
കോളറക്കാലത്തെ പ്രണയം ആദ്യം വായിക്കുന്നത് ഒരു ഇരുപത് വര്‍ഷത്തോളം മുന്‍പാണ്. അന്നൊരിക്കല്‍ സാഹിത്യ വാരഫലത്തില്‍ ശ്രീ എം. കൃഷ്ണന്‍ നായര്‍ എഴുതിയിരുന്നു, കഴിഞ്ഞ 30 വര്‍ഷത്തില്‍ ലോകത്തിലിറങ്ങിയ ഏറ്റവും നല്ല രണ്ടോ മൂന്നോ നോവലുകളിലൊന്നാണത് എന്ന്. അതുകൊണ്ടു തന്നെ കോളറക്കാലത്തെ പ്രണയം വായിക്കണം എന്ന് ആഗ്രഹിച്ച് നടക്കുമ്പോഴാണ് യാദൃശ്ചികമായി ആ പുസ്തകം മുന്‍പില്‍ വന്നു പെടുന്നത്.
അന്ന് ഞാന്‍ കോളേജില്‍ നാലാം വര്‍ഷം പഠിക്കുകയാണ്. താമസം പാകിസ്താന്‍ എന്നു വിളിച്ചിരുന്ന ഒരു ലോഡ്ജില്‍. (കുറച്ചു നാള്‍ മുന്‍പ് വരെ അവിടുത്തെ അന്തേവാസികളെല്ലാം മുസ്ലീംങ്ങള്‍ ആയിരുന്നത്രെ!) അവിടുത്തെ സഹവാസികളില്‍ ഒരാളായിരുന്നു ജയകുമാര്‍ (എന്നാണെന്റെ ഓര്‍മ്മ).അദ്ദേഹം അന്ന് മനോരാജ്യം വാരികയിലെ സഹപത്രാധിപരായിരുന്നു. മറ്റൊരാള്‍ ഇന്ന് അറിയപ്പെടുന്ന കവിയായ അന്‍വറും. അന്‍വറന്ന് മഹാത്മാ ഗാന്ധി യൂണിവാഴ്സിറ്റിയിലെ സ്കൂള്‍ ഒാഫ് ലെറ്റേഴ്സില്‍ പഠിക്കുകയാണ്. അന്‍വറിന്റെ സഹപാഠിയായ ഒരു ജോര്‍ജ്ജ് തോമസ് പാകിസ്താനിലെ നിത്യസന്ദര്‍ശകനായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ അണ്ണന്‍ എന്നാണ് വിളിച്ചിരുന്നത്. അണ്ണന് അന്ന് തേക്കടി ആരണ്യാനിവാസില്‍ മാനേജരൊ മറ്റോ ആയി നല്ലൊരു ജോലിയുണ്ടായിരുന്നു. സാഹിത്യത്തിലെ അസ്കിത ഒന്നു കൊണ്ടാണ് അതിട്ടിട്ട് പഠിക്കാന്‍ വന്നിരിക്കുന്നത്.
ഒരു ദിവസം ജയകുമാറിന്റെ കൈയ്യില്‍ ഈ പുസ്തകം കണ്ടു. അദ്ദേഹം ആരോടോ വാങ്ങി വായിച്ചിട്ട് തിരിച്ചു കൊടുക്കാന്‍ തുടങ്ങുകയായിരുന്നു. നാലഞ്ച് ദിവസത്തിനുള്ളില്‍ വായിച്ച് തിരിച്ചു നല്‍കാം എന്ന് ഉറപ്പില്‍ എനിക്കു തന്നു.
അതു വരെ കിട്ടിയിട്ടില്ലാത്ത ഒരു വായനാനുഭവം ആയിരുന്നത്. ക്ലാസ്സില്‍ പോകാതിരുന്നു പോലും പറഞ്ഞ സമയത്ത് വായിച്ചു തീര്‍ത്തു. തിരിച്ചു കൊടുക്കണം എന്നതിനെക്കാള്‍ ആ പുസ്തകം താഴെ വെയ്ക്കാനായില്ല എന്നതായിരുന്നു സത്യം.
അന്നൊരിക്കല്‍ രാത്രിയിലെ ചര്‍ച്ചക്കിടയില്‍ ഞാന്‍ അണ്ണനോട് ചോദിച്ചു, എന്തു കൊണ്ടാണ് ഇത്ര മനോഹരമായ ഭാഷ മലയാള കൃതികളില്‍ വരാത്തതെന്ന്.
അണ്ണന്‍ പറഞ്ഞു, "ബാബുരാജ് ധര്‍മ്മരാജ ഒന്നു വായിച്ചു നോക്കൂ, അല്ലെങ്കില്‍ മാര്‍ത്താണ്ഡവര്‍മ്മ." ധര്‍മ്മരാജ തപ്പിയ്യെടുത്തു വായിച്ചു, ബോദ്ധ്യപ്പെട്ടു. സി.വി, അങ്ങേയ്ക്കു പ്രണാമം. അതിനും ശേഷമാണ് രണ്ടാമൂഴം വായിക്കുന്നത്.
കോളറക്കാലത്തെ പ്രണയം പിന്നീട് മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇറങ്ങിയിരിക്കുന്നതു കണ്ടു. വായിച്ചു നോക്കാനായില്ല.
*** *** *** ***
ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്. ഒരു സുഹൃത്തിനുവേണ്ടി, കഴിഞ്ഞ ദിവസം കോളറക്കാലത്തെ പ്രണയം കറണ്ട് ബുക്ക്സില്‍ നിന്നും വാങ്ങിച്ചു. പെന്‍ഗ്വിന്‍ ബുക്ക്സ് പ്രസിദ്ധീകരിച്ചത്. രാമായണവും ബൈബിളും തുറക്കുന്നതു പോലെ, വെറുതേ ഒരു പേജ് തുറന്നു വായിച്ചു.
ഡോ:ജുവനാല്‍ ആബിനോ മനോഹരമായ മാര്‍ബിള്‍ പടികള്‍ ചവിട്ടി രണ്ടാം നിലയിലേക്ക് കയറുമ്പോള്‍ ചിന്തിച്ചു ഇത്തരം സ്ഥലങ്ങളിലും കോളറ എത്തുമോ? പ്രകാശം കുറവായിരുന്ന മുറിയില്‍ കട്ടിലില്‍ ഫേമിന ദാസ ഇരുന്നിരുന്നു. ഡോക്റ്റര്‍ പരിശോധന തുടങ്ങി. അവളുടെ ആകാശനീലിമയാര്‍ന്ന നിശാവസ്ത്രത്തിന്റെ കുടുക്കുകള്‍ അഴിച്ച്, തന്റെ ചെവി അവളുടെ നെഞ്ചോട് ചേര്‍ത്ത് ഡോ: ആബിനോ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സംഗീതം ശ്രവിച്ചു.
മകള്‍ക്ക് കോളറയല്ല എന്ന വിവരം ലോറന്‍സോ ദാസയ്ക്ക് വളരെ ആശ്വാസം നല്‍കി. അദ്ദേഹം വണ്ടിയുടെ അടുത്തുവരെ ഡോക്ടറെ അനുധാവനം ചെയ്തു. ഒരു സ്വര്‍ണ്ണനാണയം ഫീസും നല്‍കി. ധനികരുടെ കണക്കില്‍ പോലും അത് വലിയ ഒരു ഫീസായിരുന്നു.
ഒരാഴ്ച കഴിഞ്ഞ് തികച്ചും അപ്രതീക്ഷിതമായി ഡോക്ടര്‍ ദാസഭവനത്തില്‍ എത്തി. അപ്പോള്‍ ഫേമിന രണ്ട് കൂട്ടുകാരികളുമൊത്ത് ചിത്രരചനയിലായിരുന്നു. ഡോക്റ്റര്‍ പുറത്തു നിന്ന് ജനലിലൂടെ അവളോട് അടുത്തേക്ക് വരാന്‍ ആംഗ്യം കാണിച്ചു. ചിത്രരചനയ്ക്കായ് ഒരു വിരുന്നിനു പോകാനെന്ന പോലെ ഒരുങ്ങിനിന്ന അവള്‍ പാവാട തട്ടാതിരിക്കാന്‍ അതല്‍പ്പം ഉയര്‍ത്തിപ്പിടിച്ച് പെരുവിരല്‍ കുത്തി അവന്റെ അടുത്തേക്ക് ചെന്നു. അയാള്‍ ജനലിലൂടെ അവളുടെ ഹൃദയസ്പന്ദനവും, വിളര്‍ച്ചയും, നാവും ഒക്കെ പരിശോധിച്ചു. എന്നിട്ട് പറഞ്ഞു,"നീയൊരു വിടര്‍ന്നു വരുന്ന റോസമൊട്ടാണ്"
എന്നിട്ട് വിശുദ്ധ തോമസിന്റെ വാക്യം തെറ്റിച്ച് വിളമ്പുകയും ചെയ്തു. " മനോഹരമായ കാര്യങ്ങള്‍ എന്തുമാകട്ടെ, അതെല്ലാം പരിശുദ്ധാരൂപിയില്‍ നിന്നാണ് ഉറവെടുക്കുന്നത്. ആട്ടേ, നിനക്ക് സംഗീതം ഇഷ്ടമാണോ?"
ഫേമിന അന്തിച്ചു പോയി. അവള്‍ തന്റെ സഖികളെ നോക്കി, അവരാകട്ടെ കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയില്‍ അവളെ കളിയാക്കി ചിരിക്കുകയും, ചായത്തളികകൊണ്ട് മുഖം മറയ്ക്കുകയും ചെയ്തു. അവള്‍ ജനല്‍ വലിച്ചടച്ചു.
ഡോക്ടര്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ മുകളില്‍ നിന്നും ഒരു ആഞ്ജ കേട്ടു. 'ഡോക്ടര്‍ നില്‍ക്കൂ!' പാതി മുടങ്ങിയ ഉച്ചയുറക്കത്തില്‍ നിന്നും ഉണര്‍ന്ന് ലോറന്‍സോ ദാസ മുകളില്‍ നിന്നും ഇറങ്ങി വരുന്നു. 'ഞാന്‍.. ഞാന്‍ .. മോളോട് നീയൊരു റോസപ്പൂപോലാണെന്ന് പറഞ്ഞതേയുള്ളൂ." ആബിനോ വിഷണ്ണനായി. "ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. വരൂ" ലോറന്‍സോ ഫേമിന നിന്നിരുന്ന തയ്യല്‍ മുറിയിലേക്ക് തിരക്കിട്ടു. "ഫേമിന ഇവിടെ വരൂ, നീ ഡോക്ടറോട് ക്ഷമ പറയൂ" അയാള്‍ അഞ്ജാപിച്ചു. " ഹേയ് അതിന്റെ ആവശ്യമൊന്നുമില്ല.." ആബിനോ ഫേമിനയെ രക്ഷിക്കാന്‍ ശ്രമിച്ചു. " അതിന് ഞാനൊന്നും ചെയ്തില്ലല്ലോ"ഫേമിനയും പ്രതിഷേധിച്ചു. " ഒന്നും പറയണ്ട, ക്ഷമ പറയൂ!" ലൊറന്‍സോ ഉറച്ചു തന്നെ.
അവള്‍ തന്റെ വലതുകാല്‍ നീട്ടി വെച്ച്, പാവാടത്തുന്‍പ് വിരല്‍ കൊണ്ട് അല്‍പ്പമുയര്‍ത്തി ഉപചാരപൂര്‍വ്വം പറഞ്ഞു, " സംഭവിച്ചു പോയതിന് ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു." " അതു സാരമില്ല, പോട്ടെ." അവളുടെ കണ്ണില്‍ സ്നേഹത്തിന്റെ ഒരു തുടിപ്പുണ്ടാകുമെന്ന് ആബിനോ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല.
"ഡോക്ടര്‍, ഒരു കാപ്പി കുടിച്ചിട്ട് പോകാം." ലൊറന്‍സോ നടന്നു. രാവിലത്തെ ഒരു കപ്പൊഴികെ, കാപ്പി കുടിക്കുന്ന സ്വഭാവം ഡോ: ജുവനാല്‍ ആബിനോയ്ക്കുണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രം ഭക്ഷണത്തിനൊപ്പം അല്‍പ്പം വീഞ്ഞ്. എന്നാലന്ന് ലൊറന്‍സൊ ഒന്നിനു പിന്നാലെയായ് ഒഴിച്ചു കൊടുത്ത അനവധി കപ്പ് കാപ്പിയും അനവധി ഗ്ലാസ്സ് വീഞ്ഞും ആബിനോ അകത്താക്കി.
No comments:
Post a Comment