Tuesday, 13 April 2010

സമൃദ്ധിയുടെ നേര്‍ക്കാഴ്‌ചയായി വിഷു


ജെയ്‌നി
സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നേര്‍ക്കാഴ്‌ചയാണ്‌ വിഷു. മേടമാസത്തിലെ ഒന്നാം തീയതിയാണ്‌ സാധാരണയായി വിഷു ആഘോഷിക്കുന്നത്‌. ഈ വര്‍ഷം രണ്ടാം തീയതിയാണ്‌. ഒരു പുതുവര്‍ഷത്തിന്റെ ആരംഭമാണ്‌ വിഷുവായി കണക്കാക്കുന്നത്‌. കാര്‍ഷികവിളവെടുപ്പിന്റെ കാലം.
വിഷുവിനെ സംബന്ധിച്ച്‌ കണികാണലും വിഷുക്കൈനീട്ടവും തന്നെയാണ്‌ പ്രധാനം.


കണികാണല്‍
വിഷുവിന്‌ ഒഴിവാക്കാനാവാത്ത ഒന്നാണ്‌ കണികാണല്‍. ഒരു വര്‍ഷം മുഴുവന്‍ സൗഭാഗ്യങ്ങളും നല്‍കുന്നത്‌ വിഷുക്കണി കാണുന്നതിലൂടെയാണ്‌ എന്ന്‌ പഴയആളുകള്‍ വിശ്വസിച്ചിരുന്നു. കുടുംബത്തിലെ പ്രായമായ സ്‌ത്രീകളാണ്‌ വിഷുക്കണി ഒരുക്കിയിരുന്നത്‌. കേരളത്തിന്റെ പല സ്ഥലങ്ങളിലും കണി ഒരുക്കുന്നതില്‍ പ്രകടമായ വ്യത്യാസം കാണാറുണ്ടെങ്കിലും മലയാളി ഒന്നടങ്കം വിശ്വസിക്കുന്നത്‌ കണി കാണുന്നതിലൂടെയുള്ള ഒരു സമൃദ്ധമായ വര്‍ഷത്തിന്റെ തുടക്കമാണെന്നു തന്നെയാണ്‌. ഓട്ടുരുളിയിലാണ്‌ വിഷുക്കണി ഒരുക്കുന്നത്‌. ഉരുളിയില്‍ പുഴുക്കലരി നിറയ്‌ക്കുകയാണ്‌ ആദ്യം ചെയ്യുന്നത്‌. കസവുപുടവ, കണിവെള്ളരി, വെറ്റില, പഴുക്ക, മാമ്പഴം, വരിക്കചക്ക, വാല്‍ക്കണ്ണാടി എന്നിവയാണ്‌ ആദ്യം ഓട്ടുരുളിയില്‍ ഒരുക്കുന്നത്‌. വേദഗ്രന്ഥങ്ങളും നാണയങ്ങളും സ്വര്‍ണവും അതിനു മുകളില്‍ വയ്‌ക്കുന്നു. നടുവേ മുറിച്ച നാളികേരത്തില്‍ എണ്ണ നിറച്ച്‌ തിരി തെളിക്കുന്നു. കൊന്നപ്പൂവാണ്‌ വിഷുക്കണിയിലെ പ്രധാന ഇനം.


കൊളുത്തിയ നിലവിളക്കും വിഷുക്കണി ഒരുക്കിയ ഓട്ടുരുളിയും വീട്ടിലെ പൂജാമുറിയില്‍ ശ്രീകൃഷ്‌ണ വിഗ്രഹത്തിന്റെ മുന്‍പിലാണ്‌ വയ്‌ക്കുന്നത്‌.
കുടുംബത്തിലെ മുതിര്‍ന്ന സ്‌ത്രീയാണ്‌ കണി ഒരുക്കുന്നതെന്ന്‌ ആദ്യം പറഞ്ഞല്ലോ. അവര്‍ വിഷുവിന്‌ രാവിലെ ഉണര്‍ന്ന്‌ വിളക്കുകൊളുത്തി കണി കണ്ടതിനു ശേഷം ഓരോ അംഗത്തെയും കണ്ണുകളടച്ച്‌ പിടിച്ച്‌ പൂജാമുറിയില്‍ കൊണ്ടുവന്ന്‌ കണി കാണിക്കുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തിലാണ്‌ കണി കാണേണ്ടത്‌.


വിഷുക്കണി പ്രപഞ്ചത്തിന്റെയും മഹാവിഷ്‌ണുവിന്റെയും കൂടിചേരലാണെന്നാണ്‌ ഐതിഹ്യം. ഉരുളിയാണ്‌ പ്രകൃതിയെ പ്രതിനിധീകരിക്കുന്നത്‌. കണിക്കൊന്ന മഹാവിഷ്‌ണുവിന്റെ കിരീടവും കണിവെള്ളരി അദ്ദേഹത്തിന്റെ മുഖവും നാളികേരമുറിയില്‍ കത്തിക്കുന്ന വിളക്കുകള്‍ അദ്ദേഹത്തിന്റെ കണ്ണുകളും, വാല്‍ക്കണ്ണാടി അദ്ദേഹത്തിന്റെ മനസും വേദഗ്രന്ഥങ്ങള്‍ വാക്കുകളുമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. വിഷുക്കൈനീട്ടം പ്രകൃതിയുടെ, ധനലക്ഷ്‌മിയുടെ അനുഗ്രഹമായാണ്‌ മലയാളികള്‍ കാണുന്നത്‌.

വിഷുക്കൈനീട്ടം
വീട്ടിലെ മുതിര്‍ന്നവര്‍ ഇളയവര്‍ക്കാണ്‌ വിഷുക്കൈനീട്ടം കൊടുക്കുന്നത്‌. വെള്ളിനാണയമാണ്‌ വിഷുക്കൈനീട്ടമായി കൊടുക്കുന്നത്‌. ജന്മിത്തവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത്‌ അടിയാന്മാര്‍ക്കും വീട്ടുവേലക്കാര്‍ക്കും വിഷുക്കൈനീട്ടമായി നാണയങ്ങളും വസ്‌ത്രങ്ങളും കൊടുത്തിരുന്നു. സമ്പദ്‌സമൃദ്ധിയുടെ പങ്കുവയ്‌ക്കലാണ്‌ വിഷുക്കൈനീട്ടത്തിലൂടെ ഉദ്ദേശിക്കുന്നത്‌.
പടക്കങ്ങളും കമ്പിത്തിരിക്കളും പൂത്തിരികളും മറ്റും കത്തിച്ച്‌ ആഘോഷിക്കുന്നതും വിഷുവിന്റെ മറ്റൊരു പ്രത്യേകത തന്നെ.


ആചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും പുറമേ വിഷു മലയാളിയുടെ മനസിന്റെ നിറവും നന്മയുടെ വിശുദ്ധിയുമാണ്‌. ഒരുക്കങ്ങളുടെയും കൈനീട്ടങ്ങളുടെയും വിശുദ്ധിയെല്ലാം നഷ്‌ടപ്പെടുകയും വെറും ചടങ്ങുമാത്രമായി മാറുകയും ചെയ്‌തെങ്കിലും മലയാളിക്ക്‌ ഇന്നും വിഷു മനസില്‍ സമൃദ്ധിയുടെ നിറങ്ങളാണ്‌ ചാര്‍ത്തുന്നത്‌. അടുത്ത ഒരു വര്‍ഷം സമൃദ്ധമാകാന്‍ നമുക്കും ഈ വിഷുവിന്‌ യാന്ത്രികത നഷ്‌ടപ്പെട്ട ജീവസ്സുറ്റ ഒരു കണി കാണാം. മലയാളിയുടെ മനസില്‍ ഇനിയും നന്മയുടെ വിത്തുകള്‍ നഷ്‌ടപ്പെട്ടിട്ടില്ലയെന്ന ഓര്‍മ്മിപ്പിക്കല്‍ പോലെ.

1 comment:

  1. വിഷുവിനെക്കുറിച്ചും അതിന്റെ ഐതിഹ്യത്തെയും ആചാരങ്ങളെപ്പറ്റിയും ആധികാരികമായ അറിവുകള്‍ നല്കുന്ന മികവുറ്റ ലേഖനം.. ഭാവുകങ്ങള്‍

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP