Saturday, 6 November 2010

പാലക്കാടിന്‌ പ്രൗഡിയേകി ടിപ്പുവിന്റെ കോട്ട


ഷാജി മുള്ളൂക്കാരന്‍
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്താണ് പാലക്കാട് കോട്ട (ടിപ്പു സുല്‍ത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂര്‍ രാജാവായിരുന്ന ഹൈദരലി 1766-ല്‍ പണികഴിപ്പിച്ച ഈ കോട്ട ഒരു ചരിത്ര സ്മാരകമാണിത്. കോട്ടയുടെ ആദ്യകാല ചരിത്രത്തെക്കുറിച്ച് ആധികാരികമായി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. സാമൂതിരിയുടെ ഒരു ആശ്രിതനും ഇവിടത്തെ ഭരണാധികാരിയുമായിരുന്ന പാലക്കാട് അച്ഛന്‍, പതിനെട്ടാം നൂറ്റാണ്ടിനു മുന്‍പ് സ്വതന്ത്ര ഭരണാധികാരിയായി.




1757-ല്‍ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാന്‍ മൈസൂര്‍ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. അന്നു മുതല്‍ 1790 വരെ പാലക്കാട് കോട്ട തുടര്‍ച്ചയായി മൈസൂര്‍ സുല്‍ത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിന്‍ കീഴിലായിരുന്നു. ബ്രിട്ടീഷുകാര്‍ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത് 1768-ല്‍ കേണല്‍ വുഡ്, ഹൈദരലിയുടെ കോട്ടകള്‍ ആക്രമിച്ചപ്പോഴാണ്.




എങ്കിലും
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹൈദരാലി കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783-ല്‍ കേണല്‍ ഫുള്ളര്‍ട്ടണ്‍ വീണ്ടും ഈ കോട്ട പിടിച്ചടക്കിയെങ്കിലും അതിനടുത്ത വര്‍ഷം അവര്‍ കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790-ല്‍ അവസാനമായി ബ്രിട്ടീഷുകാര്‍ കേണല്‍ സ്റ്റുവാര്‍ട്ടിന്റെ നേതൃത്വത്തില്‍ ഈ കോട്ട പിടിച്ചടക്കി.





ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം ആക്രമിക്കുവാന്‍ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. 19-ആം നൂറ്റാണ്ടിന്റെ പകുതിവരെ ഈ കോട്ട ബ്രിട്ടീഷ് സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു. 1900-ത്തിന്റെ തുടക്കത്തില്‍ കോട്ട ഒരു താലൂക്ക് ഓഫീസായി രൂപാന്തരപ്പെടുത്തി. കോട്ട നിര്‍മ്മിച്ചിട്ടു നൂറ്റാണ്ടുകള്‍ കഴിഞ്ഞു എങ്കിലും, കരിങ്കല്ലുകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ വീക്ഷണ ഗോപുരങ്ങളും കൂറ്റന്‍ മതില്‍ക്കെട്ടുകളും ഇപ്പോഴും ഒരു പോറല്‍ പോലും ഏല്‍ക്കാതെ നില്‍ക്കുന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്.




ഇപ്പോള്‍ പാലക്കാട് സ്പെഷല്‍ സബ് ജെയില്‍ പ്രവര്‍ത്തിക്കുന്നത് ഈ കൊട്ടയ്ക്കുള്ളിലാണ്. കോട്ടയുടെ ചുറ്റിലും പത്തു മീറ്ററോളം വീതിയുള്ള, വെള്ളം നിറഞ്ഞു നില്‍ക്കുന്ന കൂറ്റന്‍ കിടങ്ങാണുള്ളത്. കോട്ടയിലേക്ക് പ്രവേശിക്കാന്‍ ഒരു കവാടം മാത്രമാണുള്ളത്. ഇതിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ കവാടത്തിനടുത്തായി ഒരു ചെറിയ ഹനുമാന്‍ ക്ഷേത്രമുണ്ട്. ദിനം പ്രതി ധാരാളം സന്ദര്‍ശകരും ചരിത്രാന്യേഷികളും ഈ കോട്ട കാണാന്‍ എത്തിച്ചേരുന്നു. കോട്ടയുടെ കിടങ്ങിനു ചുറ്റിലുമായി സന്ദേശകര്‍ക്ക് നടക്കാനുള്ള ട്രാക്കും, അതിനിരുവശത്തുമായി പുല്‍ത്തകിടികളും ഒരുക്കിയിരിക്കുന്നു.






കൂടാതെ
കോട്ടയുടെ പടിഞ്ഞാറ് വശത്തായി കലാ സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനുള്ള 'രാപ്പാടി' എന്നാ ഓപ്പണ്‍ എയര്‍ തീയേറ്ററും, കോട്ടയ്ക്കു സമീപമായി വാടിക എന്ന ഒരു പാര്‍ക്കും സജ്ജമാക്കിയിരിക്കുന്നു. ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പിന്റെ (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) സംരക്ഷണയിലാണ്. ഇന്ത്യയിലെ തന്നെ വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന ഒരു ചരിത്ര സ്മാരകമാണിത്. കോട്ടയുടെ പുറത്തു പ്രധാന റോഡിനപ്പുറത്താണ് കോട്ട മൈതാനം സ്ഥിതി ചെയ്യുന്നത്. പ്രതാപ കാലത്ത് ഇവിടെയായിരുന്നത്രേ ആനകളെയും കുതിരകളെയും സൂക്ഷിച്ചിരുന്ന ലായങ്ങള്‍ സ്ഥിതി ചെയ്തിരുന്നത്. ഇപ്പോള്‍ കോട്ടമൈതാനം, പ്രസിദ്ധമായ പലവിധ മത്സരങ്ങള്‍ക്കും വേദിയാകുന്നു.
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP