Wednesday, 21 April 2010

ഇടയഹൃദയം-ഹിമജ ഹരിയുടെ കവിത

ഇല്ലിനി,ഈ വ്യസനവഴിത്താരയിലിത്തിരി
തണല്‍വിരിക്കാനൊരു ദേവദാരു..
ഇല്ലാ,ത്മാവിലള്ളിപ്പറിക്കുന്ന
മുറിവിലിറ്റാ,നിറ്റു നവനീതം..


ഇല്ല,ചുട്ടുപൊള്ളിക്കും സ്മൃതി ചക്രവാള-
ച്ചെരുവിലൊരു ശ്രാവണേന്ദുകാന്തി..
ഇല്ലിടയന്റെ ഹൃദയമുരളികയില്‍
നിന്നിനി രാഗാര്‍ദ്രഗീതാമൃതം....

പൂവാകാനൊരു തളിരില്ല,
പാടാനൊരു പൂങ്കുയിലില്ല,
വിടരാനൊരു മഴവില്ലി,ല്ലാ-
ഷാഢ മേഘമി,ല്ലിന്ദ്രധനുസ്സി-
ല്ലിളം കാറ്റില്ല,ചാറ്റുമഴയില്ല,
വരവേല്‍ക്കാനൊരു പുലരിയില്ല;
കാണാനൊരു സ്വപ്നവുമില്ല...


സ്വപ്ന,ച്ചുടുകാടിവിടെ
"ഞാന്‍ മാത്രം മതി നിന"ക്കെന്ന്‌
മന്ത്രിച്ചൊ,'രാരുണ'സ്മരണയും
ഞാനും പാതിവെന്തു നൊന്ത്‌...

ഇല്ല,തിരസ്ക്കാര,ക്കനലണയ്ക്കാനൊരു
മന്ദസ്മേര,ത്തേനുറവപോലും...

ജന്മജന്മാന്തര പുണ്യപൂര്‍ണിമ-
യെന്നു നിനച്ചു ഞാനേകിയ
പ്രണയമണിദീപം തട്ടി,ത്തെറു-
പ്പിച്ചിരുട്ടാക്കി,പ്പറന്നകന്നെങ്കിലും


-നീയെനിക്കെന്നുമൊരു
രാപ്പാടിയുടെ ഹൃദയതാളം..
എന്റെ കാവ്യകല്‍പനകളെ വിമലമാക്കും
സൗപര്‍ണികാ ജലധാര..
ഞാനലയും വേലനല്‍ വഴികളി-
ലോര്‍മ്മപ്പൂക്കള്‍ വിതറും പൂവാക...!

നിനക്കാകട്ടെ ശാന്തി,
സൗഖ്യം, കരയാക്കരളും;
തൃപ്തി തളിര്‍ക്കും
ജീവിത വനികയും
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP