ്ങനെ നമ്മുക്ക്‌ നഷ്‌ടപ്പെട്ടുപോകുന്ന ഈ അനുഷ്‌ഠാനത്തെ പുതുക്കി തിരിച്ചു കൊണ്ടുവരാം...

Thursday, 4 November 2010

ദീപാവലി

പ്രസീദ പത്മ
ക്രൂര,മിരുട്ടിന്റെ ആവാസമേട്ടില്‍
തനിയേ മുനിയുമൊരു

ചെരാതിന്‍ ചിരി

എനിക്കായൊരു ദീപാളിയൊരുക്കുന്നു..!


ജീവിതം ദുഷ്ക്കര പദപ്രശ്നം

പൂരണം തേടി സ്വപ്നങ്ങള്‍.


പുലരിയൊരു പ്രതീക്ഷ

നിര്‍നിദ്രം ഞാനും രാവും.


പ്രണയമൊരു പ്രളയം

നീയതില്‍ അശ്വത്ഥപത്രം.


ഞാനെന്നും അമാവാസി

നീ നിത്യദീപാവലി...

Tuesday, 13 April 2010

സമൃദ്ധിയുടെ നേര്‍ക്കാഴ്‌ചയായി വിഷു


ജെയ്‌നി
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നേര്‍ക്കാഴ്‌ചയാണ്‌ വിഷു. മേടമാസത്തിലെ ഒന്നാം തീയതിയാണ്‌ സാധാരണയായി വിഷു ആഘോഷിക്കുന്നത്‌. ഈ വര്‍ഷം രണ്ടാം തീയതിയാണ്‌. ഒരു പുതുവര്‍ഷത്തിന്റെ ആരംഭമാണ്‌ വിഷുവായി കണക്കാക്കുന്നത്‌. കാര്‍ഷികവിളവെടുപ്പിന്റെ കാലം.
വിഷുവിനെ സംബന്ധിച്ച്‌ കണികാണലും വിഷുക്കൈനീട്ടവും തന്നെയാണ്‌ പ്രധാനം.


കണികാണല്‍
വിഷുവിന്‌ ഒഴിവാക്കാനാവാത്ത ഒന്നാണ്‌ കണികാണല്‍. ഒരു വര്‍ഷം മുഴുവന്‍ സൗഭാഗ്യങ്ങളും നല്‍കുന്നത്‌ വിഷുക്കണി കാണുന്നതിലൂടെയാണ്‌ എന്ന്‌ പഴയആളുകള്‍ വിശ്വസിച്ചിരുന്നു. കുടുംബത്തിലെ പ്രായമായ സ്‌ത്രീകളാണ്‌ വിഷുക്കണി ഒരുക്കിയിരുന്നത്‌. കേരളത്തിന്റെ പല സ്ഥലങ്ങളിലും കണി ഒരുക്കുന്നതില്‍ പ്രകടമായ വ്യത്യാസം കാണാറുണ്ടെങ്കിലും മലയാളി ഒന്നടങ്കം വിശ്വസിക്കുന്നത്‌ കണി കാണുന്നതിലൂടെയുള്ള ഒരു സമൃദ്ധമായ വര്‍ഷത്തിന്റെ തുടക്കമാണെന്നു തന്നെയാണ്‌. ഓട്ടുരുളിയിലാണ്‌ വിഷുക്കണി ഒരുക്കുന്നത്‌. ഉരുളിയില്‍ പുഴുക്കലരി നിറയ്‌ക്കുകയാണ്‌ ആദ്യം ചെയ്യുന്നത്‌. കസവുപുടവ, കണിവെള്ളരി, വെറ്റില, പഴുക്ക, മാമ്പഴം, വരിക്കചക്ക, വാല്‍ക്കണ്ണാടി എന്നിവയാണ്‌ ആദ്യം ഓട്ടുരുളിയില്‍ ഒരുക്കുന്നത്‌. വേദഗ്രന്ഥങ്ങളും നാണയങ്ങളും സ്വര്‍ണവും അതിനു മുകളില്‍ വയ്‌ക്കുന്നു. നടുവേ മുറിച്ച നാളികേരത്തില്‍ എണ്ണ നിറച്ച്‌ തിരി തെളിക്കുന്നു. കൊന്നപ്പൂവാണ്‌ വിഷുക്കണിയിലെ പ്രധാന ഇനം.


കൊളുത്തിയ നിലവിളക്കും വിഷുക്കണി ഒരുക്കിയ ഓട്ടുരുളിയും വീട്ടിലെ പൂജാമുറിയില്‍ ശ്രീകൃഷ്‌ണ വിഗ്രഹത്തിന്റെ മുന്‍പിലാണ്‌ വയ്‌ക്കുന്നത്‌.
കുടുംബത്തിലെ മുതിര്‍ന്ന സ്‌ത്രീയാണ്‌ കണി ഒരുക്കുന്നതെന്ന്‌ ആദ്യം പറഞ്ഞല്ലോ. അവര്‍ വിഷുവിന്‌ രാവിലെ ഉണര്‍ന്ന്‌ വിളക്കുകൊളുത്തി കണി കണ്ടതിനു ശേഷം ഓരോ അംഗത്തെയും കണ്ണുകളടച്ച്‌ പിടിച്ച്‌ പൂജാമുറിയില്‍ കൊണ്ടുവന്ന്‌ കണി കാണിക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തിലാണ്‌ കണി കാണേണ്ടത്‌.


വിഷുക്കണി പ്രപഞ്ചത്തിന്റെയും മഹാവിഷ്‌ണുവിന്റെയും കൂടിചേരലാണെന്നാണ്‌ ഐതിഹ്യം. ഉരുളിയാണ്‌ പ്രകൃതിയെ പ്രതിനിധീകരിക്കുന്നത്‌. കണിക്കൊന്ന മഹാവിഷ്‌ണുവിന്റെ കിരീടവും കണിവെള്ളരി അദ്ദേഹത്തിന്റെ മുഖവും നാളികേരമുറിയില്‍ കത്തിക്കുന്ന വിളക്കുകള്‍ അദ്ദേഹത്തിന്റെ കണ്ണുകളും, വാല്‍ക്കണ്ണാടി അദ്ദേഹത്തിന്റെ മനസും വേദഗ്രന്ഥങ്ങള്‍ വാക്കുകളുമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. വിഷുക്കൈനീട്ടം പ്രകൃതിയുടെ, ധനലക്ഷ്‌മിയുടെ അനുഗ്രഹമായാണ്‌ മലയാളികള്‍ കാണുന്നത്‌.

വിഷുക്കൈനീട്ടം
വീട്ടിലെ മുതിര്‍ന്നവര്‍ ഇളയവര്‍ക്കാണ്‌ വിഷുക്കൈനീട്ടം കൊടുക്കുന്നത്‌. വെള്ളിനാണയമാണ്‌ വിഷുക്കൈനീട്ടമായി കൊടുക്കുന്നത്‌. ജന്മിത്തവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത്‌ അടിയാന്മാര്‍ക്കും വീട്ടുവേലക്കാര്‍ക്കും വിഷുക്കൈനീട്ടമായി നാണയങ്ങളും വസ്‌ത്രങ്ങളും കൊടുത്തിരുന്നു. സമ്പദ്‌സമൃദ്ധിയുടെ പങ്കുവയ്‌ക്കലാണ്‌ വിഷുക്കൈനീട്ടത്തിലൂടെ ഉദ്ദേശിക്കുന്നത്‌.
പടക്കങ്ങളും കമ്പിത്തിരിക്കളും പൂത്തിരികളും മറ്റും കത്തിച്ച്‌ ആഘോഷിക്കുന്നതും വിഷുവിന്റെ മറ്റൊരു പ്രത്യേകത തന്നെ.


ആചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും പുറമേ വിഷു മലയാളിയുടെ മനസിന്റെ നിറവും നന്മയുടെ വിശുദ്ധിയുമാണ്‌. ഒരുക്കങ്ങളുടെയും കൈനീട്ടങ്ങളുടെയും വിശുദ്ധിയെല്ലാം നഷ്‌ടപ്പെടുകയും വെറും ചടങ്ങുമാത്രമായി മാറുകയും ചെയ്‌തെങ്കിലും മലയാളിക്ക്‌ ഇന്നും വിഷു മനസില്‍ സമൃദ്ധിയുടെ നിറങ്ങളാണ്‌ ചാര്‍ത്തുന്നത്‌. അടുത്ത ഒരു വര്‍ഷം സമൃദ്ധമാകാന്‍ നമുക്കും ഈ വിഷുവിന്‌ യാന്ത്രികത നഷ്‌ടപ്പെട്ട ജീവസ്സുറ്റ ഒരു കണി കാണാം. മലയാളിയുടെ മനസില്‍ ഇനിയും നന്മയുടെ വിത്തുകള്‍ നഷ്‌ടപ്പെട്ടിട്ടില്ലയെന്ന ഓര്‍മ്മിപ്പിക്കല്‍ പോലെ.

Tuesday, 22 December 2009

സ്വര്‍ഗം താണിറങ്ങിയ ആ സുന്ദരരാത്രി

റ്റിജോ ജോര്‍ജ്‌

ധനുമാസത്തിലെ ഒരു ശീതളരാവ്‌. രത്‌നപുഷ്‌പങ്ങള്‍ തുന്നിപ്പിടിപ്പിച്ച കറുത്ത മേലാപ്പുപോലെ അനന്തമായ ആകാശപ്പരപ്പ്‌. താരാപഥങ്ങള്‍ അതില്‍ വര്‍ണ വിസ്‌മയമൊരുക്കുന്നു. അങ്ങ്‌ താഴെ ബേത്‌ലഹേമിലെ മഞ്ഞ്‌ വീണ വഴിത്താരയിലൂടെ ഇതാ ഒരു പുരുഷനും സ്‌ത്രീയും നന്നേ പതുക്കെ നീങ്ങുന്നു. പൂര്‍ണഗര്‍ഭിണിയായ അവളെ ഒരു കഴുതപ്പുറത്തിരുത്തി കഴുതയെ നിയന്ത്രിക്കുന്ന കയര്‍ ഒരു കൈയിലും നീളമുള്ള വടി മറുകൈയിലുമായി നടന്ന്‌ നീങ്ങുന്നത്‌ അവള്‍ക്ക്‌ വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫാണ്‌. അവള്‍ മറ്റാരുമല്ല. ലോകരക്ഷകനായ ദൈവപുത്രനെ ഉദരത്തില്‍ വഹിയ്‌ക്കാന്‍ ദൈവം തെരഞ്ഞെടുത്ത ഭാഗ്യവതിയായ കന്യകമറിയാമും.


90 മൈല്‍ അപ്പുറത്ത്‌ ഗലീലയിലെ നസ്രേത്തില്‍ നിന്നാണ്‌ ഇവര്‍ യൂദയിലെ ദാവീദിന്റെ പട്ടണമായ ബേത്‌ലഹേമിലെത്തിയിരിയ്‌ക്കുന്നത്‌. നസ്രേത്തില്‍ നിന്നും സമറിയയിലൂടെ ജെറുസലേം കടന്ന്‌ ഹെബ്രോന്‍ വഴി മിസ്രേമിലേയ്‌ക്കുള്ള രാജപാതയില്‍ അവര്‍ എത്തിയിരിക്കുന്നു. പ്രതാപശാലിയായ അഗസ്റ്റ്യസ്‌ സീസറുടെ അലംഘനീയമായ ആജ്ഞയനുസരിച്ച്‌ പേരെഴുതി ചേര്‍ക്കേണ്ടണ്ടതിനാണ്‌ അവര്‍ ബേത്‌ലഹേമിലെത്തിയത്‌.
അക്കാലത്ത്‌ ലോകമാസകലമുള്ള ജനങ്ങളുടെ പേര്‌ ഏഴുതിച്ചേര്‍ക്കപ്പെടണമെന്ന രാജകല്‌പനയനുസരിച്ചായിരുന്നു ഇത്‌.


ക്വിരിനിയോസ്‌ സിറിയയില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ഈ പേര്‌ ചേര്‍ക്കല്‍ ആദ്യം നടന്നു. റോമാ സാമ്രാജ്യത്തിന്റെ കീഴില്‍ സിറിയന്‍ പ്രൊവിന്‍സിന്റെ ഭാഗമായിരുന്നു അക്കാലത്ത്‌ യൂദ. റോമാസാമ്രാജ്യത്തില്‍ 14 വര്‍ഷത്തിലൊരിക്കല്‍ ഈ ജനസംഖ്യാ കണക്കെടുപ്പ്‌ പതിവായിരുന്നു. എല്ലാവരും അവരവരുടെ പിതൃനഗരങ്ങളില്‍ ചെന്ന്‌ പേര്‌ ചേര്‍ക്കണമെന്ന കല്‌പനയനുസരിച്ച്‌ ദാവീദ്‌ രാജാവിന്റെ വംശത്തില്‍ ജനിച്ച ജോസഫ്‌ പേരെഴുതേണ്ടത്‌ ദാവീദിന്റെ പട്ടണമായ ബേത്‌ലഹേമിലായിരുന്നു.
നാലഞ്ച്‌ ദിവസമെങ്കിലും എടുത്തായിരിക്കണം അവര്‍ ബേത്‌ലഹേമിലെത്തിയത്‌. ഓരോ 24 മൈല്‍ പിന്നിടുമ്പോഴും പഥികര്‍ക്ക്‌ വിശ്രമിക്കുന്നതിനായുള്ള സങ്കേതങ്ങള്‍ വീഥിയിലുണ്ടായിരുന്നെങ്കിലും ഈ ദീര്‍ഘയാത്രയില്‍ മറിയം നന്നേ ക്ഷീണിതയായിരുന്നു. സമറിയയുടെ അതിര്‍ത്തിയില്‍ ജോര്‍ദ്ദാന്‍ നദീതീരവും, വിജനപ്രദേശങ്ങളും പിന്നിട്ട്‌ കുന്നുകളും താഴ്‌വരകളും കയറിയിറങ്ങി ഇവിടെയെത്തിയപ്പോഴേയ്‌ക്കും രാത്രിയായിരിക്കുന്നു.



സ്വര്‍ഗത്തിലെ മഹിമാസനങ്ങളില്‍ നിന്ന്‌ മറിയാമിന്റെ ഉദരത്തിലിറങ്ങി വസിച്ച കരുണാമയന്‌ ഭൂതലത്തില്‍ പ്രത്യക്ഷീഭവിയ്‌ക്കാനുള്ള സമയം ആഗതമായി. മറിയാമിന്‌ പ്രസവസമയം അടുത്തിരിയ്‌ക്കുന്നു. അടുത്തുകണ്ട വീടുകളിലും ബേതലഹേമിലെ സത്രത്തിലും അന്നു രാത്രി കഴിച്ചുകൂട്ടുവാന്‍ ജോസഫ്‌ ഇടം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പേരെഴുതിക്കുന്നതിന്‌ വിദൂരദേശങ്ങളില്‍ നിന്നെത്തിയവരെക്കൊണ്ട്‌ ബേത്‌ലഹേം നിറഞ്ഞിരുന്നു.
അതാ രക്ഷകജനനം സംഭവിച്ചിരിക്കുന്നു. ശിശുവായി മാനവര്‍ക്കിടയിലേയ്‌ക്ക്‌ താണിറങ്ങിയ കരുണാ സമ്പൂര്‍ണനെ പിള്ളക്കച്ച കൊണ്ട്‌ പൊതിഞ്ഞ്‌ ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി. നിത്യനും അനാദിയും അപരിമേയനുമായ ദൈവം തമ്പുരാന്‍, മാനവീകതയ്‌ക്ക്‌ പ്രകാശമായി സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷമായി, മനുഷ്യരുടെ ഇടയില്‍ കന്യകയില്‍ നിന്നു ജന്മമെടുത്തു. മാനവാകാരം പൂണ്ട ദൈവപുത്രന്‍ മണ്ണിലുദിച്ച മഹാസംഭവം ആകാശവിതാനത്തില്‍ പ്രത്യക്ഷപ്പെട്ട ദിവ്യതാരത്തിലൂടെ വിദ്വാന്‍മാര്‍ക്ക്‌ മുന്നില്‍ വെളിപ്പെട്ടു.
ദിവ്യരക്ഷകന്റെ ജനനം, ആ പ്രദേശത്തെ വയലുകളില്‍ ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാരെ കര്‍ത്താവിന്റെ ദൂതനായ മാലാഖ അറിയിച്ചു.


ദൂതന്‍ അടുത്തെത്തിയപ്പോള്‍ തന്നെ ദൈവമഹത്വം അവരുടെ മേല്‍ പ്രകാശിച്ചു. അപ്പോള്‍ ഭയപ്പെട്ട അവരോട്‌ ദൂതന്‍ ഇപ്രകാരം പറഞ്ഞു. ``ഭയപ്പെടേണ്ട. ഇതാ, സകലജത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ച കൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും''.


പെട്ടെന്ന്‌ സ്വര്‍ഗീയസൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു-``അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക്‌ സമാധാനം!'' ഉടനെ തന്നെ ഉറക്കച്ചടവോ, ക്ഷീണമോ, രാത്രിയിലെ അതിശൈത്യമോ വകവയ്‌ക്കാതെ, കേട്ട ദൈവചനത്തിന്റെ പൊരുള്‍ തേടി പാവം ആട്ടിടയര്‍ യാത്രയായി. ബേത്‌ലഹേമിലെ താഴ്‌വരയുടെ അറ്റത്തെ ജനപ്പാര്‍പ്പുള്ള മേഖലയിലേക്ക്‌ അവര്‍ ബദ്ധപ്പെട്ട്‌ നടന്നു. ആ കുന്നിന്‍ചരുവിലെ ഒരു പുല്‍ത്തൊട്ടിയില്‍ ബാലാര്‍ക്കശോഭയോടെ കിടത്തിയിരിക്കുന്ന ശിശുവിനെ അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. ആ ദിവ്യദര്‍ശനത്തിന്റെ നിര്‍വൃതിയില്‍ അവര്‍ സ്വയം മറന്നു. ദൈവദൂതനില്‍ നിന്ന്‌ കേട്ട വാര്‍ത്തയും ദൂതഗണത്തിന്റെ ഗാനവും പൈതലിനെക്കുറിച്ച്‌ ദൈവദൂതന്റെ അറിയിപ്പും അവര്‍ ജോസഫിനോടും മറിയമിനോടും പറഞ്ഞു. ദൈവത്തിന്റെ സ്‌നേഹമയമായ അത്ഭുത പ്രവര്‍ത്തികളെ വര്‍ണിച്ചും ദൈവത്തെ മഹത്വപ്പെടുത്തിയും ആട്ടിടയര്‍ മടങ്ങിപ്പോയി. മറിയമാകട്ടെ ഇക്കാര്യങ്ങള്‍ ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ധ്യാനിച്ചുകൊണ്ടിരുന്നു.


ഇന്നേയ്‌ക്ക്‌ രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഈ മഹത്സംഭവം ലോകം അത്യാഹ്‌ളാദത്തോടെയാണ്‌ എല്ലാ വര്‍ഷവും ക്രിസ്‌മസ്‌ ആയി ആഘോഷിക്കുന്നത്‌. ചരിത്രത്തെത്തന്നെ എ.ഡി എന്നും ബി.സി എന്നും രണ്ടായി വേര്‍തിരിച്ച ഈ അത്ഭുതസംഭവം, ആദിമകാലം മുതലേ ലോകം അറിഞ്ഞ്‌ കാത്തിരുന്ന പ്രവചനനിവര്‍ത്തിയായിരുന്നു. നക്ഷത്രവിളക്കുകളും, ക്രിസ്‌മസ്‌ കേക്കുകളും ക്രിസ്‌മസ്‌ മരങ്ങളും, പുല്‌ക്കൂടുകകളും ക്രിസ്‌മസ്‌ സമ്മാനങ്ങളും, കരോള്‍ ഗാനങ്ങളും, ക്രിസ്‌മസ്‌ ആശംസാ കാര്‍ഡുകളും, ഇമെയില്‍ സന്ദേശങ്ങളും, സാന്തോക്ലോസുമൊക്കെയായി നാം തിരുപ്പിറവി ആഘോഷിയ്‌ക്കുന്നു. ആശംസാ കാര്‍ഡുകള്‍ ഇമെയില്‍ സന്ദേശങ്ങള്‍ക്കും സ്‌ക്രാപ്പുകള്‍ക്കും വഴിമാറിയിരിക്കുന്നു. കാലപ്രയാണത്തില്‍ ആഘോഷങ്ങള്‍ക്ക്‌ പുതിയ ഛായ കൈവന്നാലും രക്ഷകജനനവും തുടര്‍സംഭവങ്ങളും മാറ്റമില്ലാത്ത എഴുതപ്പെട്ട സത്യമായി നിലകൊള്ളുന്നു. ഒപ്പം ദൈവദൂതഗണത്തിന്റെ ആ സന്ദേശവും-``അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക്‌ സമാധാനം!''

മാന്യവായനക്കാര്‍ക്ക്‌ ഹൃദയപൂര്‍വം ക്രിസ്‌മസ്‌ പുതുവത്സരാശംസകള്‍ നേരുന്നു
സസ്‌നേഹം
റ്റിജോ ജോര്‍ജ്‌
(എഡിറ്റര്‍)
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP