Friday, 12 March 2010

ശത്രു ഉണ്ടാകുന്നത്

പ്രസീത പത്മ

രോമം കത്രിക്കുന്നവരുടെ മുന്നില്‍
ഒരു അജം,പോലയാള്‍ നിന്നു.

പുരുഷാരത്തിന്റെ ആരവ,മുയര്‍ന്നുയര്‍ന്നേ പൊങ്ങി,
പീലാത്തോസ്‌ ചോദ്യമാവര്‍ത്തിച്ചു കൊണ്ടേയിരുന്നു;
അയാള്‍ മൗനം ദീക്ഷിച്ചേ നിന്നു

അപ്പോള്‍
കണ്ണുചോദി-ച്ചെന്തു കണ്ടു ജീവിതത്തില്‍..?
അയാളോര്‍ത്തു:
കീടാണു, കിടക്കയില്‍ പിടയുന്ന പെണ്ണ്‌;
പിന്നെ ചുങ്കക്കാരേം പാപികളേം.
കാതു ചോദി-ച്ചെന്തു കേട്ടു..?
അമ്മയുടെ ശാപം, പ്രണയിച്ച പെണ്ണിന്റെ പ്രാക്ക്‌,
പിന്നെ മുപ്പത്‌ വെള്ളിക്കാശിന്റെ കിലുക്കം.
നാസിക ചോദി-ച്ചെന്തു വാസനിച്ചു..?
അനീതിയുടെ നാറ്റം, അഴുകുന്ന ബന്ധദുര്‍ഗന്ധം
പിന്നെ മഗ്ദലനമറിയത്തിന്റെ വിലയേറിയ പരിമളം.
രസന ചോദി-ച്ചെന്തു രുചിച്ചു..?
മുലപ്പാല്‍ നിഷേധം, ഒറ്റപ്പെടലിന്റെ കയ്പ്പ്‌
പിന്നെ കാണാത്ത ശൂലേംകാരിയുടെ പ്രണയപ്രസാദം.
ഹൃദയം ചോദി-ച്ചെന്തനുഭവിച്ചു..?
ഏകാകിയുടെ നോവ്‌, ന്യായപ്രമാണങ്ങളുടെ പുച്ഛം
പിന്നെ കോഴികൂവും മുന്‍പ്‌ തള്ളിപ്പറയുന്ന പ്രേമം
മനസ്സ്‌ ചോദി-ച്ചെന്തു നേടി ജീവിതത്തില്‍..?
അനാഥന്റെ വിശപ്പ്‌,വിധവയുടെ രണ്ട്‌ കാശ്‌
പിന്നെ കുരിശില്‍ കൈവെടിയുന്ന ദൈവത്തിന്റെ സ്വാര്‍ത്ഥത...
പുരുഷാരത്തിന്റെ ആരവമുയര്‍ന്നുയര്‍ന്നേ തുടര്‍ന്നു
പീലാത്തോസ്‌ ക്രുദ്ധനായ്‌ ചോദ്യമാവര്‍ത്തിച്ചേ നിന്നു:
" നിന്നെ ഞാനെന്തിന്‌ സ്വതന്ത്രനാക്കണം..?"

അയാള്‍ സൗമ്യനായ്‌ പറഞ്ഞു:
തോല്‍ക്കാ-നങ്ങനെ ചിലര്‍ക്ക്‌ ജയിക്കാന്‍...
നോവാ-നങ്ങനെ ചിലര്‍ക്ക്‌ ചിരിക്കാന്‍...
വിഡ്ഢിയാകാ-നങ്ങനെ ചിലര്‍ക്ക്‌ മിടുക്കരാകാന്‍..
കുറ്റവാളിയാക്കാ-നങ്ങനെ ചിലര്‍ക്ക്‌ ന്യായാധിപരാകാന്‍..
എന്നു, മാരോപാണക്കുരിശേറാ-നങ്ങനെ ചിലര്‍ക്ക്‌
പീലാത്തോസായി കൈ കഴുകാന്‍....

1 comment:

  1. ഹൃദയം ചോദി-ച്ചെന്തനുഭവിച്ചു..?
    ഏകാകിയുടെ നോവ്‌, ന്യായപ്രമാണങ്ങളുടെ പുച്ഛം
    പിന്നെ കോഴികൂവും മുന്‍പ്‌ തള്ളിപ്പറയുന്ന പ്രേമം

    കവിതയുടെ പ്രമേയം ഗൌരതരമെങ്കിലും വേണ്ടുന്ന ശ്രദ്ധയോടെ അത് കൈകാര്യം ചെയ്തില്ല എങ്കിലും നന്നായിട്ടുണ്ട്

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP