Tuesday, 5 October 2010

കരാറുകാര്‍ക്കുള്ളതാണോ നമ്മുടെ സമ്മതിദാനം]



ടൈറ്റസ്‌ കെ. വിളയില്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ തുടങ്ങിയതോടെ, അധികാരവികേന്ദ്രീകരണം കേന്ദ്രമാക്കി നമ്മെ ഭരിക്കാന്‍ തയ്യാറാകുന്നവരുടെ തനിനിറം വ്യക്തമായിക്കഴിഞ്ഞു. രാഷ്ട്രിയമൂല്യങ്ങളും മുന്നണി മാന്യതകളും കീറിയെറിഞ്ഞ്‌ സ്വാര്‍ത്ഥലാഭത്തിന്‌ വേണ്ടി ന്തുവേഷവും കെട്ടാന്‍ മടിയില്ലാത്തവരാണ്‌ ഇടതുവലതുമുന്നണികളിലെയും മറ്റ്‌ പാര്‍ട്ടികളിലെയും പ്രവര്‍ത്തകരും നേതാക്കന്മാരുമെന്നും തെളിഞ്ഞുകഴിഞ്ഞു.




അധികാരവികേന്ദ്രീകരണം ജനങ്ങളുടെ ഉന്നമനവും അധസ്ഥിത വിഭാഗത്തിന്‌ പുരോഗതിയില്‍ പങ്കാളിത്തവുമാണ്‌ ലക്ഷ്യമിട്ടതെങ്കില്‍ അത്‌ അഞ്ചുശതമാനം പോലും നടപ്പായിട്ടില്ല എന്നതാണ്‌ നിഷേധിക്കാനാവാത്ത വാസ്തവം. അതേസമയം അധികാരവികേന്ദ്രീകരണം മൂലം രാഷ്ട്രീയ
പ്രവര്‍ത്തകര്‍ക്ക്‌ സ്വകാര്യ മൂലധന സമാഹരണത്തിനുള്ള വേദികള്‍ തുറക്കപ്പെടുകയും ചെയ്തു.
ഗ്രാമപഞ്ചായത്തുകള്‍ കൂടി ഗുണഭോക്താക്കളുടെ അഭിപ്രായമറിഞ്ഞ്‌ പദ്ധതികള്‍ക്ക്‌ രൂപം നല്‍കി തദ്ദേശീയമായ നേതൃത്വത്തില്‍ നടപ്പിലാക്കാനാണ്‌ അധികാരവികേന്ദ്രീകരണം കൊണ്ട്‌ ഉദ്ദേശിച്ചത്‌. നടപ്പിലാക്കിയ പദ്ധതികളും പരിപാടികളും ബാഹ്യതലത്തില്‍ ഈ ലക്ഷ്യ
ത്തെ സാധൂകരിക്കുന്നുണ്ടെങ്കിലും അതിന്റെ ആന്തരിക തലത്തില്‍ സ്വകാര്യ താല്‍പ്പര്യസംരക്ഷണവും പക്ഷപാതിത്വവും നിറഞ്ഞ രാഷ്ട്രീയ ആഭാസങ്ങളായിട്ടാണ്‌ ഭൂരിപക്ഷം സ്ഥലത്തും അനുഭവപ്പെട്ടത്‌. അധികാരം ജനങ്ങളിലേക്ക്‌ കൈമാറുക എന്നത്‌ വലിയൊരു ത്യാഗമാണ്‌. അതിന്‌ ഭരണകര്‍ത്താക്കള്‍ തയ്യാറായപ്പോള്‍ പ്രാദേശിക ഭരണകൂടങ്ങളും അവയുടെ പിണിയാളുകളും പുതിയ അധികാരശക്തികളായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ്‌ കേരളം കണ്ടത്‌. ഭരണകക്ഷിയുമായി ബന്ധപ്പെട്ടവര്‍ക്കും ഭരണത്തിലിരിക്കുന്നവര്‍ക്കും വികസനത്തിന്റെയും പുരോഗതിയുടെയും ഭൂരിപക്ഷം സംവരണം ചെയ്യുന്ന സ്വജനപക്ഷപാത ഭരണമാണ്‌ ഈ പ്രത്യേക സംവിധാനത്തിലൂടെ നടപ്പിലായത്‌.






അധികാരവികേന്ദ്രീകരണത്തിലൂടെയുള്ള ജനകീയാസൂത്രണം ജനങ്ങള്‍ക്കല്ല. മറിച്ച്‌ അത്‌ നടപ്പിലാക്കുന്നവര്‍ക്കാണ്‌ ഗുണകരമായി തീരു
ന്നതെന്ന്‌ അന്തരിച്ച എം.എന്‍ വിജയന്‍ നേരത്തെ തന്നെ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ഈ സംവിധാനം വിജയിക്കുമ്പോള്‍ "പാര്‍ട്ടിസഖാക്കള്‍ വന്‍തോതില്‍ ഫണ്ട്‌ കൈകാര്യം ചെയ്യുന്ന മാനേജര്‍മാരായി തീരും" എന്നായിരുന്നു വിജയന്‍ മാഷിന്റെ പ്രവചനം. വാസ്തവം പറഞ്ഞതിന്റെ പേരില്‍ വിജയന്‍ മാഷിനെ പ്രതിലോമകാരിയായി ചിത്രീകരിച്ച്‌ പുകാസയില്‍ നിന്നും ദേശാഭിമാനിയില്‍ നിന്നും പുകച്ച്‌ പുറത്ത്‌ ചാടിച്ചവര്‍, അവരുടെ സഹായികള്‍ ഇന്ന്‌ ജനകീയാസൂത്രണത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ കരാറുകാരായി പരിണമിച്ച കാഴ്ചയാണ്‌ കേരളത്തിലുള്ളത്‌. കരാറുകാര്‍ക്ക്‌ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കരുതെന്ന പെരുമാറ്റചട്ടം നിലവിലുണ്ട്‌.എന്നാല്‍ പല കരാറുകാരും ഈ ചട്ടം മറികടന്നത്‌ പാര്‍ട്ടി അംഗത്വം വേണ്ടെന്നു വെച്ചിട്ടാണ്‌. അതായത്‌ അധികാരവികേന്ദ്രീകരണം താഴെ തട്ടില്‍ തന്നെ അത്‌ നടപ്പിലാക്കുന്നവര്‍ക്ക്‌ എത്രമാത്രം ലാഭകരമാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.





ഈ കരാറും അതിന്റെ ലാഭവും അല്ലെങ്കില്‍ കമ്മീഷനും ലഭിക്കാനുള്ള അടങ്ങാ
ത്ത ത്വര മൂലമാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ സ്ഥാനാര്‍ത്ഥികളാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറുന്നതും സീറ്റ്‌ ലഭിക്കാതെ വരുമ്പോള്‍ വിമതരാവുന്നതും അല്ലെങ്കില്‍ മുന്നണിവിട്ട്‌ എതിര്‍മുന്നണിയിലേക്ക്‌ ചേക്കേറുന്നതും. കേരളത്തിലെ വര്‍ത്തമാന കാലാവസ്ഥയില്‍ ഇടതുഭരണത്തില്‍ അസംതൃപ്തിയും അസഹിഷ്ണുതയുമാണ്‌ ജനങ്ങള്‍ക്കുള്ളത്‌. ഈ വികാരം മുതലെടുത്ത്‌ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വന്‍ വിജയം കൊയ്യാന്‍ യുഡിഎഫിന്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്‌ മുമ്പ്‌ വരെയുണ്ടായിരുന്നത്‌. എന്നാല്‍, പത്രിക സമര്‍പ്പണം തുടങ്ങിയതോടെ യുഡിഎഫിലെ അന്തഛിദ്രവും ജീര്‍ണതയും പാര്‍ട്ടികള്‍ തമ്മിലുള്ള പടലപിണക്കവും മറ നീക്കി പുറത്തുവന്നു. എല്ലിന്‍കഷണത്തിനുവേണ്ടി കടികൂട്ടുന്ന തെരുവുനായ്ക്കളെ ലജ്ജിപ്പിക്കുന്ന രീതിയിലാണ്‌ പഞ്ചായത്ത്‌ വാര്‍ഡ്‌ സീറ്റിനുവേണ്ടി മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ അവകാശവാദമുന്നയിച്ചതും തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയതും.






ലഭിച്ച രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കി ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിച്ച്‌ സംസ്ഥാന ഭരണം പിടിച്ചെടുക്കേണ്ടതിന്‌ പകരം കേവലം ഒരു പഞ്ചായത്ത്‌ വാര്‍ഡിലെ സീറ്റിന്റെ പേരില്‍ തമ്മില്‍ തല്ലി തലകീറുന്ന ജനാധിപത്യ ധ്വംസനമാണ്‌ ഇവരില്‍ നിന്ന്‌ കണ്ടത്‌.
ഇടതുമുന്നണിയിലെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കമാണ്‌ പലയിടത്തും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടംകോലായത്‌. ഓരേ രാഷ്ട്രീയ മൂല്യങ്ങളും മുന്നണിമര്യാദകളും പിന്‍പറ്റുന്നവരെന്ന്‌ അഭിമാനിച്ചവരാണ്‌ ഇപ്പോള്‍ ഇങ്ങനെ എടുത്തടിച്ച മട്ടില്‍ തിരിഞ്ഞുനില്‍ക്കുന്നത്‌.
അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ജനതയായി കേരളീയര്‍ പരിണമിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ പാലക്കാടുണ്ടായത്‌.ജില്ലയിലെ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ വനിതയാണ്‌ തനിക്ക്‌ സംവരണസീറ്റ്‌ നിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ ചേക്കേറിയിരിക്കുന്നത്‌. ഇന്നലെ വരെ എതിര്‍ത്ത മൂല്യ
ങ്ങളെ അധികാരത്തിന്‌ വേണ്ടി ആശ്ലേഷിക്കാന്‍ വനിതകള്‍ക്കും മടിയില്ല എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.






ഇത്തവണ വനിതകള്‍ക്ക്‌ കൂടുതല്‍ സീറ്റുകള്‍ നീക്കിവെച്ചിട്ടുണ്ട്‌. അധികാരസ്ഥാന
ത്ത്‌ സ്ത്രീയെ അംഗീകരിക്കാത്ത കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പറ്റിയ വനിതാ സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടമോടുന്ന കാഴ്ചയും നാം കണ്ടു. മിക്കയിടത്തും സംവരണം മൂലം സീറ്റ്‌ നഷ്ടപ്പെട്ട നേതാക്കന്മാരുടെ ഭാര്യമാരോ സഹോദരിമാരോ തൊട്ടടുത്ത ബന്ധുക്കളോ ഒക്കെയാണ്‌ സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥിയാകാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ മുതുകുളത്ത്‌ റീമ എന്ന യുവതി ആത്മഹത്യ ചെയ്യുന്ന ഇടത്തോളം കാര്യങ്ങള്‍ വഷളായി. മുനപ്‌ പഞ്ചായത്തില്‍ ഒരു സിറ്റിംഗിന്‌ രണ്ടുരൂപയാണ്‌ അംഗങ്ങള്‍ക്ക്‌ ലഭിച്ചിരുന്നത്‌. അന്ന്‌ ജനസേവനമായിരുന്നു എല്ലാവരുടെയും ലക്ഷ്യവും. എന്നാല്‍, സിറ്റിംഗ്‌ ഫീ വര്‍ധിപ്പിക്കുകയും ജനകീയാസൂത്രണത്തിലൂടെയുള്ള ജോലികളുടെ കരാര്‍ ലഭിക്കാനോ അല്ലെങ്കില്‍ അതിന്റെ കമ്മീഷന്‍ ലഭിക്കാനോ ഉള്ള സാഹചര്യം വര്‍ധിക്കുകയും ചെയ്തതാണ്‌ ജനസേവനത്തിന്റെ പേരിലുള്ള ഈ തള്ളിക്കയറ്റവും മൂല്യങ്ങളെല്ലാം മറന്നുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിത്വവും.
ഇവിടെയാണ്‌ സമ്മതിദായകന്റെ വിവേചനശക്തി തീവ്രമാകേണ്ടത്‌. വോട്ടവകാശം പൗരന്‌ ഭരണഘടന നല്‍കുന്ന വിശുദ്ധമായ അവകാശമാണ്‌. തന്നെ ഭരിക്കേണ്ടതാരാണെന്ന്‌ നിര്‍ണയിക്കാനുള്ള പ്രത്യേക അധികാരവുമാണത്‌. അതുകൊണ്ടാണ്‌ സമ്മതിദാന നിര്‍വ്വഹണം ബുദ്ധിപൂര്‍വ്വകവും യുക്തിപൂര്‍ണവുമായിരിക്കണമെന്ന്‌ നിര്‍ദേശിക്കപ്പെടുന്നത്‌. അതുകൊണ്ട്‌ ജനകീയാസൂത്രണത്തിലെ കരാര്‍ പണികളുടെ ലാഭം മുന്നില്‍ കണ്ട്‌ സ്ഥാനാര്‍ത്ഥികളാകുന്ന വഞ്ചക പരിഷകള്‍ക്ക്‌ നല്‍കാനുള്ളതാണോ നമ്മുടെ സമ്മതിദാനാവകാശം.
നാം ചിന്തിച്ച്‌ തീരുമാനമെടുത്തേ തീരൂ
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP