Wednesday, 27 July 2011

സിപിഎം അഥവ സെന്‍ട്രലൈസ്ഡ്‌ പീഡന മാഫിയ

ടി.കെ.വി



സി.പി.എം എന്നാല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) എന്നല്ല മറിച്ച്‌, സെന്‍ട്രലൈസ്ഡ്‌ പീഡന മാഫിയ എന്നാണെന്ന്‌ ആരോപിക്കുമ്പോള്‍, അറിയാം ഈ പ്രസ്ഥാനത്തെ നെഞ്ചേറ്റി ലാളിക്കുന്ന പതിനായിരക്കണക്കിന്‌ സാധാരണക്കാരായ അണികളുടെ കരളിലേക്കാണ്‌ കൂരമ്പുതിര്‍ക്കപ്പെടുന്നതെന്ന്‌..!



എന്നാല്‍, വര്‍ത്തമാനകാല സി.പി.എം നേതാക്കന്മാരുടെ ചൊല്ലും ചെയ്തികളും വിലയിരുത്തുമ്പോള്‍ പെണ്‍വാണിഭം അടക്കമുള്ള എല്ലാ മാഫിയ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നവരാണ്‌ ഈ പാര്‍ട്ടിയിലെ പ്രമുഖരായ നേതാക്കളില്‍ പലരുമെന്ന്‌ പറഞ്ഞേ മതിയാകൂ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന വാര്‍ത്തകളില്‍ നിറയുന്നത്‌ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്ത്‌ സുഖ തൃഷ്ണകള്‍ക്കു പിന്നാലെ പായുന്ന ഇത്തരം നേതാക്കന്മാരുടെ ഓക്കാനം ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും ചിത്രങ്ങളുമാണ്‌.





ഇന്ന്‌ ഏറെ കുപ്രസിദ്ധി നേടിയ പറവൂര്‍ പെണ്‍വാണിഭ കേസിലെ പ്രതികളില്‍ മുന്‍ മന്ത്രിയടക്കം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ എറണാകുളം ജില്ലയിലെ ഔദ്യോഗിക വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ പ്രതികളാണ്‌. മഴുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി തോമസ്‌ വര്‍ഗീസ്‌, പുത്തന്‍കുരിശ്‌ ലോക്കല്‍ കമ്മിറ്റി അംഗം കെ.എം.എല്‍ദോ എന്നിവര്‍ പാര്‍ട്ടിക്കും അണികള്‍ക്കും നാണക്കേടുണ്ടാക്കിയാണ്‌ പെണ്‍വാണിഭ വാര്‍ത്തയില്‍ നിറഞ്ഞത്‌. ഇരുവരെയും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി മുഖം രക്ഷിച്ചിട്ടുണ്ടെങ്കിലും അണികളുടെയും പൊതുസമൂഹത്തിന്റെയും ചോദ്യങ്ങള്‍ക്കു മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്‌ പിണറായി വിജയന്‍ അടക്കമുള്ള നേതൃത്വം.
ഇവര്‍ പോലിസിന്‌ നല്‍കിയ മൊഴികളിലാണ്‌ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ പെണ്‍വേട്ടക്കരനായ മന്ത്രിയുടെ വിശദാംശങ്ങളുള്ളത്‌.ഈ വിഷയത്തില്‍ എങ്ങനെ മുഖം രക്ഷിക്കുമെന്നറിയാതെ കുഴങ്ങുകയാണ്‌ പിണറായി അടക്കമുള്‍ല സംസ്ഥാന നേതൃത്വം




ഈ കൂനിന്മേല്‍ കുരുത്ത പരുവാകുകയാണ്‌ കാസര്‍ഗോഡ്‌ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവും മുന്‍ എംഎല്‍എയുമായ പി.രാഘവനും എറണാകുളം ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനും എതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗീക മുതലെടുപ്പിന്റെ ആരോപണങ്ങള്‍.




ജോലി ശരിയക്കി നല്‍കാം എന്ന്‌ പ്രലോഭിപ്പിച്ച്‌, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കസര്‍ഗോഡ്‌ ജില്ല നേതാവ്‌ ദേവിയുടെ പുത്രിയും വീട്ടമ്മയുമായ സിന്ധു എന്ന യുവതിയെ ലൈംഗീക മുതലെടുപ്പിന്‌ വിധേയമാക്കി എന്നാണ്‌ പി. രാഘവനെതിരായ പരാതി.പീഡനത്തിന്‌ ഇരയായ വീട്ടമ്മ തന്നെയാണ്‌ പാര്‍ട്ടിയിലെ ഉന്നതര്‍ക്ക്‌ പരാതി നല്‍കിയിട്ടുള്ളത്‌.എന്നാല്‍ പാര്‍ട്ടിയിലെ വിഭാഗിയതയുടെ മറവില്‍ സംഭവം ഉതുക്കാനാണ്‌ സംസ്ഥാന നേതൃത്വം ശ്രമിച്ച്ജതും ശ്രമിക്കുന്നതും.





വിധവയും മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റും അഭിഭാഷകയുമായ പുഷ്പലതയെ സീനിയര്‍ ഗവണ്‍മന്റ്‌ പ്ലീഡറാകാനും തുടര്‍ന്ന്‌ നോട്ടറി പബ്ലിക്ക്‌ ആകാനും വഴിവിട്ട്‌ സഹായിച്ച്‌ ലൈഗീകമായി മുതലെടുത്തു എന്നാണ്‌ ഗോപി കോട്ടമുറിക്കലിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ പരാതി.അങ്കമാലിയില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം കെ.എ ചാക്കോച്ചനാണ്‌ പരാതിക്കാരന്‍.സാക്ഷാള്‍ പിണറായി വ്‌ ഇജയന്റെ സാന്നിദ്ധ്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്ത ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റിക്ക്‌ വിട്ടിരിക്കുകയാണ്‌.




പെണ്‍വിഷയത്തില്‍ പാര്‍ട്ടി പൊതുസമൂഹമദ്ധ്യേ ഏറ്റവും കൂടുതല്‍ കരിതേക്കപ്പെട്ടത്‌ ഇവരിലൂടെയല്ല.മറിച്ച്‌ പി.ശശിയിലൂടെയാണ്‌.എം.എ.ബേബിയിലൂടെയാണ്‌.കോടിയേരിയുടെ പുത്രനിലൂടെയാണ്‌.എം.എ.ബേബിയുടെ മകനിലൂടെയാണ്‌.തോമസ്‌ ഐസക്കിലൂടെയാണ്‌.





കണ്ണൂര്‍ ജില്ല സെക്രട്ടറിയും ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി.ശശിയുടെ പേരില്‍ ഉയര്‍ന്നിട്ടുള്ള ലൈംഗിക പീഡനക്കേസ്‌, പാര്‍ട്ടിക്കും അണികള്‍ക്കും ഇതുവരെയുണ്ടായ നാണക്കേടില്‍ ഏറ്റവും ദുര്‍ഗന്ധം നിറഞ്ഞതാണ്‌. കണ്ണൂരിലെ ഡിവൈ.എഫ്‌.ഐ നേതാവ്‌ അജേഷിന്റെ ഭാര്യയെ കാസര്‍കോട്ടെ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ ശശി ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിച്ചതും സി.പി.എം എം.എല്‍.എ പത്മനാഭന്റെ പുത്രിയെ പാര്‍ട്ടി മന്ദിരത്തില്‍വെച്ച്‌ പീഡിപ്പിച്ചതുമടക്കം കെട്ടുനാറുന്ന ആരോപണങ്ങള്‍ നിരവധിയാണ്‌ ശശിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്‌. (ശശിയുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രകാശ്‌ കാരാട്ട്‌ പുറത്താക്കിയ പഞ്ചാബ്‌ സംസ്ഥാന സെക്രട്ടറി ബല്‍വന്ത്‌ സിംഗിനും,സിഐടിയു അഖിലേന്ത്യ സെക്രട്ടറി തമിഴ്‌നാട്ടുകാരനായ വരദരാജനും എതിരായി ഉയര്‍ന്ന ലൈംഗീക ആരോപണങ്ങള്‍ എത്ര നിസ്സാരം






ഒരു വിധവയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ ബല്‍വന്ത്‌ സിംഗിനെതിരെ പ്രകാശ്‌ കാരട്ടും കൂട്ടരും തിടുക്കപ്പെട്ട്‌ നടപടിയെടുത്തത്‌.1969 മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ബല്‍വന്ത്‌ സിംഗ്‌ 15 വര്‍ഷം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.സിഐടിയു വിന്റെ പഞ്ചാബ്‌ സ്റ്റേറ്റ്‌ വൈസ്‌ പ്പ്രസിഡന്റ്‌, പാര്‍ട്ടി പത്രമായ ' ദേശ സേവക്‌'ന്റെ മാനേജിംഗ്‌ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബല്‍വന്ത്‌ സിംഗ്‌ മുന്‍ അഖിലേന്ത്യ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ്‌ സുര്‍ജിത്തിന്റെ ഏറ്റവും അടുത്ത സഖാവ്‌ ആയിരുന്നു.തനിക്കെതിരെ ഉയര്‍ത്തിയ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ ബെല്‍വന്തിന്റെ വാദം മുഖവിലയ്ക്കു പോലും പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം എടുത്തില്ല.






ഒരു വനിത അഭിഭാഷകയ്ക്ക്‌ അശ്ലീല എസ്‌എംഎസ്‌ അയച്ചു എന്നതായിരുന്നു വരദ രാജനെതിരായ പരാതി.സിഐടിയു അഖിലേന്ത്യ സെക്രട്ടറി, സിപിഎം കേന്ദ്രസംസ്ഥാനകമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വരദ രാജനെ 2009ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയാണ്‌ പുറത്താക്കിയത്‌.ആ യോഗത്തില്‍ പങ്കെടുത്ത ശേഷം ചെന്നയില്‍ തിരിച്ചെത്തിയ വരദ രാജന്‍ രണ്ട്‌ കത്തുകള്‍ എഴുതി വച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.കത്തുകളില്‍ ഒന്നില്‍ തന്റെ ഭാഗം പാര്‍ട്ടി കെട്ടില്ലെന്ന്‌ വരദ രാജന്‍ എഴുതിയിട്ടുണ്ട്‌.സദാചാര സംരക്ഷണം സംബന്ധിച്ച്‌ ഇത്ര കടുത്ത നിലപാടുള്ള പാര്‍ട്ടിയാണ്‌, കേരളത്തിലെ വിഷയാസക്തരായ വിപ്ലവകാരികള്‍ക്കെതിരെ, പ്രത്യേകിച്ച്‌ പി.ശശിക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്നതെന്നോര്‍ക്കണം(ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയെങ്കിലും)
നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കാലത്ത്‌, കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ പ്രതികളെ ബ്ലാക്ക്മെയില്‍ ചെയ്ത്‌ പാര്‍ട്ടിയുടെയും തന്റെയും പോക്കറ്റ്‌ വീര്‍പ്പിച്ച കൗശലക്കാരനാണ്‌ പി.ശശി.





സംസ്ഥാനത്ത്‌ പാര്‍ട്ടിക്ക്‌ ഏറെ അപമാനമുണ്ടാക്കിയിട്ടും , ശശിക്കെതിരെ മാതൃകാപരമായ നടപടിയെടുക്കാതെ അദ്ദേഹത്തെ സംരക്ഷിക്കാനാണ്‌ പ്രകാശ്‌ കാരാട്ടും പിണറായി വിജയനുമടക്കമുള്ള പാര്‍ട്ടിയുടെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നത്‌.ഈ അമിത സംരക്ഷണത്വര്യക്കു പിന്നില്‍ സവിശേഷമായ ഒരു കാരണമുണ്ട്‌, ശശിയെ പിണക്കിയാല്‍ ' നഗ്നമായ ' അരമന രഹസ്യങ്ങള്‍ പലതും അങ്ങാടിപ്പാട്ടാകുമെന്ന്‌ പിണറായി അടക്കമുള്ളവര്‍ ഭയന്നിരുന്നു.





പെണ്‍വിഷയത്തില്‍ വര്‍ത്തമാനകാല മാര്‍ക്സിസ്റ്റ്‌ നേതാക്കളുടെ മക്കളും ഒട്ടും മോശക്കാരല്ല.കോളിളക്കമുണ്ടാക്കിയ കിളിരൂര്‍-കവിയൂര്‍ പീഡന കേസുകളില്‍ എം.എ.ബേബി, ബേബിയുടെ പുത്രന്‍, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ തുടങ്ങിയവര്‍ പ്രതികളായിരുന്നു എന്നതിന്‌ തെളിവുകള്‍ ലഭിച്ചിട്ടും പാര്‍ട്ടി അവരെ സംരക്ഷിക്കുകയായിരുന്നു.എല്ലാ പെണ്‍വാണിഭക്കേസിലും ഇടനിലക്കാരികളായി മദ്ധ്യ വയസ്ക്കകള്‍ ഉള്ളത്‌ പോലെ ബേബിയേയും മന്ത്രിപുത്രന്മാരേയും സംരക്ഷിക്കാന്‍ പി.കെ.ശ്രീമതി ബദ്ധശ്രദ്ധയായി രംഗത്തുണ്ടായിരുന്നു.കിളിരൂര്‍ കേസിലെ ' വിഐപി 'യായും കവിയൂര്‍ കേസില്‍ അനഘ പീഡിപ്പിക്കപ്പെട്ടിരുന്നില്ല, കന്യകയാണ്‌ എന്ന പ്രസ്താവനയിറക്കിയും ശ്രീമതിയും ഈ കാമകിങ്കരന്മാരെ സംരക്ഷിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.കിളിരൂര്‍-കവിയൂര്‍ കേസുകള്‍ അന്വേഷിച്ച ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും എന്തിനധികം സിബിഐയും ഈ സത്യങ്ങള്‍ തമസ്ക്കരിക്കുകയായിരുന്നു.കവിയൂര്‍ കേസില്‍ ഇവരുടെ പങ്കാളിത്തം അടക്കമുള്ള വിഷയങ്ങള്‍ പുനരനേഷിക്കണം എന്ന്‌ ജൂണ്‍ 20ന്‌ സിബിഐ സ്പെഷല്‍ കോടതി വിധിച്ചത്‌ അതു കൊണ്ടാണ്‌ .





യുനെസ്കോ പുരസ്ക്കാരം ലഭിച്ച ചിത്രകാരനാണ്‌ മോഹന്‍ കുമാര്‍.2007ല്‍ അദ്ദേഹം ' മംഗളം 'വിശേഷാല്‍ പതിപ്പില്‍ എഴുതിയ ഒരു കുറിപ്പില്‍ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന 'ക്യൂബന്‍ സോളിഡാരിറ്റി' നേതാവിന്റെ തനിനിറം വ്യക്തമാക്കിയിട്ടുണ്ട്‌.ഒരിക്കല്‍ ഈ മന്ത്രി മോഹന്‍ കുമാറിന്റെ വീട്ടില്‍ എത്തിയപ്പോള്‍, മോഹന്‍കുമാറിന്റെ ചിത്രങ്ങളുടെ ആരാധികയായ ഒരു വിദേശ വനിതയും അവിടുണ്ടായിരുന്നു.അവരെ കണ്ടതും വിപ്ലവകാരിയുടെ ഞെരമ്പുകള്‍ വിജൃംഭിതമായി...;തിളച്ചൂ, ചോര ഞെരമ്പുകളില്‍....! അവരെ പരിചയപ്പെടുത്തണമെന്നും തന്റെ 'ഇംഗിതം'അറിയിക്കണമെന്നുമായി മന്ത്രി പുംഗവന്‍.എന്നാല്‍ ' താനൊരു ചിത്രകാരനാണെന്നും കൂട്ടിക്കൊടുപ്പുകാരനല്ലെന്നു'മായിരുന്നു മുഖത്തിടിച്ചതു പോലെ മോഹന്‍ കുമാറിന്റെ മറുപടി. .ആ വര്‍ഷം മോഹന്‍ കുമാറിന്‌ ഉറപ്പായിരുന്ന സംസ്ഥാന ലളിതകല അക്കാഡമി അവാര്‍ഡ്‌ നിഷേധിച്ചു കൊണ്ടാണ്‌ സ്ത്രീജിതനായ ഈ മന്ത്രി പ്രതികാരം നിര്‍വഹിച്ചത്‌.
കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന സാമ്പത്തിക വിശാരദനായ മന്ത്രിയുടെ അപഥസഞ്ചാരത്തില്‍ മനം നൊന്താണ്‌,ഭാര്യ അയാളെ ഉപേക്ഷിച്ചത്‌.കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ വനിതാ അംഗവുമായിട്ടായിരുന്നു കണ്ണുര്‍ ലോബിയിലെ അന്നത്തെ ശക്തനായ മന്ത്രിയുടെ ഊരുചുറ്റലും വെടിവട്ടവും.






കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലം.പോളിറ്റ്‌ ബ്യൂറോ അംഗമായ പ്രമുഖന്റെ ഭാര്യയെ അന്നു തട്ടിയെടുത്തതാകട്ടെ ഡിവൈഎഫ്‌ഐ നേതാവും.ആഴ്ചകളോളം അന്യ സംസ്ഥാനത്ത്‌ യുവ നേതാവിനോപ്പം മദിച്ചാടിയ ഭാര്യയെ വീണ്ടെടുത്തു തരണം എന്ന ആവശ്യവുമായി പോളിറ്റ്‌ ബ്യൂറോ അംഗം കരുണാകരന്റെ സഹായം തേടി.അന്ന്‌ കരുണാകരന്റെ നിര്‍ദ്ദേശപ്രകാരം നേതാവിന്‌ ഭാര്യയെ വീണ്ടെടുത്ത്‌ നല്‍കിയത്‌ രാജ്മോഹന്‍ ഉണ്ണിത്താനായിരുന്നു.
ഇങ്ങനെ നീളുന്നു, വിപ്ലവവായടികളുടെ വിഷയാസക്തി ചരിതം





അതേ സമയം പൊതുപ്രവര്‍ത്തകരെ സമൂഹമദ്ധ്യേ താറടിച്ചു കാണിക്കാനുള്ള തുറുപ്പു ചീട്ടാണ്‌, പെണ്‍വിഷയം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇപ്പോഴും തുടരുന്ന ആക്രമണങ്ങള്‍ ഓര്‍ക്കുക. വൈര്യനിര്യാതന ബുദ്ധിയിലുടെലെടുക്കുന്ന ലജ്ജാകരമായ ഇത്തരം പ്രവര്‍ത്തികള്‍ പാര്‍ട്ടിയുടെ മുഖ്യ അജന്‍ഡയാണെന്ന്‌ പറയേണ്ടി വരുന്നു.. മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ പി.ഡി.പി ബന്ധത്തെ നിശിതമായി വിമര്‍ശിച്ചതിന്റെ പേരിലാണല്ലോ, പിഡിപിക്കാരോടൊപ്പം ചേര്‍ന്ന്‌ രാജ്മോഹന്‍ ഉണ്ണിത്താനെ പെണ്‍കേസില്‍ കുടുക്കി നാണം കെടുത്തിയത്‌. കേസ്‌ കോടതിയില്‍ എത്തിയപ്പോള്‍ മുഖം രക്ഷിക്കാന്‍ പാര്‍ട്ടി വെട്ടിവിയര്‍ത്തത്‌ പൊതുസമൂഹം കണ്ടതാണ്‌.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ പിരിഞ്ഞ്‌ കോണ്‍ഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയെ താറടിക്കാനും സമാന സ്വഭാവമുള്ള ഒരു സംഭവം പാര്‍ട്ടി പൊക്കിക്കൊണ്ടു വന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ മറ്റൊരാളുടെ ഭാര്യയുമായി പൊന്‍മുടിയിലെ സുഖവാസ കേന്ദ്രത്തിലേക്ക്‌ പോയി എന്നതായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരെ നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ആരോപണം. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ മുന്നിലും നിയമസഭയിലും പൊതു സമൂഹമദ്ധ്യത്തിലും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ നാണം കെട്ട്‌ പിന്മാറേണ്ടി വന്നു.






സദാചാര പോലീസ്‌ ചമഞ്ഞ്‌ പൊതുപ്രവര്‍ത്തകരെ ഇങ്ങനെ പ്രതികാരദാഹത്തോടെ ആക്രമിക്കുന്ന പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളാണ്‌ ഇപ്പോള്‍ കേരളം കണ്ട ഏറ്റവും കുപ്രസിദ്ധമായ പീഡനക്കേസുകളില്‍ പ്രതികളായിട്ടുള്ളത്‌. ഇവരെ സംരക്ഷിക്കുന്നതില്‍ പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്നതും കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും ഇ.പി.ജയരാജനും പി.കെ.ശ്രീമതിയുമൊക്കെ ശക്തി പകരുന്നതുമായ ഔദ്യോഗിക വിഭാഗം പുലര്‍ത്തുന്ന ജാഗ്രതയും തീക്ഷ്ണതയും മറ്റു ചിലതെല്ലാമാണ്‌ പാര്‍ട്ടി അണികളുടെ മനസ്സിലും പൊതു സമൂഹത്തിന്റെ ചിന്തയിലും രാകിമൂര്‍ച്ച വരുത്തുന്നത്‌.






ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഇന്നും പാര്‍ട്ടി വേട്ടയാടുന്ന കുഞ്ഞാലിക്കുട്ടിയുടെ ശാപമാണോ ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കളെ ഗരസിച്ചിരിക്കുന്നത്‌..?
ആരും മറന്നിട്ടില്ല , പാര്‍ട്ടിയുടെ സമുന്നതനായ സംസ്ഥാന നേതാവ്‌ പുറം കടലില്‍,. കപ്പലില്‍ റഷ്യന്‍ സുന്ദരിമാരുമൊത്ത്‌ മദനോത്സവം നടത്തിയത്‌.





അദ്ധ്വാനിക്കുന്ന ജനവിഭാഗം അടക്കമുള്ള അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനത്തിനും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന്‌ അവകാശപ്പെടുന്ന ഒരു കേഡര്‍ പാര്‍ട്ടിയിലെ വര്‍ത്തമാനകാല നേതൃത്വമാണ്‌ ഇത്തരത്തില്‍ പൊതു സമൂഹമധ്യേ നഗ്നരായി നില്‍ക്കുന്നത്‌. ഈ പശ്ചാത്തലത്തിലാണ്‌ ആദ്യം ഉന്നയിച്ച ചോദ്യം ഏറെ പ്രസക്തമാകുന്നത്‌:
സി.പി.എം.: സെന്‍ട്രലൈസ്ഡ്‌ പെണ്‍വാണിഭ മാഫിയയോ...?
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP