Monday, 16 August 2010

ഓണം വിതുമ്പുന്നുവോ?

ജെയ്‌നി
തൊടിയിലെ വേലിപ്പടര്‍പ്പില്‍
കിടന്നു വിളിക്കുന്നു വീണ്ട
തിരുവോണമേ വന്നാലും...
മുറ്റത്തെക്കോണില്‍ പാല്‍പല്ലുകാട്ടി
ച്ചിരിക്കുന്നു തുമ്പ
തിരുവോണമേ വന്നാലും...




ചാണകമെഴുതിക്കിടന്നു വിളിപ്പൂ
പൂമുറ്റം, തിരുവോണമെന്തേ വൈകുന്നു?
പിഞ്ചോമനക്കൈകളീ മണ്ണാലൊരുക്കു
ന്നോണത്തപ്പനെ, വന്നാലും..
മാവിന്മേലാടും പൊന്നൂഞ്ഞാലു
വിളിക്കുന്നോണമേ വരിക വേഗം...



ഓണമിതായണയുന്നു..
പൂക്കളുടെ നിറഞ്ഞ സ്വപ്‌നങ്ങളിലൂടെ..
ഊഞ്ഞാലിന്റെ ആയത്തിലൂടെ..
സമൃദ്ധിയുടെ നിറവുകളിലൂടെ..




ഫ്രിഡ്‌ജിലിരുന്നു മരിക്കുന്നു ചെണ്ടുമല്ലി
പിന്നെയുമേതോ വിളര്‍ത്ത
പൂക്കളുടെയും മരണം ഫ്രിഡ്‌ജില്‍
പുലരുമ്പോളേതോ മത്സര
വേദിയിലാണവരുടെ സംസ്‌കാരം
ഓരോ ഇതളുകളും ഇരുമ്പിന്റെ
കഴുത്തിലമര്‍ത്തി വീതം വച്ച്‌




ഏതോ കോണില്‍ നിന്നോണം
കരയുന്നു, വിളിക്കുന്നില്ലാരു
മെന്നെയോടിയണയുവാന്‍
ഓണമിന്നു കരയുന്നെന്തിതു
വിളിക്കാത്തതാരുമിനി
യെന്നെയും മറന്നുവോ?
നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP