Sunday, 29 November 2009

പുതുവായനയുടെ കടലാഴവും മലകയറ്റവും

വിനോഷ്‌ പൊന്നുരുന്നി

വായനയുടെ അള്‍ത്താരയില്‍ ജ്വലിയ്‌ക്കുന്ന മെഴുകുതിരി പോലെ ഒരു നോവല്‍. മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച നോവല്‍ മത്സരത്തില്‍ പ്രസിദ്ധീകരണാര്‍ഹമായ സേവ്യര്‍ ജെ.യുടെ `കടല്‍ മലയോട്‌ പറഞ്ഞത്‌' പ്രമേയത്തിലും അവതരണത്തിലും നിലവിലുള്ള നോവല്‍ സങ്കല്‍പങ്ങളെ പുതുമയിലൂടെ അട്ടിമറിക്കുകയാണ്‌. വായനാനുഭവത്തില്‍ വ്യത്യസ്‌ത സംവേദനം ഉറപ്പാക്കിയ ഈ രചന മലയാളിയുടെ നോവല്‍ വിചാരങ്ങള്‍ക്ക്‌ വേറിട്ട്‌ ഭാവുകത്വം നല്‍കുന്നുണ്ട്‌.

നാട്ടുജീവിതമുള്ള സാധാരണക്കാരില്‍ ബൈബിള്‍ കഥാപാത്രങ്ങളെ ആരോപിക്കുമ്പോള്‍ യഥാര്‍ത്ഥ ജീവിതവും കഥാപാത്രമായിത്തീരാനുള്ള ജീവിതവും തമ്മില്‍ നടക്കുന്ന അന്തസംര്‍ഷങ്ങളുടെ പ്രവചനാതീത പരിണാമം പ്രകടമാക്കുന്ന `കടല്‍ മലയോട്‌ പറഞ്ഞത്‌` സമകാലീന നോവല്‍ മാതൃകയ്‌ക്ക്‌ അന്യമാണ്‌.

ഇടവക പെരുന്നാളിനോടനുബന്ധിച്ച്‌ ഫാ. ആന്റണി തദേവൂസ്‌ വെള്ളാനിക്കല്‍ നാല്‌ ബൈബിള്‍ കഥാപാത്രങ്ങളുള്ള ഒരു നാടകം എഴുതാന്‍ തീരുമാനിക്കുന്നു. കഥാപാത്രങ്ങളെ ഇടവകക്കാരില്‍നിന്നുതന്നെ തെരഞ്ഞെടുക്കുന്നു. കള്ളുകുടിച്ച്‌ പേയും തല്ലി നടക്കുന്ന നാട്ടില്‍ മോശക്കാരനായ, ഭാര്യയുണ്ടായിട്ടും വ്യഭിചാരിണി തിലോത്തമയുമായി കഴിയുന്ന വര്‍ഗീസാണ്‌ കര്‍ത്താവ്‌. സ്വന്തം ഭര്‍ത്താവിനെ വെട്ടിയും മകളെ തള്ളിപ്പറഞ്ഞും അന്യപുരുഷനോടൊപ്പം ജീവിക്കുന്ന ത്രേസ്യമേരി. മഗ്‌ദലന മറിയമാകട്ടെ സണ്‍ഡേ സ്‌കൂളില്‍ വേദോപദേശം പഠിപ്പിക്കുന്ന മാഗി. ജോസഫായി തെരഞ്ഞെടുക്കപ്പെടുന്നത്‌ ഇറച്ചിവെട്ടുകാരന്‍ സന്ധ്യാവും. മൃഗങ്ങളെ മാത്രമല്ല, ഒരിക്കല്‍ മനുഷ്യനേയും അറുത്തുകൊന്നവനാണയാള്‍.
സ്വന്തം അസ്‌തിത്വവും തങ്ങളില്‍വെച്ചു കെട്ടിയ കഥാപാത്രത്തിന്റെ സ്വത്വവും തമ്മില്‍ ആദ്യം സംഘര്‍ഷം ഉണ്ടാകുന്നുണ്ടെങ്കിലും ക്രമേണ നാലുപേരിലും ആശ്‌ചര്യകരമായ മാറ്റമുണ്ടായി. കഥാപാത്രങ്ങളായിത്തന്നെ പരിണമിക്കാന്‍ തുടങ്ങുന്നു നാലുപേരും. അവരുടെ കുടുംബത്തിലും ഇടവകക്കാരിലും ഫാ. ആന്റണിയിലും ദൈവത്തിന്റെ അനുഗ്രഹമുള്ള ആ മാറ്റത്തില്‍ ആഹ്ലാദം ഉണ്ടാവുന്നു.

പക്ഷേ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ യഥാര്‍ത്ഥ ജീവിതം കഥാപാത്രങ്ങളെയും അതിജീവിച്ച്‌ അവിചാരിത തലങ്ങളിലേക്കു മാറിപ്പോകുന്നു. ധ്യാനകേന്ദ്രങ്ങളുടെ ആത്മീയതയില്‍ മുഴുകിപ്പോകുന്ന വര്‍ഗീസ്‌ ഒരു പ്രാര്‍ത്ഥനാ സംഘത്തോടൊപ്പം കുടുംബം മറന്ന്‌ ദേശാന്തരഗമനം നടത്തുന്നു. മാഗി ക്രൂരമായ ബലാല്‍സംഗത്തിനിരയായി വധിക്കപ്പെടുന്നു. മാഗിയെ നശിപ്പിച്ചവനെ സന്ധ്യാവ്‌ കൊല്ലുന്നു. സ്വന്തം മകളുടെ വിവാഹ വാര്‍ത്തകേട്ട്‌ മനസ്സില്‍ കുറ്റബോധം പെരുത്ത ത്രേസ്യ ആത്മഹത്യചെയ്യുന്നു. മദ്യപാനിയും വ്യഭിചാരിയും തന്നിഷ്‌ടക്കാരനുമായ തന്റെ ഭര്‍ത്താവിനെ തിരിച്ചുതരണമെന്നും താന്‍ സഹിച്ചുകൊള്ളാമെന്നും മോളിക്കുട്ടി കണ്ണീരോടെ ഫാദറിനോടു കുമ്പസാരിക്കുമ്പോള്‍ അദ്ദേഹം യഥാര്‍ത്ഥ ബോധ്യങ്ങളില്‍ ആയിത്തീരുന്നു. താന്‍ ബൈബിള്‍ നാടത്തിനുവേണ്ടി തെരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ തന്റേയും ദൈവത്തിന്റേയും നിയന്ത്രണങ്ങള്‍ വിട്ടുപേക്ഷിച്ച്‌ സാത്താന്റെ പരീക്ഷണങ്ങള്‍ക്ക്‌ വിധേയരായിക്കഴിഞ്ഞുവെന്ന്‌ ഫാദര്‍ മനസ്സിലാക്കുന്നു.
പ്രമേയഘടനയില്‍ പൊളിച്ചെഴുത്തുണ്ടാക്കി രചനയുടെ നവീനഭാവുകത്വത്തിലൂടെ സര്‍ഗാത്മകതയുടെ കലാപമുണ്ടാക്കുകയാണ്‌ ഈ നോവല്‍. വ്യത്യസ്‌ത വ്യാഖ്യാനങ്ങള്‍ക്ക്‌ നാളെ തിരിതെളിക്കാവുന്ന 82 പേജുള്ള ഈ കൃതി അലംഘനീയമായ ജീവിതവിധിയില്‍പെട്ടുപോകുന്ന പച്ചയായ മനുഷ്യരുടെ കഥയാണ്‌. നാട്ടുഭാഷയും ബിബ്ലിക്കല്‍ പശ്‌ചാത്തല വാക്യങ്ങളും കെട്ടുപിണഞ്ഞ്‌ കുന്തിരിക്കവും മീറയും പുകയുന്ന ഒരന്തരീക്ഷം സൃഷ്‌ടിക്കുന്ന `കടല്‍ മലയോട്‌ പറഞ്ഞത്‌' എന്ന നോവലിലൂടെ സേവ്യര്‍ ജെ. പുതുവായനയുടെ കടലാഴവും മലകയറ്റവും പകര്‍ന്നുതരുന്നു.

No comments:

Post a Comment

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP