Tuesday, 22 December 2009

സ്വര്‍ഗം താണിറങ്ങിയ ആ സുന്ദരരാത്രി

റ്റിജോ ജോര്‍ജ്‌

ധനുമാസത്തിലെ ഒരു ശീതളരാവ്‌. രത്‌നപുഷ്‌പങ്ങള്‍ തുന്നിപ്പിടിപ്പിച്ച കറുത്ത മേലാപ്പുപോലെ അനന്തമായ ആകാശപ്പരപ്പ്‌. താരാപഥങ്ങള്‍ അതില്‍ വര്‍ണ വിസ്‌മയമൊരുക്കുന്നു. അങ്ങ്‌ താഴെ ബേത്‌ലഹേമിലെ മഞ്ഞ്‌ വീണ വഴിത്താരയിലൂടെ ഇതാ ഒരു പുരുഷനും സ്‌ത്രീയും നന്നേ പതുക്കെ നീങ്ങുന്നു. പൂര്‍ണഗര്‍ഭിണിയായ അവളെ ഒരു കഴുതപ്പുറത്തിരുത്തി കഴുതയെ നിയന്ത്രിക്കുന്ന കയര്‍ ഒരു കൈയിലും നീളമുള്ള വടി മറുകൈയിലുമായി നടന്ന്‌ നീങ്ങുന്നത്‌ അവള്‍ക്ക്‌ വിവാഹം നിശ്ചയിക്കപ്പെട്ട ജോസഫാണ്‌. അവള്‍ മറ്റാരുമല്ല. ലോകരക്ഷകനായ ദൈവപുത്രനെ ഉദരത്തില്‍ വഹിയ്‌ക്കാന്‍ ദൈവം തെരഞ്ഞെടുത്ത ഭാഗ്യവതിയായ കന്യകമറിയാമും.


90 മൈല്‍ അപ്പുറത്ത്‌ ഗലീലയിലെ നസ്രേത്തില്‍ നിന്നാണ്‌ ഇവര്‍ യൂദയിലെ ദാവീദിന്റെ പട്ടണമായ ബേത്‌ലഹേമിലെത്തിയിരിയ്‌ക്കുന്നത്‌. നസ്രേത്തില്‍ നിന്നും സമറിയയിലൂടെ ജെറുസലേം കടന്ന്‌ ഹെബ്രോന്‍ വഴി മിസ്രേമിലേയ്‌ക്കുള്ള രാജപാതയില്‍ അവര്‍ എത്തിയിരിക്കുന്നു. പ്രതാപശാലിയായ അഗസ്റ്റ്യസ്‌ സീസറുടെ അലംഘനീയമായ ആജ്ഞയനുസരിച്ച്‌ പേരെഴുതി ചേര്‍ക്കേണ്ടണ്ടതിനാണ്‌ അവര്‍ ബേത്‌ലഹേമിലെത്തിയത്‌.
അക്കാലത്ത്‌ ലോകമാസകലമുള്ള ജനങ്ങളുടെ പേര്‌ ഏഴുതിച്ചേര്‍ക്കപ്പെടണമെന്ന രാജകല്‌പനയനുസരിച്ചായിരുന്നു ഇത്‌.


ക്വിരിനിയോസ്‌ സിറിയയില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ഈ പേര്‌ ചേര്‍ക്കല്‍ ആദ്യം നടന്നു. റോമാ സാമ്രാജ്യത്തിന്റെ കീഴില്‍ സിറിയന്‍ പ്രൊവിന്‍സിന്റെ ഭാഗമായിരുന്നു അക്കാലത്ത്‌ യൂദ. റോമാസാമ്രാജ്യത്തില്‍ 14 വര്‍ഷത്തിലൊരിക്കല്‍ ഈ ജനസംഖ്യാ കണക്കെടുപ്പ്‌ പതിവായിരുന്നു. എല്ലാവരും അവരവരുടെ പിതൃനഗരങ്ങളില്‍ ചെന്ന്‌ പേര്‌ ചേര്‍ക്കണമെന്ന കല്‌പനയനുസരിച്ച്‌ ദാവീദ്‌ രാജാവിന്റെ വംശത്തില്‍ ജനിച്ച ജോസഫ്‌ പേരെഴുതേണ്ടത്‌ ദാവീദിന്റെ പട്ടണമായ ബേത്‌ലഹേമിലായിരുന്നു.
നാലഞ്ച്‌ ദിവസമെങ്കിലും എടുത്തായിരിക്കണം അവര്‍ ബേത്‌ലഹേമിലെത്തിയത്‌. ഓരോ 24 മൈല്‍ പിന്നിടുമ്പോഴും പഥികര്‍ക്ക്‌ വിശ്രമിക്കുന്നതിനായുള്ള സങ്കേതങ്ങള്‍ വീഥിയിലുണ്ടായിരുന്നെങ്കിലും ഈ ദീര്‍ഘയാത്രയില്‍ മറിയം നന്നേ ക്ഷീണിതയായിരുന്നു. സമറിയയുടെ അതിര്‍ത്തിയില്‍ ജോര്‍ദ്ദാന്‍ നദീതീരവും, വിജനപ്രദേശങ്ങളും പിന്നിട്ട്‌ കുന്നുകളും താഴ്‌വരകളും കയറിയിറങ്ങി ഇവിടെയെത്തിയപ്പോഴേയ്‌ക്കും രാത്രിയായിരിക്കുന്നു.



സ്വര്‍ഗത്തിലെ മഹിമാസനങ്ങളില്‍ നിന്ന്‌ മറിയാമിന്റെ ഉദരത്തിലിറങ്ങി വസിച്ച കരുണാമയന്‌ ഭൂതലത്തില്‍ പ്രത്യക്ഷീഭവിയ്‌ക്കാനുള്ള സമയം ആഗതമായി. മറിയാമിന്‌ പ്രസവസമയം അടുത്തിരിയ്‌ക്കുന്നു. അടുത്തുകണ്ട വീടുകളിലും ബേതലഹേമിലെ സത്രത്തിലും അന്നു രാത്രി കഴിച്ചുകൂട്ടുവാന്‍ ജോസഫ്‌ ഇടം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പേരെഴുതിക്കുന്നതിന്‌ വിദൂരദേശങ്ങളില്‍ നിന്നെത്തിയവരെക്കൊണ്ട്‌ ബേത്‌ലഹേം നിറഞ്ഞിരുന്നു.
അതാ രക്ഷകജനനം സംഭവിച്ചിരിക്കുന്നു. ശിശുവായി മാനവര്‍ക്കിടയിലേയ്‌ക്ക്‌ താണിറങ്ങിയ കരുണാ സമ്പൂര്‍ണനെ പിള്ളക്കച്ച കൊണ്ട്‌ പൊതിഞ്ഞ്‌ ഒരു പുല്‍ത്തൊട്ടിയില്‍ കിടത്തി. നിത്യനും അനാദിയും അപരിമേയനുമായ ദൈവം തമ്പുരാന്‍, മാനവീകതയ്‌ക്ക്‌ പ്രകാശമായി സര്‍വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷമായി, മനുഷ്യരുടെ ഇടയില്‍ കന്യകയില്‍ നിന്നു ജന്മമെടുത്തു. മാനവാകാരം പൂണ്ട ദൈവപുത്രന്‍ മണ്ണിലുദിച്ച മഹാസംഭവം ആകാശവിതാനത്തില്‍ പ്രത്യക്ഷപ്പെട്ട ദിവ്യതാരത്തിലൂടെ വിദ്വാന്‍മാര്‍ക്ക്‌ മുന്നില്‍ വെളിപ്പെട്ടു.
ദിവ്യരക്ഷകന്റെ ജനനം, ആ പ്രദേശത്തെ വയലുകളില്‍ ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്‍മാരെ കര്‍ത്താവിന്റെ ദൂതനായ മാലാഖ അറിയിച്ചു.


ദൂതന്‍ അടുത്തെത്തിയപ്പോള്‍ തന്നെ ദൈവമഹത്വം അവരുടെ മേല്‍ പ്രകാശിച്ചു. അപ്പോള്‍ ഭയപ്പെട്ട അവരോട്‌ ദൂതന്‍ ഇപ്രകാരം പറഞ്ഞു. ``ഭയപ്പെടേണ്ട. ഇതാ, സകലജത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക്‌ അടയാളം: പിള്ളക്കച്ച കൊണ്ട്‌ പൊതിഞ്ഞ്‌, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും''.


പെട്ടെന്ന്‌ സ്വര്‍ഗീയസൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട്‌ ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു-``അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക്‌ സമാധാനം!'' ഉടനെ തന്നെ ഉറക്കച്ചടവോ, ക്ഷീണമോ, രാത്രിയിലെ അതിശൈത്യമോ വകവയ്‌ക്കാതെ, കേട്ട ദൈവചനത്തിന്റെ പൊരുള്‍ തേടി പാവം ആട്ടിടയര്‍ യാത്രയായി. ബേത്‌ലഹേമിലെ താഴ്‌വരയുടെ അറ്റത്തെ ജനപ്പാര്‍പ്പുള്ള മേഖലയിലേക്ക്‌ അവര്‍ ബദ്ധപ്പെട്ട്‌ നടന്നു. ആ കുന്നിന്‍ചരുവിലെ ഒരു പുല്‍ത്തൊട്ടിയില്‍ ബാലാര്‍ക്കശോഭയോടെ കിടത്തിയിരിക്കുന്ന ശിശുവിനെ അവര്‍ കണ്‍കുളിര്‍ക്കെ കണ്ടു. ആ ദിവ്യദര്‍ശനത്തിന്റെ നിര്‍വൃതിയില്‍ അവര്‍ സ്വയം മറന്നു. ദൈവദൂതനില്‍ നിന്ന്‌ കേട്ട വാര്‍ത്തയും ദൂതഗണത്തിന്റെ ഗാനവും പൈതലിനെക്കുറിച്ച്‌ ദൈവദൂതന്റെ അറിയിപ്പും അവര്‍ ജോസഫിനോടും മറിയമിനോടും പറഞ്ഞു. ദൈവത്തിന്റെ സ്‌നേഹമയമായ അത്ഭുത പ്രവര്‍ത്തികളെ വര്‍ണിച്ചും ദൈവത്തെ മഹത്വപ്പെടുത്തിയും ആട്ടിടയര്‍ മടങ്ങിപ്പോയി. മറിയമാകട്ടെ ഇക്കാര്യങ്ങള്‍ ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ധ്യാനിച്ചുകൊണ്ടിരുന്നു.


ഇന്നേയ്‌ക്ക്‌ രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നടന്ന ഈ മഹത്സംഭവം ലോകം അത്യാഹ്‌ളാദത്തോടെയാണ്‌ എല്ലാ വര്‍ഷവും ക്രിസ്‌മസ്‌ ആയി ആഘോഷിക്കുന്നത്‌. ചരിത്രത്തെത്തന്നെ എ.ഡി എന്നും ബി.സി എന്നും രണ്ടായി വേര്‍തിരിച്ച ഈ അത്ഭുതസംഭവം, ആദിമകാലം മുതലേ ലോകം അറിഞ്ഞ്‌ കാത്തിരുന്ന പ്രവചനനിവര്‍ത്തിയായിരുന്നു. നക്ഷത്രവിളക്കുകളും, ക്രിസ്‌മസ്‌ കേക്കുകളും ക്രിസ്‌മസ്‌ മരങ്ങളും, പുല്‌ക്കൂടുകകളും ക്രിസ്‌മസ്‌ സമ്മാനങ്ങളും, കരോള്‍ ഗാനങ്ങളും, ക്രിസ്‌മസ്‌ ആശംസാ കാര്‍ഡുകളും, ഇമെയില്‍ സന്ദേശങ്ങളും, സാന്തോക്ലോസുമൊക്കെയായി നാം തിരുപ്പിറവി ആഘോഷിയ്‌ക്കുന്നു. ആശംസാ കാര്‍ഡുകള്‍ ഇമെയില്‍ സന്ദേശങ്ങള്‍ക്കും സ്‌ക്രാപ്പുകള്‍ക്കും വഴിമാറിയിരിക്കുന്നു. കാലപ്രയാണത്തില്‍ ആഘോഷങ്ങള്‍ക്ക്‌ പുതിയ ഛായ കൈവന്നാലും രക്ഷകജനനവും തുടര്‍സംഭവങ്ങളും മാറ്റമില്ലാത്ത എഴുതപ്പെട്ട സത്യമായി നിലകൊള്ളുന്നു. ഒപ്പം ദൈവദൂതഗണത്തിന്റെ ആ സന്ദേശവും-``അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക്‌ സമാധാനം!''

മാന്യവായനക്കാര്‍ക്ക്‌ ഹൃദയപൂര്‍വം ക്രിസ്‌മസ്‌ പുതുവത്സരാശംസകള്‍ നേരുന്നു
സസ്‌നേഹം
റ്റിജോ ജോര്‍ജ്‌
(എഡിറ്റര്‍)

1 comment:

  1. അത്യുന്നതങ്ങളില്‍ ദൈവത്തിന്‌ മഹത്വം
    ഹൃദയപൂര്‍വം ക്രിസ്‌മസ്‌ പുതുവത്സരാശംസകള്‍ നേരുന്നു

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP