('മാവേലിപ്പാട്ടിന്റെ' പൂര്‍ണ്ണ രൂപം-സമ്പാദനം: സാന്ദ്ര ഫെര്‍ണാണ്ടസ് )
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളുമൊന്നുപോലെ
നെല്ലിനു നൂറുവിളവതുണ്ട്
ദുഷ്ടരെ കണ്‍കൊണ്ടുകാണാനില്ല
നല്ലവരെല്ലാതെയില്ല പാരില്‍
ഭൂലോകമൊക്കെയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്്
നാരിമാര്‍ ബാലന്മാര്‍ മറ്റുളേളാരും
നീതിയോടെങ്ങും വസിച്ചകാലം
കളളവുമില്ല ചതിയുമില്ല
എളേളാളമില്ല പൊളിവചനം
വെളളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി
കളളപ്പറയും ചെറുനാഴിയും
കളളത്തരങ്ങള്‍ മറ്റൊന്നുമില്ല
നല്ലമഴപെയ്യും വേണ്ടും നേരം
നല്ലപോലെല്ലാവിളവും ചേരും
മാനംവളച്ച വളപ്പകത്ത്
നല്ല കനകം കൊണ്ടെല്ലാവരും
നെല്ലുമരിയും പലതരത്തില്‍
വേണ്ടുന്നവാണിഭമെന്നപ്പോലെ
ആനകുതിരകളാടുമാടും
കൂടിവരുന്നതിനന്തമില്ല
ശീലത്തരങ്ങളും വേണ്ടുവോളം
നീലക്കവണികള്‍ വേണ്ടുവോളം
നല്ലോണം ഘോഷിപ്പാന്‍നല്ലെഴുത്തന്‍
കായങ്കുളം ചോല പോര്‍ക്കളത്തില്‍
ചീനത്തെമുണ്ടുകള്‍ വേണ്ടപോലെ
ജീരകം നല്ല കുരുമുളക്
ശര്‍ക്കര,തേനൊടു പഞ്ചസാര
എണ്ണമില്ലാതോളമെന്നേവേണ്ടൂ
കണ്ടവര്‍ കൊണ്ടും കൊടുത്തും വാങ്ങി
വേണ്ടുന്നതൊക്കെയും വേണ്ടപോലെ
മാവേലി പോകുന്ന നേരത്തപ്പോള്‍
നിന്നുകരയുന്ന മാനുഷ്യരും
ഖേദിക്കവേണ്ടെന്റെ മാനുഷരെ
ഓണത്തിനെന്നും വരുന്നതുണ്ട്
ഒരുകൊല്ലം തികയുമ്പോള്‍ വരുന്നതുണ്ട്
തിരുവോണത്തുന്നാള്‍ വരുന്നതുണ്ട്
എന്നതു കേട്ടോരു മാനുഷരും
നന്നായ് തെളിഞ്ഞു മനസ്സുകൊണ്ട്
വല്‍സരമൊന്നാകും ചിങ്ങമാസം
ഉല്‍സവമാകും തിരുവോണത്തിന്
മാനുഷരെല്ലാരുമൊന്നു പോലെ
ഉല്ലാസത്തോടങ്ങനുഗ്രഹിച്ചു
ഉച്ചമലരിയും പിച്ചകപ്പൂവും
വാടാത്ത മല്ലിയും റോസാപ്പൂവും
ഇങ്ങനെയുളേളാരു പൂക്കളൊക്കെ
നങ്ങേലിയും കൊച്ചുപങ്കജാക്ഷീം
കൊച്ചുകല്യാണിയും എാെരുത്തി
ഇങ്ങനെ മൂന്നാലു പെണ്ണുങ്ങള്‍ കൂടി
അത്തപ്പൂവിട്ട് കുരവയിട്ടു
മാനുഷരെല്ലാരുമൊന്നുപ്പോലെ
മനസ്സു തെളിഞ്ഞങ്ങുല്ലസിച്ചു