Sunday, 18 July 2010

അതിസാഹസികതയുടെ ബൈക്ക്‌ റെയ്‌സിംഗ്‌

വിനോഷ്‌ പൊന്നുരുന്നി

ലോകത്തെമ്പാടുമുള്ള യുവജനങ്ങളുടെ ആവേശമാണ്‌ ബൈക്ക്‌ റെയ്‌സിംഗ്‌ സാഹസികരായ ഒരു പറ്റം യുവാക്കള്‍ രംഗത്തെത്തിയതും സാഹസികതയോടുള്ള ആരാധന വര്‍ദ്ധിച്ചതുമാണ്‌ ലോകമെമ്പാടും ബൈക്ക്‌ റെയ്‌സിംഗിന്‌ പ്രചാരം നല്‍കിയത്‌. 1868ലാണ്‌ ലോകചരിത്രത്തില്‍ ആദ്യത്തെ ബൈക്ക്‌ റെയ്‌സിംഗ്‌ നടത്തിയത്‌. 1,200 മീറ്റര്‍ ദൂരമായിരുന്നു ആദ്യ റെയ്‌സിംഗ്‌ ഇംഗ്ലീഷുകാരനായ ജെയിംസ്‌ മൂര്‍ ആണ്‌ ആദ്യമല്‍സരത്തിലെ വിജയി. ജെയിംസ്‌ ഓടിച്ച വണ്ടി ഇറ്റലിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.



വിവിധ തരം ബൈക്ക്‌ റെയ്‌സിംഗ്‌ സൈക്ലോ -ക്രോസ്‌ ഇനത്തിലുള്ള മല്‍സരങ്ങളില്‍ നിരത്തുകളിലൂടെയാണ്‌ റെയ്‌സിംഗ്‌്‌ നടത്തുന്നത്‌. ബൈക്ക്‌ റെയ്‌സ്‌ ലോകകപ്പ്‌ നടത്തുന്ന സെപ്‌റ്റംബര്‍ - ജനുവരി മാസങ്ങളാണ്‌ സീസണ്‍. വമ്പന്‍ മല്‍സരങ്ങളില്‍ അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെയാണ്‌ മല്‍സരം നടത്തുന്നത്‌. സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ദൂരപരിധിയിലും മാറ്റങ്ങള്‍ വരുത്താറുണ്ട്‌.
1990കളിലാണ്‌ മലനിരകളിലൂടെയുള്ള ബൈക്കോട്ടമല്‍സരം തുടങ്ങുന്നത്‌. സാങ്കേതിക തികവോടെയായിരിക്കും ഇത്തരം റൈഡിങ്ങ്‌ നടത്തുന്നത്‌. ഹ്രസ്വദൂര റെയ്‌സായ സൈക്കിള്‍ സ്‌പീഡ്‌ വേയില്‍ 70-90 മീറ്റര്‍ ദൂരമാണ്‌ റെയ്‌സിംഗ്‌ നടത്തുന്നത്‌. ബൈക്ക്‌ റെയ്‌സിംഗിന്‌ ലോകവ്യാപകമായി ആരാധകരേറെയാണ്‌. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം പ്രൗഡിയുടെ പ്രതീകമാണ്‌ ബൈക്ക്‌ റെയ്‌സിംഗ്‌ പ്രത്യേകിച്ച്‌ സ്‌പെയിന്‍, ഇറ്റലി, ജര്‍മ്മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്‌, നെതര്‍ലാന്‍ഡ്‌സ്‌, സ്വിറ്റ്‌സര്‍ലാന്‍ഡ്‌, യു.എസ്‌, എന്നിവിടങ്ങളിലാണ്‌ ബൈക്ക്‌റൈസിങ്ങിന്‌ ആരാധകരേറെയുള്ളത്‌.




അപകടസാധ്യത ഏറെയുള്ള ബൈക്ക്‌ റെയ്‌സിന്‌ കേരളത്തില്‍ അത്രയേറെ പ്രചാരം ഏറിയിട്ടില്ലെങ്കിലും തൃശ്ശൂര്‍, കോഴിക്കോട്‌, കൊച്ചി, പാലക്കാട്‌, കണ്ണൂര്‍ ജില്ലകളില്‍ ശ്രദ്ധേയമായ മോട്ടോര്‍ ബൈക്ക്‌ റെയ്‌സുകള്‍ നടന്നു വരുന്നുണ്ട്‌. വിദേശരാജ്യങ്ങളിലെന്നപോലെ തെക്കേ ഇന്ത്യയില്‍ ബൈക്ക്‌ റെയ്‌സുകള്‍ വന്‍ പന്തയങ്ങളുടെ പശ്ചാത്തലത്തിലാണ്‌ നടന്നുവരുന്നത്‌.
ജീവന്‍ മരണ പോരാട്ടമായി മാറുന്ന റെയ്‌സുകള്‍ കാണികളില്‍ പലപ്പോഴും ആശങ്കയുടെ നിമിഷങ്ങള്‍ സൃഷ്‌ടിക്കുന്നു. ചെറിയ മണല്‍കുന്നുകളിലൂടെ പാഞ്ഞുവരുന്ന ബൈക്കുകള്‍ 15-25 അടി ഉയരുമ്പോള്‍ അവയെ സ്വയം നിയന്ത്രണത്തിലൊതുക്കി അപകടം ഒഴിവാക്കുന്ന മത്സരാര്‍ത്ഥി കാണികളുടെ ഇഷ്‌ടതാരമായി മാറുന്നു.




ലക്ഷക്കണക്കിന്‌ രൂപ പാരിതോഷികമായി അന്യസംസ്ഥാനങ്ങള്‍ നല്‍കുമ്പോള്‍ കേരളത്തില്‍ മല്‍സരവിജയികള്‍ക്ക്‌ ഉയര്‍ന്ന തുക 25000 രൂപവരെയാണ്‌. മാറി വരുന്ന സാഹചര്യത്തിലും ബൈക്ക്‌ നിര്‍മ്മാണ കമ്പനികളുടെ പരസ്യങ്ങളും സംസ്ഥാനത്ത്‌ മോട്ടോര്‍ ബൈക്ക്‌ മല്‍സരം കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌ കായികപ്രേമികളും, മല്‍സരാര്‍ത്ഥികളും.
ഔദ്യോഗിക കായിക ഏജന്‍സികളോ, കായിക സംഘടനകളോ ബൈക്ക്‌ റെയ്‌സ്‌ മല്‍സരം ഒരുക്കുന്നതില്‍ താല്‍പ്പര്യം
പ്രകടിപ്പിക്കാറില്ല. സ്വകാര്യ സംരംഭകരാണ്‌ മിക്കവാറും ബൈക്ക്‌ റെയ്‌സിന്റെ സംഘാടകരും, സ്‌പോണ്‍സര്‍മാരും. ഇതിനു മാറ്റം വന്നാലേ കേരളത്തിലും സാഹസിക വിനോദമായ മോട്ടോര്‍ ബൈക്ക്‌ റെയ്‌സ്‌ പ്രചാരം നേടുകയുള്ളൂ. ഒപ്പം സമ്മാനത്തുക വര്‍ദ്ധിപ്പിക്കുകയും വേണം.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP