Thursday, 14 January 2010

ആനയ്ക്ക്‌ കൊലച്ചോറ്‌ ഒരുക്കുമ്പോള്‍

ടൈറ്റസ്‌ കെ വിളയില്‍

അതുകൊണ്ട്‌ നമുക്ക്‌ ആനയെക്കുറിച്ച്‌ പറയാം.
കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ സസ്തനിയാണ്‌ ആന. പ്രൊബോസീഡിയ കുടുംബത്തില്‍ പെട്ടതാണ്‌ ആനകള്‍. മുമ്പ്‌ പാക്കി ഡെര്‍മാറ്റ എ
ന്ന വര്‍ഗത്തില്‍ പെടുത്തിയായിരുന്നു ആനകളെ വര്‍ഗീകരിച്ചിരുന്നത്‌. ഭൂമുഖത്ത്‌ മൂന്ന്‌ ആന വംശങ്ങളാണുള്ളത്‌ : 1. ആഫ്രിക്കന്‍ ബുഷ്‌ ആന. 2. ആഫ്രിക്കന്‍ കാട്ടാന (ഈ അടുത്ത കാലം വരെ രണ്ടും ആഫ്രിക്കന്‍ ആന എന്ന്‌ ഒറ്റപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.). 3. ഏഷ്യന്‍ ആന (ഇന്ത്യന്‍ ആന എന്നും അറിയപ്പെടും). ആനയുടെ മറ്റ്‌ വംശ ബന്ധുക്കള്‍ 1,000 വര്‍ഷം മുമ്പ്‌ അവസാനിച്ച ഹിമയുഗത്തിന്‌ ശേഷം നാമാവശേഷമായി എന്ന്‌ ജന്തുശാസ്ത്രകാരന്മാര്‍ പറയുന്നു.
വംശനാശം
സംഭവിക്കാത്ത ഒരു മൃഗമാണ്‌ ആനയെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാലിന്ന്‌ ലോകം മുഴുവന്‍ ആന ഒരു സംരക്ഷിത മൃഗമാണ്‌. ആനകളെ പിടിക്കുന്നതിനും വളര്‍ത്തുന്നതിനും ആനക്കൊമ്പ്‌ പോലുള്ള വസ്തുക്കള്‍ വ്യാപാരം ചെയ്യുന്നതിനും ഇന്ന്‌ നിയമപരമായ വിലക്കുകള്‍ നിരവധിയുണ്ട്‌.


ഈജിപ്റ്റില്‍ ക്രിസ്തുവിന്‌ മുമ്പ്‌ 5,000 വര്‍ഷത്തില്‍ ആനകളെ വേട്ടയാടി പിടിച്ച്‌ വളര്‍ത്തിയിരുന്നതായി നെയില്‍ നദീതട സംസ്കാര ശിലാലിഖിതങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യയിലും സിന്ധുനദീതട സംസ്കാരം നിലനിന്നിരുന്ന കാലത്തും ആനകളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. പില്‍ക്കാലത്ത്‌ നിലവില്‍ വന്ന പല നാട്ടുരാജ്യങ്ങളിലെ കരസൈന്യത്തില്‍ ആനകളെ ഉപയോഗിക്കുമായിരുന്നു. ഇന്ത്യയിലെ ആ രീതി പിന്നീട്‌ പേര്‍ഷ്യന്‍ സാമ്രാജ്യം ഉപയോഗിച്ചുതുടങ്ങി എന്ന്‌ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക്‌ ഇന്ത്യയിലെ പോറസ്‌ രാജാവുമായയുള്ള യുദ്ധത്തില്‍ ഏറ്റവും കനത്ത നഷ്ടം ഉണ്ടായത്‌ ആനകളില്‍ നിന്നാണ്‌. അദ്ദേഹത്തിന്റെ യോദ്ധാക്കള്‍ കൂടുതലും മരിച്ചത്‌ ആനകളുമായി ഏറ്റുമുട്ടിയായിരുന്നു. അത്യന്തം നിരാശകാരിയായ ഈ ആനകളാണ്‌ അലക്സാണ്ടറിന്റെ സൈന്യത്തെ പിന്തിരിപ്പിച്ചത്‌. ചരിത്രത്തിന്റെ ഭൂതകാലത്തില്‍, യുദ്ധങ്ങളില്‍ ആനകളെ മുന്നില്‍നിര്‍ത്തി കീഴടക്കല്‍ തന്ത്രം നടത്തിയതിന്റേ നിരവധി തെളിവുകളുണ്ട്‌. ഭരതത്തിന്റെ വികാസമായ രാമായണത്തില്‍ കുരുക്ഷേത്ര യുദ്ധത്തില്‍ ഇരുവിഭാഗവും നിരത്തിയ സൈന്യങ്ങളില്‍ ആന ഒരു വലിയ സായുധ ശക്തിയായി. ചതുരംഗത്തിലും ആന ഒരു കരുവാണ്‌.


കേരളത്തെ സംബന്ധിച്ച്‌ ആനയ്ക്ക്‌ വിശേഷപ്പെട്ട ഒരു സ്ഥാനമുണ്ട്‌. മേല്‍ സൂചിപ്പിച്ച ചരിത്രപരവും യുദ്ധപരവുമായ ഘടകങ്ങള്‍ ഒഴിവാക്കിയാലും കേരളത്തില്‍ ആന അംഗീകരിക്കപ്പെട്ട, മാന്യതയുള്ള ഒരു വീട്ടുമൃഗമായിട്ടും
കരുതുന്നു. നമ്മുടെ ഉത്സവങ്ങളില്‍, പെരുന്നാളുകളില്‍ സ്വീകരണങ്ങളിലൊക്കെ നെറ്റിപ്പട്ടം കെട്ടിയ ആനയില്ലെങ്കില്‍ അത്‌ പൂര്‍ണത ഇല്ലാത്ത ഒരു ചടങ്ങാണെന്ന ധാരണ നമുക്കുണ്ട്‌. കേരളീയന്‌ തെങ്ങ്‌ കല്‍പ്പവൃക്ഷം എന്നതുപോലെയാണ്‌ ആനയും. ആനയെ വളര്‍ത്തുന്നതും പരിപാലിക്കുന്നതും അമ്പലങ്ങളിലും പള്ളികളിലും നടക്കിരുത്തുന്നതും ഉയര്‍ന്ന സാമൂഹിക സാമ്പത്തിക നിലയുടെ ചിഹ്നമായും ഇന്നും കരുതിപോരുന്നുണ്ട്‌.


മറ്റേത്‌ മൃഗത്തേക്കാളും ആനയെ കൊണ്ട്‌ ലാഭമുണ്ടാക്കാനും മലയാളികള്‍ക്കറിയാം. അതുകൊണ്ടാണ്‌ മുമ്പ്‌ ആന ചത്താലും ജീവിച്ചാലും 60,000 എന്ന ചൊല്ല്‌ നിലവിലുണ്ടായത്‌. ആനവാല്‍ വരെ വിറ്റ്‌ ലാഭമുണ്ടാക്കാന്‍ മലയാളിയോളം കൗശലമുള്ള ഒരു കച്ചവടക്കാരനും ഇതുവരെ ഭൂമുഖത്തുണ്ടായിട്ടില്ല. ജീവിതത്തിന്റെ എല്ലാ ബന്ധങ്ങളും പണമുണ്ടാക്കാനുള്ള കൗശലമാക്കി മാറ്റുയിട്ടുള്ള മലയാളിക്ക്‌ ആനയും പണമുണ്ടാക്കാനുള്ള ഒരു മാധ്യമമാണ്‌ ഇന്ന്‌. സ്ത്രീധനത്തിന്‌ വേണ്ടി സ്വന്തം ഭാര്യയെ ശാരീരികമായും മാനസീകമായും പീഡിപ്പിച്ച്‌ കൊല്ലുന്ന അതേ ക്രൗര്യഭാവമാണ്‌ ഇന്ന്‌ ആനയോടും മലയാളി പുലര്‍ത്തുന്നത്‌.



കേരളത്തില്‍ ഉത്സവ സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. ഇതോടെ ആനകളുടെ കഷ്ടകാലവും തുടങ്ങി. മുമ്പൊരു ചൊല്ലുണ്ടായിരുന്നു : "ആനച്ചോറ്‌ കൊലച്ചോറ്‌" എന്ന്‌. എന്നാല്‍, ഇന്ന്‌ ആനയ്ക്ക്‌ കൊലച്ചോറ്‌ ഒരുക്കുന്ന ക്രൂരമായ അവസ്ഥയിലേക്ക്‌ മലയാളി പരിണമിച്ചിരിക്കുന്നു. വ്യഭിചാരം പോലെ, കൂട്ടിക്കൊടുപ്പ്‌ പോലെ, മണല്‍ കൊള്ള പോലെ, വനം കൊള്ള പോലെ, കള്ളക്കടത്ത്‌ പോലെ..... അങ്ങനെ അങ്ങനെ എന്തെല്ലാം അധോലോക പ്രവര്‍ത്തികളിലൂടെ പണമുണ്ടാക്കാമോ അതുപോലെയുള്ള ഒരു മാര്‍ഗ്ഗമായി ആനയെന്ന മൃഗത്തെയും മലയാളി പരിണമിപ്പിച്ചിരിക്കുന്നു.


ഇനി ഉത്സവകാലം-ചൂടിലും തണുപ്പിലും, ആവശ്യത്തിന്‌ ഭക്ഷണവും വിശ്രമമവും ലഭിക്കാതെ നാട്ടാനകള്‍ ചരിയാന്‍ പോകുന്ന കാലം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ 81 ആനകളാണ്‌ പാപ്പാന്മാരുടെ പീഡനമേറ്റ്‌ പരിക്കുകളോടെ ചരിഞ്ഞത്‌. കോട്ടയം ജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ ആനകള്‍ ചരിഞ്ഞത്‌. 16 എണ്ണം. ആലപ്പുഴ, കൊല്ലം, പാലക്കാട്‌, എന്നിവിടങ്ങളില്‍ 8 വീതം ആനകള്‍ ചരിഞ്ഞു. മറ്റു ജില്ലകളിലെ കണക്കിങ്ങനെ : തൃശൂര്‍
- 9, പത്തനംതിട്ട - 6, എറണാകുളം - 5, കണ്ണൂര്‍ - 4, കോഴിക്കോട്‌ - 4, ഇടുക്കി - 3, തിരുവനന്തപുരം - 3, കാസര്‍ഗോട്‌ - 3, മലപ്പുറം - 2, ചരിഞ്ഞ ആനകളില്‍ 78 എണ്ണം 18നും 39നും ഇടയില്‍ പ്രായമുള്ളവയാണ്‌.
ഒരു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത്‌ 278 ആന ഇടഞ്ഞ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഇതില്‍ 116 പേര്‍ക്ക്‌ പരിക്കേറ്റു. 43 പേര്‍ മരിച്ചു. മരിച്ചവരില്‍ 2 സ്ത്രീകളും 39 പൂപ്പാന്മാരും 2 തടിക്കൂപ്പ്‌ നടത്തിപ്പുകാരുമുണ്ട്‌.
സംസ്ഥാനത്തെ 695 ആനകള്‍ക്ക്‌ മൈക്രോ ചിപ്പ്‌ ഘടിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍, ഇതില്‍ 600 ആനകള്‍ക്ക്‌ ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ കടത്തിക്കൊണ്ടുവന്ന 300 ഓളം ആനകള്‍ അതിര്‍ത്തി പ്രദേശങ്ങളിലുണ്ടെന്നും കണക്കുണ്ട്‌.



ഇനിയാണ്‌ മലയാളിയുടെ പണാര്‍ത്തി എങ്ങനെ ഈ പാവം മൃഗത്തെ ബലിയാക്കുന്നു എന്ന യാഥാര്‍ത്ഥ്യം.
ഒരു ആന ചരിഞ്ഞാല്‍ 6 ലക്ഷം രൂപവരെ ഇന്‍ഷൂറന്‍സ്‌ ലഭിക്കും. ഇതുമുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ പല ആനകളും പാപ്പാന്മാരുടെ പീഡനമേറ്റ്‌ ചരിഞ്ഞിട്ടുള്ളത്‌. ആനക്ക്‌ അസുഖം വന്നാല്‍ 15 ദിവസം മൃഗഡോക്ടറുടെ കീഴില്‍ ചികിത്സ നടത്തണമെന്നാണ്‌ നിയമം. സാധാരണ ആനകളില്‍ കണ്ടുവരുന്ന മരണകാരണമായ എരണ്ടക്കെട്ടുണ്ടായാല്‍ വെറ്ററിനറി ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കിലേ മരണശേഷം ഇന്‍ഷൂറന്‍സ്‌ തുക ലഭിക്കുകയുള്ളു. എന്നാല്‍, ഈ തുക തട്ടിയെടുക്കാനുള്ള വൃത്തികെട്ട തന്ത്രങ്ങള്‍ വെറ്ററിനറി ഡോക്ടര്‍മാരും കൂട്ടു നില്‍ക്കുന്നു എന്നതാണ്‌ ആനത്തലയോളം നമ്മളെ വിസ്മയിപ്പിക്കുന്ന വാസ്തവം.


ആനയെ ഉത്സവത്തിന്‌ എഴുന്നള്ളിക്കുമ്പോള്‍, ആനകള്‍ തമ്മില്‍ ഒന്നരമീറ്റര്‍ അകലവും മൂന്ന്‌ മീറ്റര്‍ വീതിയും നാല്‌ മീറ്റര്‍ നീളവും പാലിക്കണമെന്നാണ്‌ മറ്റൊരു നിബന്ധന. എഴുന്നള്ളിപ്പിന്‌ മൂന്ന്‌ മണിക്കൂറില്‍ അധികം സമയം ആനയെ നടത്തരുതെന്നും നിയമമുണ്ട്‌.
ചോദിക്കട്ടെ ഈ നിയമം ആര്‌ പാലിക്കുന്നു? ആദ്യം സൂചിപ്പിച്ചത്‌ പോലെ നാട്ടുകാരുടെയെല്ലാം സാന്നിദ്ധ്യത്തില്‍, വീട്ടുകാരുടെയെല്ലാം അനുഗ്രഹാശിസുകളോടെ ഭാര്യയാക്കുന്ന യുവതിയെ സ്ത്രീധനത്തിന്‌ വേണ്ടി ഇഞ്ചിഞ്ചായി പീഡിപ്പിച്ച്‌ കൊല്ലുന്ന അതേ മാനസീകാവസ്ഥയോടെ അല്ലേ ആനകളോടും മല
യാളി പെരുമാറുന്നത്‌ എന്ന ചോദ്യത്തിന്‌ ഈ ഉത്സവ സീസണ്‍ ഉത്തരം നല്‍കും - ചരിയുന്ന ആനകളിലൂടെ. ആര്‌ ചത്താലും ആന ചരിഞ്ഞാലും എനിക്ക്‌ പണം വേണം എന്ന അശ്ലീലം നിറഞ്ഞ മാനസീകാവസ്ഥയില്‍ നിന്ന്‌ മലയാളി മോചിതനാകാത്ത കാലത്തോളം സൗഖ്യവും സമാധാനവും സന്തോഷവും സഹകരണവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കപ്പെടുകയില്ല എന്നത്‌ ആനയെ പോലെ വലുപ്പമുള്ള വാസ്തവമാണ്‌. ഇതാര്‌ തിരിച്ചറിയും.

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP