Wednesday, 3 November 2010

വീണപൂവിന്റെ ഗന്ധം പേറി ജൈനിമേട് ജൈനക്ഷേത്രം


ഷാജി മുള്ളൂക്കാരന്‍
ഈ ജൈനക്ഷേത്രം പാലക്കാട്‌ നഗരത്തിനടുത്താണ്‌. തീര്‍ത്ഥങ്കരന്റെ പ്രതിഷ്‌ഠയുള്ള ഈ ക്ഷേത്രത്തിനുചുറ്റും ജൈനമത വിശ്വാസികള്‍ താമസിക്കുന്നു. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്തെ ജൈനിമേട് എന്നാണറിയപ്പെടുന്നത്. കേരളത്തിൽ അധികം പ്രചാരമില്ലാത്ത ജൈനമതം ഇന്നും നിലനിൽക്കുന്ന വളരെ ചുരുക്ക ചില സ്ഥലങ്ങളിൽ ഒന്നാണ് ജൈനിമേട്. വയനാട്ടില്‍ ഇപ്പോഴും ഏറെ ജൈന കുടുംബങ്ങള്‍ ഉണ്ടത്രേ. ജൈനിമേട് ഉള്ള ഒരു ജൈനഗൃഹത്തില്‍വച്ചാണ്‌ മഹാകവി കുമാരനാശാന്‍ വീണപൂവ്‌ എന്ന കാവ്യം എഴുതിയത്‌ എന്ന് പറയപ്പെടുന്നു.

വളരെ കുറച്ചു ജൈന മതസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ഇപ്പോഴുള്ളതില്‍ ജൈന കുടുംബത്തിന്റെ ഏറ്റവും പ്രായമുള്ള പിന്‍ഗാമി, ചിത്രത്തിലുള്ള കനകാംബാള്‍ എന്ന സ്ത്രീയാണ്. മലയാളത്തിനു പുറമേ, ഇവര്‍ സംസാരിക്കുന്നത് കന്നഡ ഹിന്ദി ഭാഷകള്‍ കൂടിയാണ്.

വയനാട്ടിലുള്ള ഒരു ട്രസ്റ്റിനു കീഴിലാണ്
ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്। ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത വര്ഷം ഫെബ്രുവരിയോടെ പൂര്‍ത്തിയാകും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ തീര്‍ത്ഥങ്കരന്റെ പ്രതിഷ്ഠയും മറ്റു ഉപദേവ പ്രതിഷ്ഠകളും ക്ഷേത്രത്തിന്റെ സമീപമുള്ള ഒരു ജൈന ഗൃഹത്തിലാണ് ഇപ്പോഴുള്ളത്. പൂജയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ജൈന മതത്തില്‍ തന്നെ ഉള്ള പൂജയ്ക്കായി നിയോഗിക്കപ്പെട്ട പുരോഹിതരാണ്. വലിയ ഭീമാകാരമായ കല്ലുകള്‍ പടുത്തുവച്ചുള്ള കിണറും ബലിക്കല്ലും ഇപ്പോഴും കാണാം.
അനുബന്ധം
(ജൈനമതം അഥവാ ജൈനധർമ്മം പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തിൽ ജൈന മതത്തിന്റെ സ്വാധീനം നേർത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങൾ ബുദ്ധമതത്തോടൊപ്പം മഹാത്മാ ഗാന്ധിയെപ്പോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാൽപതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കർണാടകം, മഹാരാഷ്ട്ര, ഗുജറാത്ത്‌,രാജസ്ഥാൻ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്

തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ളവളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്। ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന്‌ നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു

ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്

ജൈനമതത്തിന്റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമായിരുന്നു. എങ്കിലും ആയിരക്കണക്കിനുപേർ സ്വന്തം വീടുപേക്ഷിച്ച് ജീവനത്തിന്റെ ഈ പുതിയ രീതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുന്നോട്ടുവന്നു. ഇതിലധികം പേർ ജൈന സന്യാസി-സന്യാസിനികൾക്ക് ഭക്ഷണവും മറ്റും നൽകി ഈ ആശയത്തെ പ്രോൽസാഹിപ്പിച്ചു. പ്രധാനമായും വണിക്കുകളും, കർഷകരുമായിരുന്നു ജൈനമതത്തിന്‌ കൂടുതൽ പ്രോൽസാഹനം നൽകിയിരുന്നത്. സ്വന്തം കാർഷികവിഭവങ്ങളെ കീടങ്ങളിൽ നിന്നും മറ്റും സം‌രക്ഷിക്കേണ്ടിയിരുന്നതുകൊണ്ട് മതനിയമങ്ങൾ അനുസരിക്കുന്നതിന്‌ ഇവർ കൂടുതൽ പ്രയാസം നേരിട്ടു


ജൈനർ, കണിശക്കാരായ പണമിടപാടുകാർ എന്ന പേരിൽ പേരുകേട്ടവരാണ്. ഇന്ത്യയിലെ മിക്കവാറും വാണിജ്യനഗരങ്ങളിലും ഇവരുടെ സാന്നിധ്യം കാണാം. എന്നിരുന്നാലും
മഹാരാഷ്ട്ര, ഗുജറാത്തിലെ കത്തിയവാർ പ്രദേശം, രാജസ്ഥാൻ എന്നിവയാണ്‌ ജൈനരുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. ഇവരുടെ പണത്തിന്റെ നല്ലൊരു ഭാഗം ആരാധനാലയങ്ങളുടെ നടത്തിപ്പിനും മോടിപിടിപ്പിക്കുന്നതിനും സന്യാസിമാർക്കും പുരോഹിതർക്കുമായും ചെലവഴിക്കുന്നുണ്ട്

അനുബന്ധവിവരങ്ങള്‍ക്ക്‌ വിക്കിപീഡിയയോട്‌ കടപ്പാട്‌


നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP