Sunday 4 September 2011

ഐതിഹ്യപ്പെരുമയില്‍ പരശുരാമന്‍ മുതല്‍ സമുദ്രഗുപ്തന്‍ വരെ


 നിലോഫര്‍ റഹ്മാന്‍ 

മഹാബലിയുടെ ദുരഭിമാനം തീര്‍ക്കാന്‍ മഹാവിഷ്ണു വാമനനായി അവതാരമെടുത്തു. മഹാബലി പിന്നീട്‌ വാമനന്‍ ആരാണെന്ന്‌ മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാര്‍ത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്തു.പാതാളത്തിലേയ്ക്ക്‌ ചവുട്ടിത്താഴ്ത്തപ്പെട്ട മഹാബലിക്ക്‌ ആണ്ടില്‍ ഒരു വട്ടം തന്റെ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം വാമനന്‍ നല്‍കി.ഓണത്തെക്കുറിച്ചുള്ള പൊതുവായ വിശ്വാസമാണിത്‌.
എന്നാല്‍ ഐതിഹ്യപ്പെരുമയില്‍ പരശുരാമന്‍ മുതല്‍ സമുദ്രഗുപത മന്ഥരാജാവ്‌ വരെയുള്ളവര്‍ ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നു. 
പരശുരാമന്‍
പരശുരാമകഥയുമായി ബന്ധപ്പെട്ട ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനില്‍നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്‌ വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കല്‍പ്പമുണ്ട്‌. ഇതും കെട്ടുകഥയാണെന്നു തന്നെയാണ്‌ നിഗമനം 
ശ്രീബുദ്ധന്‍

മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവര്‍ സമര്‍ത്ഥിക്കുന്നു. ശ്രാവണം ലോപിച്ച്‌ ഓണം ആയത്‌ ഇതിന്‌ ശക്തമായ തെളിവാണ്‌. 
ബുദ്ധമത വിശ്വാസിയും, പ്രജാസുഖം ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവര്‍ത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും , 





കൈയ്യൂക്കുംകൊണ്ട്‌- അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താല്‍- ബഹിഷ്ക്കരിച്ച്‌ ബ്രാഹ്മണമതം പുനസ്ഥാപിച്ചതിന്റെ ഓര്‍മ്മ , കേരളത്തലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണത്രെ ഓണം. 
'ഓണം, തിരുവോണം' എന്നീ പദങ്ങള്‍ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്‌. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്‌. ബുദ്ധശിഷ്യന്മാര്‍ ശ്രമണന്മാര്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ബുദ്ധനെത്തന്നെയും ശ്രമണര്‍ എന്നു പറഞ്ഞിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ്‌ ശ്രാവണം. ഓണത്തിന്‌ മഞ്ഞ നിറം പ്രധാനമാണ്‌. ഭഗവാന്‍ ബുദ്ധന്‍ ശ്രമണപദത്തിലേക്ക്‌ പ്രവേശിച്ചവര്‍ക്ക്‌ മഞ്ഞവസ്ര്തം നല്‍കിയതിനെയാണ്‌ ഓണക്കോടിയായി നല്‍കുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്‌. ഓണപ്പൂവ്‌ എന്നു പറയുന്ന മഞ്ഞപ്പൂവിന്‌ അഞ്ച്‌ ദളങ്ങളാണുള്ളത്‌ അത്‌ ബുദ്ധധര്‍മ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തില്‍ ഇല്ലാതാക്കാന്‍ അക്രമങ്ങളും , ഹിംസകളും നടത്തിയിട്ടുണ്ട്‌. അവയുടെ സ്മരണ ഉണര്‍ത്തുന്നതാണ്‌ ഓണത്തല്ലും , ചേരിപ്പോരും , വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാന്‍ നമ്പൂതിരിമാര്‍ ആയുധമെടുത്തിരുന്നു എന്ന്‌ സംഘകളിയുടെ ചടങ്ങികളില്‍ തെളിയുന്നുണ്ട്‌. ബൗദ്ധസംസ്ക്കാരം വളര്‍ച്ചപ്രാപിച്ചിരുന്ന തമിഴകത്ത്‌ മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയില്‍ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയില്‍ ഓണത്തെപ്പറ്റി പരാമര്‍ശങ്ങളുണ്ട്‌. 




 
സംഘകാലത്ത്‌ കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ബുദ്ധമതം പ്രബലമായിരുന്നു. അക്കാലത്ത്‌ മഴക്കാലത്ത്‌ ഭജനയിരിക്കലും പഠനവും ഒക്കെയായി ജനങ്ങള്‍ കഴിഞ്ഞിരുന്നു. ഈ അവസ്ഥ തീര്‍ന്ന്‌ മഴമാറി വാണിജ്യം പുനരാരംഭിക്കുന്നത്‌ ശ്രാവണ മാസത്തിലെ തിരുവോണ നാളില്‍ ആണ്‌. ശ്രാവണത്തിന്റെ പാലി സമാന്തരമാണ്‌ 'സാവണം '. അത്‌ ആദിരൂപം ലോപിച്ച്‌ പാലിയുടെ തന്നെ നയമനുസരിച്ച്‌ ' ആവണം ' എന്നും പിന്നീട്‌ ഓണം എന്നും ഉള്ള രൂപം സ്വീകരിച്ചു. വാണിജ്യത്തിന്റെ ആദ്യനാള്‍ മുതല്‍ അന്നു വരെ ദൂരെ നങ്കൂരമിട്ടു കിടന്നിരുന്ന കപ്പലുകള്‍ സ്വര്‍ണ്ണവുമായി എത്തുകയായി. അതാണ്‌ പൊന്നിന്‍ ചിങ്ങമാസം, പൊന്നോണം എന്നീ പേരുകള്‍ക്കും പിന്നില്‍.

:
ചേരമാന്‍ പെരുമാള്‍

മലബാര്‍ മാന്വലിന്റെ കര്‍ത്താവായ ലോഗന്‍ ഓണാഘോഷത്തെ ചേരമാന്‍പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാള്‍ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തു പോയത്‌ ചിങ്ങമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്നും ഈ തീര്‍ത്ഥാടനത്തെ ആഘോഷപൂര്‍വ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗന്‍ പറയുന്നു. എന്നാല്‍ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും വില്ല്യം ലോഗന്‍ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌. 




 
തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാന്‍ പെരുമാളിനെ ചതിയില്‍ ബ്രഹ്മഹത്യ ആരോപിച്ച്‌ ജാതിഭൃഷ്ടനാക്കി നാടുകടത്തി എന്നും എന്നാല്‍ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിര്‍പ്പിനെ തണുപ്പിക്കാന്‍ എല്ലാ വര്‍ഷവും തിരുവിഴാ നാളില്‍ മാത്രം നാട്ടില്‍ പ്രവേശിക്കാനുമുള്ള അനുമതി നല്‍കപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കായി രാജ്യം വിട്ടുകൊടുത്തുവെന്നും ചില ചരിത്രകാരന്മാര്‍ സമര്‍ത്ഥിക്കുന്നു. ആ ഓര്‍മ്മക്കായിരിക്കണം തൃക്കാക്കരയപ്പന്‍ എന്ന പേരില്‍, ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയില്‍ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്‌.
സമുദ്രഗുപതനും മന്ഥരാജാവും
ക്രിസ്തു വര്‍ഷം നാലാം ശതകത്തില്‍ കേരള രാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത്‌ അന്ന്‌ ഇവിടം ഭരിച്ചിരുന്ന മന്ഥ രാജാവ്‌ ആണ്‌ എന്ന്‌ അലഹബാദ്‌ ലിഖിതങ്ങളില്‍ തെളിവുകള്‍ ഉള്ളതിനാല്‍ ഇത്‌ ഒരു ചരിത്ര വസ്തുതയാകാമെന്ന്‌ ചിലര്‍ കരുതുന്നു. അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ്‌ പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തന്‍ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തില്‍ തൃക്കാക്കര ആക്രമിക്കുകയും എന്നാല്‍ മന്ഥരാജാവ്‌ നടത്തിയ പ്രതിരോധത്തിലും സാമര്‍ത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തന്‍ സന്ധിക്കപേക്ഷിക്കുകയും തുടര്‍ന്ന്‌ കേരളത്തിനഭിമാനാര്‍ഹമായ യുദ്ധപരിസമാപ്തിയില്‍ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാന്‍ രാജാവ്‌ വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളില്‍ പറയുന്നു.




ഈ രാജാവ്‌ മഹാബലിയുടെ അവതാരമാണെന്നും ഈ അഭിപ്രായത്തിന്റെ വക്താക്കള്‍ പറയുന്നു. 
വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മാവേലി ഓണക്കാലത്ത്‌ ഭൂമിയില്‍ വന്നു പോകുന്നത്‌, ഭൂമിയില്‍ ആഴ്‌ന്ന്‌ കിടന്ന്‌ വര്‍ഷത്തിലൊരിക്കല്‍ മുളയ്ക്കുന്ന വിത്തിന്റെ ദേവതാരൂപത്തിലുള്ള സാമാന്യവത്കരണമാണെന്നും അഭിപ്രായമുണ്ട്‌. കൃഷി സ്ഥലത്തു നിന്നു തന്നെ എടുക്കുന്ന ചുടാത്ത മണ്ണിലാണ്‌ ചതുഷ്കോണ്‍ ആകൃതിയില്‍ തൃക്കാക്കരയപ്പന്റെ രൂപം തീര്‍ക്കുന്നത്‌. കോണ്‍ ആകൃതി, സസ്യദേവതാരാധനയുമായി ബന്ധപ്പെട്ടാണെന്നും വാദമുണ്ട്‌.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP