Saturday, 19 September 2009

മുടിയേറ്റിന്റെ കഥ കേള്‍ക്കൂ

സുനീഷ്‌ മണ്ണത്തൂര്‍
കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളില്‍ മാത്രം കണ്ടു വരുന്ന അനുഷ്‌ഠാന കലാരൂപങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ മുടിയേറ്റ്‌. കോല്‍പന്തങ്ങളുടെയും കൊരവപ്പൂക്കളുടെയും ഘനവെളിച്ചത്തില്‍ ഭാവസാന്ദ്രതയും, നടനവൈഭവവും, ചെണ്ടമേളങ്ങളും, വേഷപകര്‍ച്ചകളുമൊക്കെ സമ്മേളിക്കുന്ന പരിപൂര്‍ണ്ണമായ ദൃശ്യാവവിഷ്‌കാരമാണ്‌ മുടിയേറ്റ്‌. കഥകളി, ഗരുഡന്‍തൂക്കം, തീയാട്ട്‌ കളമെഴുത്തുംപാട്ട്‌, തുടങ്ങിയ കലാരൂപങ്ങള്‍ ഉണ്ടായത്‌ മുടിയേറ്റില്‍ നിന്നാണ്‌.
മുടിയേറ്റിന്റെ കാലപ്പഴക്കം എത്രെയെന്ന്‌ നിശ്‌ചയിക്കാന്‍ പ്രയാസമാണ്‌, ഭദ്രകാളിക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്‌ മുടിയേറ്റ്‌, മുടിയേറ്റ്‌ കൂടാതെ കളമെഴുത്തുംപാട്ടും, ഗരുഡന്‍തൂക്കം, പടയണി, തീയാട്ട്‌ എന്നിവയും ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്താറുണ്ട്‌ ഇവയ്‌ക്ക്‌ മുടിയേറ്റുമായി ഏറെ ബന്ധമുണ്ട്‌. എറ്റുമാനൂരിനടുത്ത്‌ കുറുമള്ളൂരില്‍ 10 ദിവസം മുടിയേറ്റ്‌ നടത്താറുണ്ട്‌, കൂടാതെ എറണാകുളത്തിനടുത്ത്‌ മരട്‌കൊട്ടാരം ക്ഷേത്രത്തിലും, കുണ്ടന്നൂര്‍, പേട്ട, തുടങ്ങി പലസ്ഥലങ്ങളിലേയും മുടിറ്റേ്‌ വളരെ ശ്രദ്ധയാകര്‍ഷിച്ചവയാണ്‌. മണ്‌ഡലകാലത്ത്‌ മുടിയേറ്റ്‌ നടത്താറില്ല, എറ്റവും കൂടുതല്‍ മുടിയേറ്റ്‌ അവതരിപ്പിച്ചു കാണുന്നത്‌ മദ്ധ്യകേരളത്തിലാണ്‌.എറണാകുളംജില്ലയിലാണ്‌ ഏറ്റവും കൂടുതല്‍ മുടിയേറ്റ്‌ അവതരിപ്പിക്കാറുള്ളതെന്ന്‌ കണക്കാക്കുന്നു, കോട്ടയം, തൃശൂര്‍ ജില്ലയുടെ ചിലഭാഗങ്ങളിലും മുടിയേറ്റ്‌ ഏറെ പ്രശസ്‌തമാണ്‌. മുടിയേറ്റിന്റെ അവതരണ ശൈലി പലസ്ഥലങ്ങളിലും പല ശൈലിയിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. ഇന്ന്‌ പ്രധാനമായും 4 ശൈലിയിലാണ്‌ മുടിയേറ്റ്‌്‌ നടക്കുന്നത്‌, പാഴൂര്‍, കീഴില്ലം, കൊരട്ടി, മൂവാറ്റുപുഴ എന്നിവയാണ്‌. കാളിയുടെ വരവ്‌, ദാരുകന്റെ വരവ്‌, നാക്ക്‌കടി, ചുട്ടികുത്ത്‌, എന്നിവയിലാണ്‌ പ്രധാനമായും മാറ്റങ്ങള്‍ കാണുന്നത്‌.


കഥകളിപോലുള്ള കലാരൂപങ്ങള്‍ ലോകപ്രശസ്‌തിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും മുടിയേറ്റു പോലുള്ള അനവധി കലാരൂപങ്ങള്‍ ഇന്ന്‌ കേരളത്തിലെ ക്ഷേത്രമതിലിനകത്ത്‌ ഒതുങ്ങികൂടുന്നു. വളരെയേറെ ചിട്ടവട്ടങ്ങളും, ആചാരാനുഷ്‌ഠാനങ്ങളും, സാഹസികരംഗങ്ങളും മുടിയേറ്റിലുണ്ടെന്നത്‌ ശ്രദ്ധേയമാണ്‌, പോര്‍കു വിളികളുടെയും ചൊലുത്തുകളും മുടിയേറ്റിന്റെ ഭാവസാന്ദ്രതയും അഭിനയമുഹൂര്‍ത്തങ്ങളും വിളിച്ചുണര്‍ത്തുന്ന രംഗങ്ങളാണ്‌. മുടിയേറ്റില്‍ പ്രധാനമായും ഏഴ്‌ കഥാപാത്രങ്ങളാണ്‌ ഉള്ളത്‌. ശിവന്‍, നാരദന്‍, ദാരികന്‍, ഭദ്രകാളി, കോയിനടനായര്‍ (പടനായകന്‍) കൂളി (ഭൂതം) ദാനവേന്ദ്രന്‍. മുടിയേറ്റില്‍ ഏറ്റവും പ്രധാന കഥാപാത്രം സാക്ഷാല്‍ ഭദ്രകാളിയുടെ സ്വരൂപമായ കാളിയാണ്‌.കാളിവേഷം കെട്ടുന്ന ആള്‍ 41 ദിവസം വ്രതം അനുഷ്‌ഠിച്ച്‌ തന്റെ പരദേവതയെ മനസ്സില്‍ ധ്യാനിച്ച്‌ മനശുദ്ധിയും, ശരീരശുദ്ധിയും കൈവരുത്തുന്നു. ഭദ്രകാളിയുടെ വേഷം അണിയുന്ന ആളുടെ മുഖം ചുട്ടിയിലൂടെ (മുടിയേറ്റിലെ കഥാപാത്രങ്ങളുടെ മുഖത്ത്‌ കരി, അരിപ്പൊടി, ചുണ്ണാമ്പ്‌, ദമനയോല, ചായില്ല്യം, മഷി തുടങ്ങിയ ചായങ്ങള്‍ തേയ്‌ക്കുന്നതിന്‌ പറയുന്ന രീതിയാണ്‌ ചുട്ടി) ഗൗരവമാക്കുന്നു. സാധാരണ മുടിയേറ്റ്‌ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ ഒരു കുടുംബത്തില്‍പ്പെട്ടതായിരിക്കണമെന്നത്‌ പ്രധാനപ്പെട്ട ചിട്ടകളില്‍ ഒന്നാണ്‌ അതുകൊണ്ടു തന്നെ ഇത്‌ ഒരു പാരമ്പര്യ കലാരൂപമെന്നും വിശേഷിപ്പിക്കാം തലമുറകളായി കൈമാറിവരുന്ന മുടിയേറ്റ്‌ സംഘങ്ങളാണ്‌ കേരളത്തില്‍ ഇന്ന്‌ ഏറെയും. സാധാരണ ഹിന്ദുക്കളില്‍ വാര്യര്‍-കുറുപ്പ്‌ സമുദായക്കാരിലാണ്‌ (മാരാര്‍) മുടിയേറ്റു കലാകാരന്മാരില്‍ ഏറെയും. മുടിയേറ്റ്‌ അപകടസാദ്ധ്യതകളേറെയുള്ള കലാരൂപമാണ്‌. ദാരികനും കാളിയും തമ്മിലുള്ള യുദ്ധരംഗങ്ങളിലാണ്‌ അപകടങ്ങള്‍ ഏറെയും.



മുടിയേറ്റിന്റെ കഥാസാരത്തെക്കുറിച്ച്‌ പറയുമ്പോര്‍ പുരാണങ്ങളിലൂടെ ഒരു ഓട്ടപ്രദിക്ഷണം നടത്തണം, വളരെപണ്ട്‌ കാലത്ത്‌ ദേവന്മാരും അനുരന്മാരും അതിഭയങ്കരമായ യുദ്ധം ഉണ്ടാവുകയും, അസുരന്‍ന്മാര്‍ പരാജിതരായി പാതാളത്തില്‍പോയി ഒളിക്കുന്നു. പാതാളത്തില്‍ ഒളിച്ചുകഴിയുന്ന അസുരന്മാരുടെ കൂടെ ഗര്‍ഭവതികളായ ദാരുമതിയും, ദാനവതിയും എന്ന്‌ പേരുള്ള രണ്ട്‌ അസുരസ്‌ത്രീകളും ഉണ്ടായിരുന്നു, പാതാളത്തില്‍ വെച്ച്‌ ഈ അസുരസ്‌ത്രീകള്‍ പ്രസവിക്കുകയും, ദാരുമതിക്ക്‌്‌ ജനിക്കുന്ന പുത്രനെ ദാരികന്‍ എന്നും ദാനുമതിക്ക്‌ ജനിക്കുന്ന പുത്രനെ ദാനവേദ്രന്‍ എന്നും അസുരഗുരു ശുദ്രാചാര്യര്‍ നാമനിര്‍ദേശം നല്‍കുന്നു. അവര്‍ ചെറുപ്പകാലങ്ങളില്‍ തന്നെ വീരശൂരപരാക്രമികള്‍ ആയ ദാരികാ ദാനവേദ്രന്‍മാരെ ദേവന്‍മാരാലും അസുരന്മാരാലും ശുക്രാചാര്യന്‍ പറഞ്ഞ്‌കേള്‍പ്പിക്കുന്നു? തന്റെ മാതാപിതാക്കളെ വേദനിപ്പിച്ച ദേവന്മാരെ തോല്‌പ്പിക്കുമെന്നും ദേവലോകം കൈക്കലാക്കുമെന്നും ദാനവേദ്രന്‍മാര്‍ ശപഥം ചെയ്യുന്നു.
ശപഥം നിറവേറ്റുവാനായി ശുക്രാചാര്യന്റെ നിര്‍ദ്ദേശപ്രകാരം ബ്രഹ്‌മാവിനെ തപസുചെയ്യുകയും അതികഠിനമായ തപസിലൂടെ അവര്‍ ബ്രഹ്‌മാവിന്റെ പ്രതീതിപ്പെടുത്തുകയും വരം ആവിശ്വപ്പെടുകയും ചെയ്യുന്നു തപസിലൂടെ അവര്‍ ബ്രഹ്‌മാവിനെ പ്രതീതിപ്പെടുത്തുകയും വരം ആവിശ്യപ്പെടുകയും ചെയ്യുന്നു തപസില്‍ സംപ്രീതനായ ബ്രഹ്‌മാവ്‌ ഏത്‌ വരമാണ്‌ ആവശ്യം എന്ന്‌ ചോദിക്കുന്നു. തനിക്ക്‌ ഒരിക്കലും മരണമുണ്ടാവരുത്‌എന്നുള്ളവരം ആവശ്യപ്പെടുകയും എന്നാല്‍ ജനനമുള്ളവന്‌ മരണം ഉണ്ടെന്നും അത്‌ പ്രകൃതിയുടെ നിയമമാണെന്നും ആ വരം തരുവാന്‍ സാദ്ധ്യമല്ലെന്നും ബ്രഹ്‌മാവ്‌ അറിയിക്കുന്നു. അതുകൊണ്ട്‌ മറ്റ്‌ വല്ലവരവൂം ആവശ്യപ്പെടുവാന്‍ ബ്രഹ്‌മാവ്‌ പറഞ്ഞു. ഇത്‌കേട്ട ദാരികാ ദാനവേന്ദ്രന്മാര്‍തന്നെ ദേവന്‍മാരാലും, അസുരന്മാരാലും, പുരുഷന്മാരാലും വധിക്കരുത്‌എന്നുള്ള വരം ആവശ്യപ്പെടുന്നു. വരം കൊടുത്ത ബ്രഹ്‌മാവ്‌ അസുരന്മാരോട്‌ ചോദിച്ചു എന്തുകൊണ്ട്‌ സ്‌ത്രീകളാല്‍ വധിക്കരുതെന്നുള്ള വരം ആവശ്യപ്പെടാത്തെതെന്ന്‌ ഇത്‌ കേട്ട്‌ ദാരികാദാനവേന്ദ്രന്മാര്‍ കോപിഷ്‌ഠനാവുകയും സ്‌ത്രീകളാല്‍ വധിക്കുന്നത്‌ ഞങ്ങള്‍ക്കും ഞങ്ങളുടെ കുലത്തിനും മാനക്കേടാണ്‌ എന്ന്‌ പറഞ്ഞ്‌ അവര്‍ ബ്രഹ്‌മാവിനെ കളിയാക്കുന്നു.


ഇത്‌ കണ്ട്‌ കോപിഷ്‌ഠനായ ബ്രഹ്‌മാവ്‌ ദാരികാദാനവേന്ദ്രന്‍മാരെ സ്‌ത്രീകളാല്‍ വധിക്കപ്പെടട്ടെ എന്ന്‌ പറഞ്ഞ്‌ ശപിക്കുന്നു. വര ബലത്താല്‍ അഹങ്കാരികളായ അസുരന്മാര്‍ ദേവസ്‌ത്രീകളെകൊണ്ട്‌ അടിമവേലചെയ്യിക്കുന്നു. മഹര്‍ഷിമാരെ ഉപദ്രവിക്കുന്നു നാല്‌ ദിക്കിലേക്കും തിരിഞ്ഞ്‌ നിന്ന്‌ ദ്വിക്ക്‌ വിജയം കേര്‍ക്കുന്നു. അസുരന്മാരുടെ കൊട്ടാരത്തില്‍ ചെന്ന ദേവമഹര്‍ഷിയായ നാരദന്‍ ചെല്ലുകയും ദേവന്മാരുടെ പക്ഷം പിടിച്ച്‌ സംസാരിക്കുകയും ചെയ്യുന്നു. ഇത്‌ കേട്ട അസുരന്മാര്‍ നാരദനെ പിടിച്ച്‌ കെട്ടുവാന്‍ ചെല്ലുകയും അവിടെ നിന്ന്‌ തന്ത്രപൂര്‍വ്വം രക്ഷപെട്ട നാരദന്‍ മഹാദേവന്റെ അടുക്കല്‍ ചെന്ന്‌ പരാതിപറയുന്നു.



ഇത്‌കേട്ട പരമശിവന്‍ ക്ഷുദിതനാവുകയും തൃക്കണ്ണില്‍ നിന്ന്‌ ഭദ്രകാളി ഭൂജാതനാവുകയും ചെയ്യുന്നു. ഭന്ദ്രകാളി പോര്‍ക്കളത്തിലേക്ക്‌ പാഞ്ഞടുക്കുകയും ഭദ്രകാളിയുടെ സഹായിയായി പരമശിവന്റെ പഞ്ചഭൂതങ്ങളില്‍ പ്രധാനിയായ കുളിയേയും കോയിബടനായരേയും പറഞ്ഞയിക്കുന്നു. ഒരുതുള്ളി രക്‌തം ഭൂമിയില്‍ വീണാല്‍ ഉടന്‍ തന്നെ ആയിരം ദാരികന്‍മാര്‍ ഉണ്ടാകും എന്നവരം ദാരികാദാനവേന്ദ്രന്‍മാര്‍ക്ക്‌ ഉള്ളത്‌കൊണ്ട്‌ ഭൂമിയില്‍ രക്‌തം വീഴാതിരിക്കാന്‍ വേതാളം എന്ന ശാശിന്റെ (പിശാച്‌) കൂട്ടുപിടിക്കുന്നു. ആറുമാസം തീറ്റയും ആറുമാസം ഉറക്കവുംമായിക്കഴിയുന്ന വേതാളത്തിന്‌ വയറ്‌ നിറച്ച്‌ രക്‌തം തന്നുകൊള്ളാം എന്ന വാക്കില്‍ വേതാളം യുദ്ധത്തിന്ന്‌്‌ പുറപ്പെടുന്നു. വേതാളം നാക്ക്‌ യുദ്ധക്കളത്തില്‍ വിരിച്ചിടുകയും അതില്‍ നിന്ന്‌ ഭദ്രകാളി യുദ്ധം ചെയ്യുകയും ചെയ്യുന്നു. യുദ്ധത്തില്‍ അസുരന്മാര്‍ പരാജയപ്പെടുകയും പാതാളത്തില്‍ പോയി അഭയം പ്രാപിക്കുകയും ചെയ്യുന്നു ദാരികാദാനവേന്ദ്രന്‍മാരെ കാണാഞ്ഞ്‌ കലികയറിയ കാളിയുടെ മുടി പിഴുതെടുത്ത്‌ കോയിബടനായര്‍ ആയുധം നിലത്ത്‌ കുത്തിച്ച്‌ കലി അടക്കുന്നു. രാത്രില്‍ മായായുദ്ധം ചെയ്യുവാന്‍ കഴിവുള്ള ദാരികാദാനവേദ്രന്‍മാര്‍ രാത്രിയാവാന്‍ കാത്ത്‌ പാതാളത്തില്‍ കഴിയുന്നു. ഇത്‌ മനസിലാക്കിയ ഭദ്രകാളി തന്റെ മുടല അഴിച്ചിട്ട്‌ സൂര്യബിംബം മറയ്‌ക്കുന്നു. ഇരുട്ടായതിനാല്‍ യുദ്ധം ചെയ്യാനിറങ്ങിയ ദാരികാദാനവേന്ദ്രന്‍മാരെ ഭദ്രകാളി വധിക്കുകയും ലോകത്തിന്‌ സര്‍വ്വഐശ്വര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഈ കഥയുടെ അടിസ്ഥാനത്തിലാണ്‌ ഇന്ന്‌ മുടിയേറ്റുകള്‍ അവതരിപ്പിക്കുന്നത്‌.



മുടിയേറ്റ്‌്‌ ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കാത്തതിന്റെ കാരണങ്ങള്‍ എടുത്തു നോക്കിയാല്‍ കാണാവുന്നത്‌ ഇത്‌ വെളുപ്പാന്‍കാലത്ത്‌ അതായത്‌ രാത്രി 1 മണിക്കു ശേഷമേ അവസാനിപ്പിക്കവു.(ഇത്‌ രാത്രി എപ്പോള്‍ വേണമെങ്കിലും തുടങ്ങാം) ഇത്‌ ജനങ്ങളുടെ ഇടയില്‍ പ്രചാരണത്തിന്‌ കുറവ്‌ വരുന്നു. എങ്കിലും പണ്ട്‌ കാലത്തേക്കാലും യുവതലമുറകളും, മുടിയേറ്റ്‌ പ്രേക്ഷകരും ഈ അടുത്തകാലത്ത്‌ വര്‍ദ്ധിച്ചിട്ടുണ്ട്‌ എന്നത്‌ സത്യസന്തമായ സംഗതിയാണ്‌. പിന്നെ ഒരു മുടിയേറ്റ്‌ സംഘത്തില്‍ കുറഞ്ഞത്‌ 15 പേരെങ്കിലും വേണം മുടിയേറ്റില്‍ നിന്ന്‌ കിട്ടുന്നത്‌ വളരെതുച്ഛമായ വരുമാനമാണെന്ന്‌ മുടിയേറ്റ്‌ കലാകാരന്മാര്‍ പറയുന്നു. ഇപ്പോള്‍ മുടിയേറ്റ്‌ രംഗത്തേക്ക്‌്‌്‌ യുവതലമുറയില്‍നിന്നും വിദേശത്തുനിന്നും അന്വസംസ്ഥാനത്തുനിന്നും ധാരാളം ആളുകള്‍ എത്തുന്നുണ്ട്‌. മുടിയേറ്റ്‌ കലാകാരന്മാര്‍ക്ക്‌ സര്‍ക്കാരിന്റെ പക്ഷത്തു നിന്ന്‌ ആനുകൂല്യങ്ങളോക്കെ വളരെ ലളിതമായിട്ടെ ഉള്ളു. ഇത്‌ കിട്ടുവാനും താമസമുണ്ടെന്നാണ്‌ അഭിപ്രായം. വായ്‌മൊഴിയിലൂടെ യാണ്‌ മുടിയേറ്റ്‌ പഠിപ്പിക്കുന്നത്‌. അങ്ങിനെ പഠിപ്പിക്കുന്നതു കൊണ്ട്‌. പഠനം പൂര്‍ണ്ണമാവണമെന്നില്ല.
പലപ്പോഴും ഒരോ അക്ഷരങ്ങളും, വാക്കുകളും വിട്ടുപോകാന്‍ സാധ്യതകൂടുതലാണ്‌ പണ്ട്‌ മുടിയേറ്റിന്റെ മേളം കേട്ടാല്‍ അറിയാമായിരുന്നു അത്‌ ഏത്‌ ഭാഗമാണ്‌ അവതരിപ്പിക്കുന്നതെന്ന്‌ ഇന്ന്‌ അതിന്റെ പൊരുമ നഷ്‌ടപ്പെട്ടു തുടങ്ങി. മുടിയേറ്റിന്റെ കേളികൊട്ടിലും, മേളപദങ്ങളിലും സംഗീതത്തിലും മൊക്കെ ഏറെ പ്രത്യേകതകള്‍ ഉണ്ട്‌.പുന്നയ്‌ക്കല്‍ ബാലകൃഷ്‌ണമാരാര്‍, കീഴില്ലം ശങ്കരന്‍കുട്ടി മാരാര്‍, പാഴൂര്‍ മുരളിധരമാരാര്‍, തിരുമറയൂര്‍ വിജയന്‍മാരാര്‍, കീഴില്ലം ഗോപാലകൃഷ്‌ണമാരാര്‍, ഉണ്ണിണ്ണികൃഷ്‌ണമാരാര്‍, പുന്നക്കോട്‌്‌ വരിക്കോലി അപ്പുമാരാര്‍, ശങ്കരനാരായണക്കുറുപ്പ്‌, നാരായണക്കുറുപ്പ്‌, കുന്നക്കാട്ട്‌ രാമക്കുറുപ്പ്‌, കൊരട്ടി അപ്പുമാരാര്‍, പനമ്പുകാട്‌ പ്രേംരാജ്‌ എന്നിവരാണ്‌ ഇന്ന്‌ കേരളത്തിലെ അറിയപ്പെടുന്ന മുടിയേറ്റ്‌ കലാകരന്മാര്‍. ഇവര്‍ തങ്ങള്‍ക്ക്‌ കിട്ടിയ മുടിയേറ്റ്‌ നടനവൈഭവത്തെ വളരെ പവിത്രതയോടും, ഭക്‌തിയോടും കൂടി കൊണ്ടു നടക്കുന്നു എന്നത്‌ എത്ര പ്രശംസനീയമാണ്‌ എന്നതില്‍ സംശയമില്ല.

2 comments:

  1. മനോഹരമായ പോസ്റ്റ്‌. സുനീഷിനും റ്റിജോയ്ക്കും അഭിനന്ദനങ്ങള്‍.

    വളരെ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം പോയി മുടിയേറ്റ്‌ കണ്ട ഓര്‍മ്മയുണ്ട്‌. കുറുമുള്ളൂരായിരുന്നിരിക്കണം. പിന്നെ കാണാനായില്ലെങ്കിലും, ബാല്യകാല ഓര്‍മ്മകളില്‍ മുടിയേറ്റ്‌ കഥകള്‍ ധാരാളമുണ്ട്‌, കോപം പൂണ്ട കാളിയെ ഭയന്ന് ദാരികനായി വേഷം കെട്ടിയ ആള്‍ കിണറ്റില്‍ ചാടിയതും കാളി പുറകെ ചാടി ദാരികനെ യഥാര്‍ത്ഥത്തില്‍ തന്നെ വധിച്ചതും, പിന്നീടൊരിക്കല്‍ കാളി മാവിലകൊണ്ട്‌ ദാരികന്റെ ശിരസ്സറുത്തതും ഒക്കെ.
    മുടിയേറ്റ്‌ ഇപ്പോള്‍ അത്യപൂര്‍വ്വമായേ നടക്കാറുള്ളൂ എന്നാണ്‌ കരുതിയിരുന്നത്‌. ഏതായാലും ഇനിയൊരിക്കല്‍ കൂടി കാണണം. പോസ്റ്റിന്‌ വളരെ നന്ദി. ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. kathakaliloode mathram ketirunna mudiyetinekurich ariyan kazhinjathil santhosham.
    sunishinu abhinandanangal...

    ReplyDelete

നാമൊന്നില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ അതാത്‌ എഴുത്തുകാരുടെ ആവിഷ്‌കാരമാണ്‌. അതിനാല്‍ അവയിലെ ആശയങ്ങളുടെ ഉത്തരവാദിത്വം പൂര്‍ണമായും എഴുത്തുകാരില്‍ നിക്ഷിപ്‌തമാണ്‌.

Back to TOP